Connect with us

റിമി ടോമി ഞങ്ങളുടെ ജീവിതത്തില്‍ ഒരു ചോദ്യചിഹ്നമായി വന്നു നിൽക്കുന്നു; വൈറൽ കുറിപ്പ്

Malayalam

റിമി ടോമി ഞങ്ങളുടെ ജീവിതത്തില്‍ ഒരു ചോദ്യചിഹ്നമായി വന്നു നിൽക്കുന്നു; വൈറൽ കുറിപ്പ്

റിമി ടോമി ഞങ്ങളുടെ ജീവിതത്തില്‍ ഒരു ചോദ്യചിഹ്നമായി വന്നു നിൽക്കുന്നു; വൈറൽ കുറിപ്പ്

റിമി ടോമിയുമായിട്ടുള്ള ഒരു ബന്ധത്തെ കുറിച്ച് പ്രവാസി എഴുതിയ കുറിപ്പ് വൈറലാവുന്നു. റിമി ടോമിയുടെ ഗാനമേള കാണാന്‍ വേണ്ടി കുടുംബസമേതം പോയതും അതിന് മുന്‍പ് റിമി തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചുമായിരുന്നു ശ്യാം തൈക്കാട് എന്ന ആരാധകന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

വൈറല്‍ കുറിപ്പ് വായിക്കാം റിമി ടോമിയും ഞങ്ങളും തമ്മില്‍… ഏകദേശം പതിനാറ് വര്‍ഷം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 2004 ഏപ്രില്‍ മാസത്തിലാണ് ആദ്യമായി റിമി ടോമി ഞങ്ങളുടെ ജീവിതത്തില്‍ ഒരു ചോദ്യചിഹ്നമായി വന്നു നില്‍ക്കുന്നത്. പ്രവാസ ജീവിതം തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞപ്പോഴാണ് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് ബഹറിന്‍ വഴി വരുന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ അന്ന് കിട്ടാവുന്ന ഏറ്റവും വിലകുറവിലുള്ള ടിക്കറ്റ് കൂട്ടുകാരന്‍ ബിനു ടി മാത്യു സംഘടിപ്പിച്ചു തരുന്നത്. എന്തിനു വേണ്ടിയാണോ മനസ്സില്ലാ മനസ്സോടെ ഗള്‍ഫിലേക്ക് എത്തിപ്പെട്ടത്, ആ ഉദ്ദേശം നിറവേറ്റാനായിരുന്നു തിരക്ക് പിടിച്ചുള്ള ആ വരവ്.

ഒമാനിലെ Qarn Al Alam, Marmul, Harweel മരുഭൂമികളില്‍ കൊണ്ട തീ വെയില്‍ മുഴുവനും അന്ന് (ഇന്നും) നെറ്റിയില്‍ കരുവാളിച്ചു കിടക്കുന്നുണ്ട്. അതൊക്കെ ഏതൊരു സൈറ്റ് എഞ്ചിനീയരുടെയും ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാലും അത്രയും വെയില്‍ മുഴുവനും കൊണ്ടിട്ടും നല്ല തുടുത്ത് സുന്ദരക്കുട്ടപ്പന്മാരായിരിക്കുന്ന ചില കൂട്ടുകാരോട് ചെറിയ അസൂയയൊന്നും തോന്നിയിട്ടില്ല എന്ന് പറഞ്ഞാല്‍ അത് നുണയാകും. അന്ന് പോപ്പുലറായ ചില സണ്‍പ്രൊട്ടക്ഷന്‍ ക്രീമുകള്‍ ഒക്കെ മര്‍മുല്‍ ഗള്‍ഫാര്‍ ക്യാമ്പിന്റെ തൊട്ടടുത്തുള്ള മലയാളിയുടെ കൊച്ചു ഷോപ്പില്‍ കിട്ടും. പക്ഷെ തീ പിടിച്ച വിലയാണെന്ന് മാത്രം. അതുകൊണ്ട് അത് തല്‍ക്കാലം വേണ്ടെന്ന് വച്ചു. മാത്രവുമല്ല, നാട്ടില്‍ നമ്മളുടെ വാക്കും വിശ്വസിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയെ വെയിലത്തു നിര്‍ത്തിയിട്ടാണല്ലോ നമ്മളീ വിമാനവും കയറി വന്നിരിക്കുന്നത്.

നൂറ്റിമുപ്പത്തിനാല് ഒമാനി റിയാല്‍ ശമ്പളത്തില്‍ നിന്ന് ടെലിഫോണ്‍ കാര്‍ഡ് വാങ്ങാനുള്ള അഞ്ച് റിയാല്‍ മാറ്റിവച്ച് ബാക്കി തുക മുഴുവന്‍ ശമ്പളം കിട്ടുന്ന അതേ ദിവസം നാട്ടിലേക്ക് അയക്കുക എന്നതാണ് പതിവ്. പണം ചെലവാക്കാനുള്ള വേറെ ഒരു മാര്‍ഗ്ഗവും അന്ന് അവിടെയില്ല. ചെലവാക്കാന്‍ നമ്മുടെ കയ്യിലുമില്ല. അങ്ങനെ എട്ടുമാസത്തെ ശമ്പളത്തിന്റെ ബലത്തിലാണ് ആദ്യത്തെ അവധിക്കാലത്തിന് വേണ്ടി നാട്ടിലേക്ക് പറക്കുന്നത്. അത്യാവശ്യം നാട്ടുകാരെയും അടുത്ത ബന്ധുക്കളെയും ഒക്കെ ക്ഷണിച്ചുകൊണ്ടുള്ള ‘ഔപചാരികമായ’ വിവാഹച്ചടങ്ങ് എന്ന വീട്ടുകാരുടെ ആഗ്രഹം നടത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി. അങ്ങനെ ആ നിശ്ചയിച്ച ദിവസത്തിന്റെ തലേന്നാള്‍ ഞാന്‍ നാട്ടില്‍ ലാന്‍ഡ് ചെയ്തു. നമ്മളീ ഇന്റര്‍കാസ്റ്റ് മാര്യേജ് ഒക്കെ നടത്തുമ്പോള്‍ ഒരു കാര്യമുള്ളത്, ആ കല്യാണം നടക്കണം എന്ന് നമുക്കും നമ്മുടെ വീട്ടുകാരില്‍ ചിലര്‍ക്കും പിന്നേ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ കാര്യമായ താല്‍പര്യം കാണൂ. അതുകൊണ്ടു അവരെ മാത്രം വിളിച്ചു പരമാവധി ചെലവ് ചുരുക്കിയാണ് കല്യാണം നടത്തിയതെങ്കിലും, അന്ന് വൈകുന്നേരത്തോടെ എന്റെ പോക്കറ്റ് പ്രളയം കഴിഞ്ഞ തോമസ് ഐസക്കിന്റെ സംസ്ഥാന ഖജനാവ് പോലെ കാലിയായി. മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുന്നത് നമ്മുടെ ദേശീയ പോളിസിക്ക് എതിരായതിനാല്‍ അടുത്ത ഒരു മാസം തികച്ചും കരുതലോടെ മുന്നോട്ട് നീങ്ങണമെന്ന തീരുമാനം ആദ്യരാത്രി തന്നെ കൈയടിച്ചു പാസ്സാക്കിയത് ഞാനും സ്മിനിയും ഒരുമിച്ചായിരുന്നു. അടുത്ത പത്തിരുപത്തഞ്ച് ദിവസം അങ്ങനെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോയി. ‘നമ്മള്‍ ജനിച്ചു വീണ ഗ്രാമത്തെക്കാള്‍ വലുതൊന്നുമല്ലല്ലോ ഈ ഊട്ടിയും കൊടേക്കനാലും’, ‘ഈ ഗള്‍ഫ് കണ്ടവന് എന്ത് ഇന്ത്യ’ എന്നൊക്കെ ഹണിമൂണ്‍ എവിടെയാണെന്ന് ചോദിച്ച കൂട്ടുകാരോടൊക്കെ തിരിച്ചു ചോദിച്ചു ഒരുവിധം പിടിച്ചു നിന്നു. കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് എന്നൊക്കെ പറഞ്ഞു വീടിന്റെ രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ഗുരുവായൂര്‍ ആനക്കോട്ടയിലൊക്കെ ഒന്നു കറങ്ങി. ഇനി മസ്‌കറ്റിലേക്ക് തിരിച്ചു പോകാന്‍ നാലുദിവസം മാത്രം. കൃത്യമായ സാമ്പത്തികാസൂത്രണമാണ് ആരോഗ്യകരമായ ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം എന്നൊക്കെ ആലോചിച്ച്, ‘വെല്‍ഡണ്‍ മിസ്റ്റര്‍ ശ്യാം’ എന്ന് സ്വയം അഭിനന്ദിച്ചു അങ്ങനെയിരിക്കുന്ന ആ ദിവസമാണ് വീടിന്റെ പടിക്ക് പുറത്തു നിന്ന് സദ്ദാം ഹുസ്സൈന്റെ സ്‌കഡ് മിസൈല്‍ പോലെ ഉന്നം തെറ്റാതെ പത്രക്കാരന്‍ അകത്തേക്കെറിഞ്ഞിട്ട മാതൃഭൂമി പത്രത്തിനിടയില്‍ നിന്നും, വിടര്‍ന്ന് ചിരിച്ചു നില്‍ക്കുന്ന റിമി ടോമിയുടെ ചിത്രവുമായുള്ള ഒരു നോട്ടീസ് ഒരു അപ്പൂപ്പന്‍ താടി പോലെ ഞങ്ങള്‍ക്ക് മുന്നിലേക്ക് പറന്നു വീഴുന്നത്. നാട്ടിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള ധനശേഖരണാര്‍ത്ഥം റിമി ടോമി നയിക്കുന്ന വലിയൊരു ഗാനമേള നടത്തുകയാണ്. അത്രേം ദിവസം പാലിച്ചുവന്ന എല്ലാ സാമ്പത്തികാസൂത്രണ പാഠങ്ങളും മറന്നു കൊണ്ട്, അടക്കാനാവാത്ത ആവേശത്തില്‍, പണ്ട് മലപ്പുറം ടൗണ്‍ഹാള്‍ സൈറ്റിന്റെ മുന്നില്‍ വച്ച് പ്രണയം ആദ്യമായി വെളിപ്പടുത്തിയ ആ നിമിഷത്തില്‍ ‘എന്നാല്‍ നീ എനിക്ക് സാഗര്‍ ഹോട്ടലില്‍ നിന്നും ഒരു മസാലദോശ വാങ്ങിത്തരുമോ’ എന്ന് ചോദിച്ച അതേ നിഷ്‌കളങ്കതയിലും പ്രണയ പാരവശ്യത്തിലും, ‘റിമി ടോമിയെ കാണാന്‍ എന്നെ ഒന്ന് കൊണ്ടുപോകുമോ’ എന്ന് സ്മിനി ചോദിക്കുന്നതും, അതേ പ്രണയവും ആവേശം ഉള്‍ക്കൊണ്ട് ‘ഇതിനു കൊണ്ടു പോയില്ലെങ്കില്‍ പിന്നേ എന്തിനാ മുത്തേ ഈ ചേട്ടന്‍ ഇങ്ങനെ ജീവിച്ചിരിക്കുന്നെ’ എന്ന് തിരിച്ചു ചോദിച്ചതും തികച്ചും യാന്ത്രികമായിരുന്നു. പക്ഷെ ആ നിമിഷത്തിന്റെ രസത്തില്‍ നിന്നും പുറത്തുകടക്കുന്നതിനും മുന്‍പാണ് നോട്ടീസിന്റെ നിറംപിടിപ്പിച്ച അക്ഷരങ്ങള്‍ക്കിടയിലൂടെ പരതി നടന്ന എന്റെ ദൃഷ്ടി ‘ടിക്കറ്റൊന്നിനു ആയിരം രൂപ’ എന്ന അവസാന വാചകത്തില്‍പോയി ചിറ്റാട്ടുകര വളവിലെ മൈല്‍ക്കുറ്റിയില്‍ തോമാസേട്ടന്റെ നാനോ കാര്‍ എന്ന പോലെ ഇടിച്ചു നിന്നത്. അമ്പലത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഗാനമേള നടത്താന്‍ തീരുമാനിച്ചവന്റെ ഉദ്ധാരണശേഷിതന്നെ നഷ്ടപ്പെടുത്തണേ ഭഗവാനേയെന്നു അന്നേ ഏറെക്കുറെ ഒരു യുക്തിവാദിയായിത്തുടങ്ങിയിരുന്ന എന്നെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു ആ കാഴ്ച്ച. വരുന്ന രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ക്കും, അടുത്ത മാസത്തെ ശമ്പളം കിട്ടുന്നത് വരെ സ്മിനിക്ക് മണ്ണാര്‍ക്കാടിനടുത്തുള്ള ജോലി സ്ഥലത്തു താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവും കുറച്ചാല്‍ കയ്യില്‍ ബാക്കിയായേക്കാവുന്ന ആ അഞ്ഞൂറ് രൂപ, ഇരുപത്തിമൂന്നാം വയസ്സില്‍ കല്യാണം കഴിയ്ക്കാന്‍ തീരുമാനിച്ച ഒരുത്തനോട് ജീവിതത്തിന്റെ യഥാര്‍ത്ഥ്യങ്ങളിലേക്ക് കൈ ചൂണ്ടി ‘ഓട് മോനെ കണ്ടം വഴി’ എന്ന് പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഒരു ഡിമാന്റുകളുമില്ലാതെ കൂടെ ജീവിക്കാന്‍ തയ്യാറായി വന്ന പെണ്‍കുട്ടിയുടെ നിസ്സാരമായ ഒരു ആഗ്രഹം പോലും സാധിച്ചു കൊടുക്കാന്‍ പറ്റാത്തവന്റെ നിരാശാബോധവും വാശിയുമൊക്കെ മനസ്സില്‍ സൂക്ഷിച്ചാണ് വീണ്ടും മരുഭൂമിയുടെ തീച്ചൂടിലേക്ക് വന്നിറങ്ങിയതും. തിരിച്ചു പോരുന്നതിന്റെ അവസാന രാത്രി കരച്ചിലൊഴിഞ്ഞ നേരങ്ങളില്‍ അവളുടെ കയ്യില്‍ പിടിച്ചു പറഞ്ഞത് ഇത് മാത്രമായിരുന്നു. എല്ലാവരേക്കാള്‍ നന്നായി നമ്മള്‍ ജീവിക്കും, പിന്നേ ഒരു തവണയെങ്കിലും റിമി ടോമിയെ ദൂരെ നിന്നെങ്കിലും ഞാന്‍ കാണിച്ചുതരും, നമ്മള്‍ ഒരുമിച്ചിരുന്ന് റിമിയുടെ ഗാനമേള കേള്‍ക്കും. മനസ്സില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ ജീവിതം ബഹുരസമാണ്. നമ്മളുടെ മുന്നില്‍ വരുന്ന അവസരങ്ങളെ നഷ്ടപ്പെടുത്താതെ തിരിച്ചറിയാനും, ചാടി പിടിക്കാനുമുള്ള അകക്കണ്ണ്, ഈ ലക്ഷ്യത്തോടൊപ്പം നമുക്ക് കിട്ടുന്ന ഒരു ‘കോംബോ ഓഫാറാണ്’ എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചത്. ജീവിതത്തില്‍ ഇന്നേ വരെ ഒന്നും വെള്ളിത്തളികയില്‍ വച്ച് നമുക്ക് മുന്നില്‍ ആരും നീട്ടിയിട്ടില്ലെങ്കിലും പരസ്പരം കൈകോര്‍ത്തു നിന്നപ്പോള്‍ ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍ക്കൊക്കെ സാവധാനം ജീവന്‍ വച്ച് തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മസ്‌കറ്റിലെ ഖുറം ആംഫി തിയേറ്ററിയില്‍ റിമി ടോമിയുടെ ഗാനമേള വി ഐ പി പാസ്സുമെടുത്തു കണ്ടുകൊണ്ടിരിക്കിമ്പോള്‍ ഞങ്ങളുടെ കണ്ണ് നിറഞ്ഞത് എന്തുകൊണ്ടാണെന്ന് മടിയിലിരുന്നിരുന്ന രോഹിതിന് മനസ്സിലായിക്കാണില്ല. 2015 ല്‍ മസ്‌കറ്റിലെ സൗഹൃദങ്ങളെയും ഓര്‍മ്മകളെയും ഒക്കെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് അബുദാബിയിലേക്ക് പറിച്ചു നടുമ്പോള്‍ രോഹിത്തിനെ കൂടാതെ മറ്റൊരാള്‍ കൂടി ഞങ്ങളോടൊപ്പം ചേരാനുള്ള വെമ്പലില്‍ സ്മിനിയുടെ ഉള്ളിലിരുന്ന് മിടിക്കുന്നുണ്ടായിരുന്നു. വഴികളും മൊഴികളുമൊക്ക അപരിചിതമായി തോന്നിയ ആ അബുദാബി കാലത്താണ് കുറേക്കാലത്തിനു ശേഷം ഒറ്റപ്പെടല്‍ എന്താണെന്ന് ഞങ്ങള്‍ അറിഞ്ഞതും. അന്ന് നിറവയറുമായി പതിവ് പരിശോധനക്ക് ആശുപത്രിയിലെത്തുമ്പോള്‍ പറഞ്ഞു വച്ച പ്രസവദിനത്തിനു പിന്നെയും ഒരു മാസത്തിലധികം സമയം. പക്ഷെ നിങ്ങളുടെ സമയത്തിന് കാത്തുനില്‍ക്കാന്‍ എനിക്ക് കുറച്ചു സൗകര്യ കുറവുണ്ട് എന്ന് കുഞ്ഞന്‍ ഹൃതിക്കും, അവന്റെ തീരുമാനത്തെ ശരിവച്ചു കൊണ്ട് ഞങ്ങളുടെ ഡോക്ടറും ഒരു അടിയന്തിര സിസേറിയന്‍ വേണമെന്ന് തീരുമാനിച്ചപ്പോള്‍ സ്മിനിയുടെ ബ്ലഡ് പ്രഷര്‍ പിടിച്ചാല്‍ കിട്ടാത്ത നിലയിലായിരുന്നത്രെ. അമ്മ കിടക്കുന്ന ഐസിയുവിലേക്കും, കുഞ്ഞു കിടക്കുന്ന എന്‍ ഐ സി യു വിലേക്കും മാത്രമായി എന്റെ ലോകം ചുരുങ്ങിയ ദിവസങ്ങള്‍. രണ്ടു ദിവസം കഴിഞ്ഞു മുറിയിലേക്ക് മാറ്റിയെങ്കിലും ബ്ലഡ് പ്രഷര്‍ താഴുന്നില്ലെന്ന് ഡോക്ടര്‍ പരാതി പറയുന്നു. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്ന് സ്മിനിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത്രേം ചെറിയൊരു കുഞ്ഞോ, അതിനെന്തെങ്കിലും സംഭവിക്കുമോ എന്ന ആകുലതയില്‍ വേവുന്ന അവള്‍. ആ സമയത്താണ് എന്റെ കയ്യിലിരുന്ന ലാപ്‌ടോപ്പില്‍ അന്നൊരിക്കല്‍ കൂടി റിമിയുടെ ഒരു ചാനല്‍ പ്രോഗ്രാം ഞാന്‍ വച്ച് കൊടുത്തത്. എത്രയോ ദിവസങ്ങള്‍ക്ക് ശേഷം കൊച്ചു കൊച്ചു തമാശകള്‍ കേട്ട് അവള്‍ പൊട്ടിച്ചിരിക്കുന്നത്, പതുക്കെ പതുക്കെ ആ മുറിയിലെ പിരിമുറുക്കം ഇല്ലാതാവുന്നത്, ബ്ലഡ്പ്രഷര്‍ സാധാരണ നിലയിലേക്ക് വരുന്നത്. എല്ലാം ഞാന്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അന്ന് രാത്രി അവളെയും വീല്‍ ചെയറിലിരുത്തി എന്‍ ഐ സി യുവിലെത്തി ഉള്ളം കയ്യിലൊതുങ്ങുന്ന ഹൃതിക്കിനെയെടുത്തു സ്മിനിയുടെ മടിയില്‍ വച്ച് കൊടുക്കുമ്പോള്‍ എന്റെ കണ്ണും വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top