സോഷ്യൽ മീഡിയ താരവും, പോ ക്‌സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തിൽ പ്രധാനാധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ എച്ച് എം പ്രദീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജൂൺ രണ്ടിനായിരുന്നു സംഭവം. പിന്നാലെ ഇത് വിമർശനങ്ങൾക്ക് വഴിവെച്ചതോടെ മുകേഷ് എം നായരെ സ്‌കൂളിലേക്ക് ക്ഷണിച്ച സന്നദ്ധ സംഘടന ജെസിഐ ഖേദവും പ്രകടിപ്പിച്ചിരുന്നു.
മുകേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മാധ്യമങ്ങളിൽ നിന്നുമാണ് മുകേഷ് കേസിൽ പ്രതിയായ വിവരം അറിയുന്നതെന്നും കുട്ടികളെ സർപ്രൈസ് ആക്കാനാണ് മുകേഷിനെ പരിപാടിക്കിടയിൽ അവതരിപ്പിച്ചതെന്നുമായിരുന്നു സന്നദ്ധ സംഘടന നൽകിയ വിശദീകരണം.
എന്നാൽ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയിൽ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു കോവളത്തെ റിസോർട്ടിൽ വെച്ച് റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അ ർധനഗ്നയാക്കി റീൽസ് ചിത്രീകരണം നടത്തിയെന്നും പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നും കാട്ടി കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായർ ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.