Malayalam
രമേഷ് പുത്തഞ്ചേരിയൊക്കെ മരിച്ചു കഴിഞ്ഞു. ഇനി ഇദ്ദേഹത്തെ പോലുള്ള ആളുകളാണ് നമ്മുടെ പ്രതീക്ഷ; ഒരു കണക്കിന് ഭാഗ്യമുണ്ട്. പേരല്ലേ മാറ്റിയുള്ളൂ. കൊന്നില്ലല്ലോ; പേരു തെറ്റി വിളിച്ച ഒരനുഭവം രസകരമായി പങ്കുവെച്ച് രവി മേനോൻ
രമേഷ് പുത്തഞ്ചേരിയൊക്കെ മരിച്ചു കഴിഞ്ഞു. ഇനി ഇദ്ദേഹത്തെ പോലുള്ള ആളുകളാണ് നമ്മുടെ പ്രതീക്ഷ; ഒരു കണക്കിന് ഭാഗ്യമുണ്ട്. പേരല്ലേ മാറ്റിയുള്ളൂ. കൊന്നില്ലല്ലോ; പേരു തെറ്റി വിളിച്ച ഒരനുഭവം രസകരമായി പങ്കുവെച്ച് രവി മേനോൻ
കഴിഞ്ഞ ദിവസമായിരുന്നു ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങാൻ വിസമ്മതിച്ച് നടനെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച സംഭവം വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒടുക്കം മാപ്പ് പറഞ്ഞ് രമേശ് നാരായൺ എത്തിയിട്ടും അതിന് മാതൃകാപരമായ മറുപടിയുമായി ആസിഫ് അലി എത്തിയിട്ടും സോഷ്യൽ മീഡിയയിലെ തീപ്പൊരികൾ കെട്ടടങ്ങിയിട്ടില്ല.
ഈ വേളയിൽ സ്വാഗത പ്രസംഗകൻ പേരു തെറ്റി വിളിച്ച ഒരനുഭവം രസകരമായി പങ്കുവയ്ക്കുകയാണ് ഗാനരചയിതാവ് രവി മേനോൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ;
ഭാഗ്യം, ജീവൻ പോയില്ലല്ലോ….
പഞ്ചാരവാക്കുകളാൽ വേദിയിലെ ഏഴു പേരുടെയും കഥ കഴിച്ച ശേഷം എട്ടാമനായ എന്നെ ഒന്ന് തിരിഞ്ഞുനോക്കുന്നു ബഹുമാന്യ സ്വാഗതപ്രസംഗകൻ. തദനന്തരം തന്റെ ‘കർത്തവ്യ’ത്തിലേക്ക് കടക്കുന്നു:
‘ഇനിയുള്ള വ്യക്തിയെ നിങ്ങൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നെനിക്കറിയാം. മലയാളികൾക്ക് മുഴുവൻ സുപരിചിതനാണ് അദ്ദേഹം.’ഒന്ന് ഞെട്ടി. പിന്നെ മുന്നിലെ സദസ്സിലെ മുഖങ്ങളിലേക്ക് ഉൾക്കിടിലത്തോടെ ഒന്നു പാളി നോക്കി. അവിടെ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ല. ഭാഗ്യം. ആർക്കും എട്ടാമനെ വലിയ പിടിയില്ല എന്ന് വ്യക്തം. ഏതവനായാലെന്ത് എന്ന മട്ടിലൊരു നോട്ടം. അത്രേയുള്ളൂ.
സ്വാഗതക്കാരൻ തുടരുന്നു: ‘എങ്കിലും ഔപചാരിതക്ക് വേണ്ടി ഞാൻ നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ശ്രീ വേണു നായരെ പരിചയപ്പെടുത്തുകയാണ്.’ വീണ്ടും ഞെട്ടി. കരണത്തൊരു അടി കൊണ്ട പോലെ. ഈയുള്ളവൻ തന്നെയോ ആയുള്ളവൻ? ഉത്സാഹപൂർവ്വം വേണു നായരുടെ അപദാനങ്ങൾ വാഴ്ത്താനുള്ള ഒരുക്കത്തിലാണ് സ്വാഗതൻ.
ജാള്യം തോന്നി. നമ്മുടെ ശരിയായ പേര് അറിയാവുന്ന ഏതെങ്കിലുമൊരു വിദ്വാൻ ഈ പരിസരത്തെങ്ങാനും ഉണ്ടെങ്കിലോ? സകല ധൈര്യവും സംഭരിച്ച് ഒളികണ്ണിട്ട് നോക്കിയപ്പോൾ സംഘാടകരിലൊരാൾ പ്രസംഗകന്റെ കാതിലെന്തോ മന്ത്രിക്കുന്നു. പേര് മാറിപ്പോയ കാര്യം ശ്രദ്ധയിൽ പെടുത്തിയതാവാം.
കൂസലില്ലാതെ സ്വാഗതക്കാരൻ തുടരുന്നു: ‘ഓ, ചെറിയൊരു തെറ്റ് പറ്റി. ഓർമ്മക്കുറവ് കൊണ്ടാണ്. ക്ഷമിക്കണം. ശ്രീ വേണു മേനോനെ ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുക എന്ന കർത്തവ്യത്തിലേക്ക് ഞാൻ കടക്കുകയാണ്…’ വീണ്ടും ഒരടി. എങ്കിലും ആശ്വസിച്ചു. സദസ്സിന്റെ മുഖങ്ങൾ നിസ്സംഗം. വേണുവും രവിയും നായരും മേനോനുമൊക്കെ അവർക്ക് ഒരുപോലെ.
പ്രസംഗവധം നടത്താനെത്തിയ ബോറന്മാർ ആരായാലെന്ത്? ചടങ്ങ് കഴിഞ്ഞുള്ള മാജിക് ഷോ കാണാൻ കാത്തിരിക്കുകയാണല്ലോ അവർ. സ്വാഗത പ്രസംഗകൻ കത്തിക്കയറുന്നു. ഇടക്ക് ചില ആത്മഗതങ്ങളുമുണ്ട്: ‘ഞാൻ പാട്ടൊന്നും അങ്ങനെ കേൾക്കാത്ത ആളാണ്. രാഷ്ട്രീയവും ജനസേവനവും ജീവിത ലക്ഷ്യങ്ങളായി കൊണ്ടുനടക്കുന്നവർക്ക് അതിനൊന്നും സമയം കിട്ടില്ലല്ലോ. അതുകൊണ്ട് ശ്രീ മേനോൻ എഴുതിയ പാട്ടൊന്നും കേട്ടിട്ടില്ല.
എങ്കിലും നല്ല പാട്ടെഴുത്തുകാരനാണ് എന്ന് നിങ്ങളെപ്പോലെ എനിക്കും അറിയാം. രമേഷ് പുത്തഞ്ചേരിയൊക്കെ മരിച്ചു കഴിഞ്ഞു. ഇനി ഇദ്ദേഹത്തെ പോലുള്ള ആളുകളാണ് നമ്മുടെ പ്രതീക്ഷ. ശ്രീ വേണു മേനോനെ ഇന്നിവിടെ കിട്ടിയത് നമ്മുടെ സൗഭാഗ്യം.’ സംഘാടകരിലെ ‘തിരുത്തൽവാദി’ വീണ്ടും ഇടപെടുന്നു. ഇത്തവണ തെല്ലുറക്കെ തന്നെ: ‘പാട്ട് എഴുതാറില്ല അയാള്.’
പ്രസംഗകന്റെ മുഖത്ത് നീരസം; ആരെടാ ഈ കൊസ്രാങ്കൊള്ളി എന്നൊരു ഭാവം. ഉടൻ വരുന്നു അടുത്ത മിസൈൽ: ‘അതൊക്കെ നന്നായി അറിയാം. അല്ലെങ്കിലും ഇന്നത്തെ കാലത്തെ പാട്ടിനൊക്കെ വല്ല അർത്ഥവും ഉണ്ടോ. മേനോൻ പാട്ടെഴുത്ത് നിർത്തിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. വയലാർ ദേവരാജൻ ഒക്കെ എഴുതിയ പാട്ടുകൾ ആണ് പാട്ടുകൾ.’
മുന്നിലെ മുഖങ്ങളിലേക്ക് വീണ്ടും ഒന്ന് പാളിനോക്കി. ഭാവഭേദമൊന്നും ഇല്ല അവിടെ; ചെറുചിരി പോലും. സദസ്സിനൊത്ത പ്രസംഗകൻ. പ്രസംഗകനൊത്ത സദസ്സും. വേദിയിൽ തൊട്ടടുത്തിരുന്ന, അത്യാവശ്യം വായനയും ഫലിത ബോധവുമൊക്കെയുള്ള ബാങ്ക് മാനേജർ ആശ്വസിപ്പിക്കാനെന്നവണ്ണം എന്റെ കൈകളിൽ ഒന്നമർത്തി.
എന്നിട്ട് പതുക്കെ പറഞ്ഞു: ‘ഒരു കണക്കിന് നിങ്ങൾക്ക് ഭാഗ്യമുണ്ട്. പേരല്ലേ മാറ്റിയുള്ളൂ. കൊന്നില്ലല്ലോ. ഇയ്യിടെ എന്നെ സ്വാഗതം ചെയ്ത ഒരുത്തൻ യശഃശരീരനായ കുഞ്ഞിക്കണ്ണേട്ടൻ എന്നാണ് പ്രസംഗിച്ചത്. സത്യത്തിൽ ആ നിമിഷമാണ് ഞാൻ ചത്തു പോയത്.’ ശരിയാണ്. എന്റെ ഭാഗ്യം. ജീവൻ പോകാതെ കഴിച്ചിലായല്ലോ.
