Malayalam
എനിക്ക് ആരേയും പേടിയില്ല, ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്; മുൻ ഡിജിപി ആർ ശ്രീലേഖ
എനിക്ക് ആരേയും പേടിയില്ല, ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്; മുൻ ഡിജിപി ആർ ശ്രീലേഖ
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് അതിജീവിത നിയമനടപടിയും സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ശ്രീലേഖയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എനിക്ക് ആരേയും പേടിയില്ല. പറയുന്നവർ പറയട്ടെ. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്’ എന്നാണ് ശ്രീലേഖ പറഞ്ഞത്.
‘സത്യത്തിൽ ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യം എനിക്ക് ആസമയത്ത് തന്നെ വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന ഉത്തമ ബോദ്ധ്യമുണ്ടെനിക്ക്. ഞാൻ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തിൽ പറയണമല്ലോ.
അതാണ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം കഴിഞ്ഞതിനുശേഷം പറയാമെന്നാണ് കരുതിയത്. പക്ഷെ അതൊന്നും ഒരിക്കലും അവസാനിക്കില്ലെന്ന് മനസിലായി. കാരണം തീർന്നാൽ ചീട്ടുകൊട്ടാരം പോലെ ഈ കേസ് പൊളിയും. അതുകൊണ്ട് ഉൾവിളി വന്നപ്പോൾ ആണ് ഞാൻ തുറന്ന് പറഞ്ഞത്.
ദിലീപിനെ പിന്തുണച്ച് കൊണ്ടല്ല പറഞ്ഞത്. കേസിന്റെ ശാസ്ത്രീയ തെളിവുകളാണ് അവതരിപ്പിച്ചത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ് വരുമ്പോൾ ഞാൻ അവരോടൊപ്പമാണ് നിൽക്കേണ്ടത്. ജയിലിൽ വച്ച് അവശനിലയിലുളള ദിലീപിനെ കാണുന്നതുവരെ ഞാൻ അങ്ങനെയായിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്.
ചില കേസുകൾ കഷ്ടപ്പെട്ട് അന്വേഷിച്ച് അത് കോടതിയിലെത്തിക്കുമ്പോൾ വേണ്ടത്ര പ്രതികരണം കിട്ടാതെ വരുമ്പോൾ വലിയ നിരാശ ഉണ്ടാകാറുണ്ട്. ദീലീപിന്റെ കാര്യത്തിലും മുഖ്യമന്ത്രി ഉൾപ്പടെയുളളവരോട് ഞാൻ വിശദീകരിച്ചു. പക്ഷെ അവർക്കൊക്കെ ഞാൻ പറയുന്നത് അറിയാം. അത് അവർ അംഗീകരിച്ചിട്ടില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ അനധികൃതമായി മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിനെതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും കത്ത് നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അതിജീവിത രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു.