ഞാനത് ഇച്ചാക്കയോട് പോയി പറഞ്ഞു, ആളുകള്‍ ഇങ്ങനെ ഓരോന്ന് പറയുന്നുണ്ട്; അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു ; റഹ്മാന്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് റഹ്മാന്‍. മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും ആരാധകര്‍ ഏറെയുണ്ട്. ഒരുകലാത്ത് മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു റഹ്‌മാന്‍. നായകനായും സഹനടനായുമെല്ലാം നിറഞ്ഞു നിന്നിരുന്നു റഹ്‌മാന്‍. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും വലിയൊരു ഇടവേളയെടുക്കുകയായിരുന്നു റഹ്‌മാന്‍. പിന്നീട് നീണ്ടനാളുകള്‍ക്ക് ശേഷം റഹ്‌മാന്‍ തിരിച്ചുവരുന്നത് 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു.
രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് ട്രാഫിക്ക്. മലയാള സിനിമയിലെ നവതരംഗത്തിന് വഴിയൊരുക്കിയ സിനിമയാണ് ട്രാഫിക്. ചിത്രത്തില്‍ റഹ്‌മാന്‍, ലെന, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം വന്‍ വിജയമായി മാറുക മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.
ട്രാഫിക്കില്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സിനിമ സൂപ്പര്‍ സ്റ്റാറിനെയാണ് ചിത്രത്തില്‍ റഹ്‌മാന്‍ അവതരിപ്പിച്ചത്. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ റഹ്‌മാന്‍ മമ്മൂട്ടിയെ അനുകരിച്ചതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ആ ആരോപണങ്ങളെക്കുറിച്ചും മമ്മൂട്ടിയുമായുണ്ടായ സംസാരത്തെക്കുറിച്ചുമൊക്കെ റഹ്‌മാന്‍ സംസാരിക്കുകയാണ്. ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ അങ്ങേരെ അനുകരിച്ച് ചെയ്തതാണെന്ന് പലരും പറയുന്നത് കേട്ടു. അതെനിക്ക് വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. മനസില്‍ പോലും അങ്ങനെ വിചാരിച്ചിട്ടില്ല. അതുപോലെ ഒരാളെക്കണ്ട് അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല. പക്ഷേ എന്റെ മനസില്‍ അത് കിടപ്പുണ്ടായിരുന്നു. പലരും അത് പറഞ്ഞു” എന്നാണ് റഹ്‌മാന്‍ പറയുന്നത്. പിന്നാലെ താന്‍ സംഭവത്തെക്കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചതിനെക്കുറിച്ചും റഹ്‌മാന്‍ വെളിപ്പെടുത്തുന്നുണ്ട്.
ഞാനത് ഇച്ചാക്കയോട് പോയി പറഞ്ഞു. ഇച്ചാക്ക ആളുകള്‍ ഇങ്ങനെ ഓരോന്ന് പറയുന്നുണ്ട്, പക്ഷേ ഞാന്‍ നിങ്ങളെ വെച്ച് ചെയ്തതല്ല എന്ന് മമ്മൂട്ടിയോട് താന്‍ പറഞ്ഞുവെന്നാണ് റഹ്‌മാന്‍ പറയുന്നത്. എന്നാല്‍ ആരാ നിന്നോട് അങ്ങനെ പറഞ്ഞത്, അങ്ങനെയൊന്നുമില്ലല്ലോടാ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്നാണ് റഹ്‌മാന്‍ പറയുന്നത്. പുള്ളി അത് നേരത്തെ കേട്ടിട്ടുണ്ടായിരിക്കും. പുള്ളിയാണ് ഫസ്റ്റ് ന്യൂസ് കേള്‍ക്കുന്ന ആളെന്നാണ് മമ്മൂട്ടിയെക്കുറിച്ച് റഹ്‌മാന്‍ പറയുന്നത്.
അതേസമയം ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോഴൊന്നും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും പടം ഇറങ്ങിക്കഴിഞ്ഞാണ് ആളുകള്‍ പറയുന്നത് കേള്‍ക്കുന്നതെന്നും റ്ഹമാന്‍ പറയുന്നത്. പിന്നെ ഇച്ചാക്കയെ കണ്ടപ്പോള്‍ ഒരു കുറ്റബോധം ഉണ്ടായിരുന്നുവെന്നും റഹ്‌മാന്‍ തുറന്നു പറയുന്നു. മനപ്പൂര്‍വം അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്തു എന്ന് വിചാരിക്കാതിരിക്കാന്‍ ഞാന്‍ പുള്ളിയോട് പോയി സംസാരിക്കുകയായിരുന്നുവെന്നാണ് റഹ്‌മാന്‍ പറയുന്നത്. എന്നാല്‍ എനിക്കൊന്നും തോന്നിയില്ലെടാ, ആള്‍ക്കാര് അങ്ങനെയൊക്കെ പറയുന്നത് എന്തിനാ കേള്‍ക്കാന്‍ പോകുന്നത്, വിട്ടുകളയെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നാണ് റഹ്‌മാന്‍ പറയുന്നത്.
മലയാളത്തിലെന്നത് പോലെ തന്നെ തമിഴിലും സജീവമാണ് റഹ്‌മാന്‍. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലാണ് റഹ്‌മാന്‍ ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുപ്പരിവാലന്‍ 2, നിറങ്ങള്‍ മൂണ്‍ട്ര് തുടങ്ങഇയ സിനിമകളാണ് തമിഴില്‍ റഹ്‌മാന്റേതായി അണിയറയിലുള്ളത്. മലയാളത്തില്‍ വൈറസിലാണ് ഒടുവിലായി റഹ്‌മാനെ കണ്ടത്. എതിരെ, ബ്ലൂ എന്നീ സിനിമകളാണ് മലയാളത്തില്‍ റഹ്‌മന്റേതായി അണിയറയിലുള്ളത്.
