Connect with us

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ശാലുവും താനും പിരിയില്ലായിരുന്നു, ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ താനിന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് സജി നായര്‍

News

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ശാലുവും താനും പിരിയില്ലായിരുന്നു, ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ താനിന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് സജി നായര്‍

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ശാലുവും താനും പിരിയില്ലായിരുന്നു, ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ താനിന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് സജി നായര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്‍. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്‌നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്.

സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ് ശാലു മേനോന്‍. തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുള്ള താരം പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കു വെയ്ക്കാറുണ്ട്. ശാലുവിനെ പോലെ തന്നെ സുപരിചിതനാണ് ശാലുവിന്റെ മുന്‍ ഭര്‍ത്താവ് സജി. നിരവധി പരമ്പരകളില്‍ തിളങ്ങിയിട്ടുണ്ട് നടന്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്.

സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദയില്‍ ആണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധേയമായ വേഷമാണ് പരമ്പരയില്‍ നടന്‍ കൈകാര്യം ചെയ്യുന്നത്. അതേസമയം, വ്യക്തിജീവിതത്തിലെ കുറെ കാര്യങ്ങളുടെ പേരില്‍ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെയാണ് ഇരുവരും പിരിഞ്ഞത്. ഇതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരി സമയത്ത് വലിയ കടക്കെണിയിലൊക്കെയായി താന്‍ മരണത്തെ കുറിച്ച് വരെ ചിന്തിച്ചിരുന്നു എന്നാണ് സജി പറയുന്നത്. ആ അവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ചത് കുടുംബശ്രീ ശാരദയാണെന്നും നടന്‍ പറയുന്നു. ശാലു മേനോനുമായി വിവാഹ മോചനത്തിലേക്ക് എത്തിയതിനെ കുറിച്ചും സജി നായര്‍ സംസാരിക്കുന്നുണ്ട്.

‘കൃഷ്ണകൃപാ സാഗരം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാനും ശാലുവും കണ്ടുമുട്ടുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സീരിയലുകള്‍ ചെയ്തു. ആലിലത്താലി എന്ന സീരിയല്‍ ചെയ്യുമ്പോഴാണ് കുറച്ചുകൂടെ നന്നായി അടുക്കുന്നത്.’

‘എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്. അവള്‍ എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും. അവളെ കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞിരിന്നതിനാല്‍ അതൊക്കെ അവള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് എനിക്ക് അറിയില്ല.’

‘അവളെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡിവോഴ്‌സിന് സമ്മതം നല്‍കിയത് പോലും. ഇപ്പോള്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ‘അവളെ വിഷമിപ്പിക്കാന്‍ ഒരുകാലവും എനിക്ക് കഴിയില്ല, അതാണ് ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പിട്ട് കൊടുത്തതും. അതിന് എന്നെ ആളുകള്‍ മണ്ടന്‍ എന്നോ, വിഡ്ഡിയെന്നോ വിളിച്ചാലും എനിക്ക് പ്രശ്‌നമല്ല,’ എന്നും നടന്‍ പറയുന്നു.

‘ആലിലത്താലിക്ക് ശേഷം ഞങ്ങള്‍ രണ്ട് വഴിക്ക് പിരിഞ്ഞതാണ്. അതിനിടയിലാണ് സോളാര്‍ കേസ് വരുന്നത്. അതിനു ശേഷം അവളും അമ്മയും കൂടെ എന്നെ വന്ന് കണ്ടു. ഞാന്‍ അഭിനയം വിട്ട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയായിരുന്നു അപ്പോള്‍. ബാലെയില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടാണ് ശാലു വന്നത്. അവള്‍ എനിക്ക് പ്രിയപ്പെട്ടവളായത് കൊണ്ട് എല്ലാം ഉപേക്ഷിച്ച് ഞാന്‍ വീണ്ടും അഭിനയത്തില്‍ സജീവമായി.

അതിന് മുന്‍പ് ഞാന്‍ ബാലെ ചെയ്തിട്ടില്ല. എന്താണ് ബാലെ എന്നും അറിയുന്നതൊക്കെ അപ്പോഴാണ്. രണ്ട് വര്‍ഷത്തോളം ഞാന്‍ ശാലുവിന്റെ ട്രൂപ്പില്‍ ബാലെ ചെയ്തു. അതിനിടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. 2016 ല്‍ വിവാഹിതരായി. അതിനുശേഷം ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് ട്രൂപ്പ് നടത്തിയത്.’

‘പിന്നീട് ചില വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് ട്രൂപ്പില്‍ നിന്നും മാറി നില്‍ക്കേണ്ട വന്നു. സമിതിയിലെ ചില രീതികളില്‍ എനിക്ക് ചേര്‍ന്ന് പോകാന്‍ കഴിയാത്തത് കൊണ്ടാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. പറ്റുന്നില്ലെങ്കില്‍ മാറി നിന്നോളൂ എന്ന് ശാലുവാണ് പറഞ്ഞത്. അതിന് ശേഷം ആണ് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. അത് പിന്നീട് രൂക്ഷമായി.

‘ഇപ്പോള്‍ ശാലു എന്താണെന്നോ എങ്ങനെയാണെന്നോ എനിക്ക് അറിയില്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു കോണ്ടാക്ടും ഇല്ല. എനിക്കറിയാവുന്ന ശാലു മേനോന് പത്തോ പതിനഞ്ചോ വയസ്സിന്റെ പക്വത മാത്രമേയുള്ളൂ. ആരെങ്കിലും കീ കൊടുത്താല്‍ മാത്രം മുന്നോട്ട് പോകുന്ന പ്രകൃതക്കാരിയാണ്. അത് അവള്‍ക്ക് ദോഷം ചെയ്യും എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാനുള്ളൂ,’ എന്നും സജി നായര്‍ പറഞ്ഞു.

സ്വന്തമായി ട്രൂപ്പുണ്ടാക്കിയതാണ് തന്റെ തകര്‍ച്ചയ്ക്കും കാരണമെന്നും നടന്‍ പറയുന്നുണ്ട്. ആരുടെ മുന്‍പിലും കൈ നീട്ടേണ്ടല്ലോ എന്ന് പറഞ്ഞ് ശാലു തന്നെയാണ് അത് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് വരുമാനം കുറഞ്ഞു. നിര്‍ത്താന്‍ ശാലു പറഞ്ഞെങ്കിലും ഞാന്‍ കേട്ടില്ല. അതിനിടയില്‍ കൊവിഡ് വന്നു. ട്രൂപ്പ് എട്ട് നിലയില്‍ പൊട്ടി. മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ എനിക്ക് നഷ്ടം വന്നു. ആകെ തകര്‍ന്ന അവസ്ഥയിലായെന്നും നടന്‍ പറയുന്നു.

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ശാലുവും താനും പിരിയില്ലായിരുന്നുവെന്നും ട്രൂപ് തകരില്ലായിരുന്നുവെന്നുമാണ് താന്‍ കരുതുന്നത്. ശാലുവിനെ ഞാന്‍ വല്ലപ്പോഴും കാണാനും സംസാരിക്കാനും ഇടയാകുമായിരുന്നു.

ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അങ്ങനെയുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട് ഇനി ഒന്നും ഇല്ല എന്ന അവസ്ഥയെത്തി. ആത്മഹത്യയെ കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു. ആ സമയത്ത് ആണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ലയെന്നും സജി നായര്‍ പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top