Actor
കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്, ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമർശിച്ചത്; പ്രേം കുമാർ
കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്, ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമർശിച്ചത്; പ്രേം കുമാർ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സീരിയലുകൾക്ക് സെൻസറിംഗ് വേണമെന്ന് നടൻ പ്രേം കുമാർ പറഞ്ഞത്. പിന്നാലെ നടനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കൂടിയായ പ്രേം കുമാർ.
താൻ സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നാണ് പ്രേം കുമാർ പറയുന്നത്. ആരുടേയും അന്നം മുടക്കിയില്ല. ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമർശിച്ചത്. അഭിപ്രായ പ്രകടനം ഇനിയും തുടരും. ആരുടേയും അന്നം മുടക്കിയില്ല. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേം കുമാർ പറഞ്ഞു.
പ്രേംകുമാറിന്റെ കത്ത് പൂർണമായി വായിക്കാം
പ്രിയപ്പെട്ട ആത്മ കുടുംബാംഗങ്ങളേ
നിങ്ങൾ എനിക്ക് ഒരു തുറന്ന കത്ത് അയച്ചത് മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഈയിടെ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സീരിയലുകളുടെ സെൻസറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വർഷങ്ങൾക്കുമുമ്പ് ഇതുസംബന്ധിച്ച് ഞാൻ പറഞ്ഞ എന്റെ നിലപാട് ആവർത്തിക്കേണ്ടിവന്നു. സദുദ്ദേശത്തോടെ ഞാൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ്
വ്യാഖ്യാനക്കപ്പെട്ടത്. ഞാൻകൂടി അംഗമായ ആത്മ എന്ന അഭിനേതാക്കളുടെ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭിനയം മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല.
ഈ മേഖലയേയോ ഏതെങ്കിലും സംഘടനയേയോ ഒന്നും ഞാൻ അവഹേളിച്ചിട്ടില്ല. ഞാൻ ഉന്നയിച്ച വിഷയത്തിൽ അഭിനേതാക്കൾക്ക് ഒരു റോളും ഇല്ലാ എന്നിരിക്കെ അപചയ ങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് സമ്മതിക്കുംവിധം പ്രാസ്തവനയുമായി അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്ത് വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഞാൻ എന്താണ് പറഞ്ഞെതെന്നും വിമർശനം എന്തിനേക്കുറിച്ചായി
രുന്നുവെന്നും ആദ്യം അറിയണമായിരുന്നു. കാളപെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കരുത്. ഇപ്പോൾ ഈ മറുപടിയെങ്കിലും പൂർണ്ണമായി നിങ്ങൾ വായിക്കാനും ക്ഷമയോടെ മനസ്സിലാക്കാനും തയ്യാറാകണം.
‘ചില” സിനിമകൾ, ”ചില” സീരിയലുകൾ, ”ചില” സാഹിത്യകൃതികൾ, ”ചില്” നാടകങ്ങൾ, ”ചില” ടെലിവിഷൻ പരിപാടികൾ, തുടങ്ങി പലതും സാംസ്‌കാരിക വിഷം വമിപ്പിക്കുന്നുവെന്ന് പൊതുവായി സൂചിപ്പിക്കുകയാണുണ്ടായത്. ടെലിവിഷൻ പോലെ പൊതുവിടങ്ങളിൽ വിനിമയം ചെയ്യുന്ന ”ചില” പരിപാടികൾ നമ്മുടെ ഭാഷയെ, സംസ്‌കാരത്തെ, ശ്രേഷ്ഠമായ പൈതൃകത്തെ മുറിപ്പെടുത്തുന്നതും ജീവിതപരിസരങ്ങളെ മലീമസമാക്കുന്നതും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നതുമാണ്.
ഇത്തരം ടെലിവിഷൻ കാഴ്ചകളുടെ മുന്നിൽ ജനിച്ചു വളർന്ന് ജീവിക്കുന്ന വർത്തമാനകാലത്തെ അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങൾ ജീവിത ചിത്രീകരണങ്ങളുടെ ഈ കാഴ്ചയുടെ ശീലങ്ങളിൽ നിന്ന് ഇതാണ് ജീവിതം, ഇങ്ങനെയാണ് ജീവിതം ഇങ്ങനെയാണ് ബന്ധങ്ങൾ, ഇതാണ് ശരി എന്ന് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സമീപനം ഒക്കെ രൂപപ്പെടുത്തുന്നു.
അങ്ങനെയുള്ള ഭാവി തലമുറയെക്കുറിച്ചുള്ള ആശങ്കകളാണ് ഞാൻ പങ്കുവെച്ചത്. കലയുടെ പേരിൽ വരുന്ന അത്തരം വ്യാജനിർമിതികൾ-പ്രത്യേകിച്ചും കുടുംബസദസ്സുകളിലേയ്ക്ക് കടന്നുവരുന്ന ചില പരിപാടികൾ എൻഡോസൾഫാനെപ്പോലെ അപകടകരമാണെന്നാണ് ഞാൻ പറഞ്ഞത്. എൻഡോസൾഫാൻ തലമുറകളിൽ ”ജനിതകവൈകല്യ’മാണുണ്ടാക്കുന്നത്. പക്ഷേ ഇത് മനുഷ്യരുടെ ബുദ്ധിയെ, ചിന്തയെ, ഭാവനയെ ഒക്കെ വികലമാക്കുന്ന ”മാനസികവൈകല്യ”മാണുണ്ടാക്കുക.
കല കൈകാര്യം ചെയ്യുന്നത് ഒരു ജനസമുഹത്തെയാണ്. കലാസൃഷ്ടികൾ, കലാപ്രവർത്തനം-ഒന്ന് പാളിപ്പോയാൽ വലിയൊരു ജനതയെ അത് അപചയത്തിലേക്ക് നയിക്കും. ആ തിരിച്ചറിവും ഉത്തരവാദിത്തവും കല കൈകാര്യം ചെയ്യുന്നവർക്കുണ്ടാകണം. കലയിലൂടെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകാൻ പാടില്ല. കല മനുഷ്യന്റെ പക്ഷത്ത് നിൽക്കുന്നതാകണം. മനുഷ്യനെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിക്കുന്നതാവണം. കല കേവലം വിനോദ ഉപാധി മാത്രമല്ല. അത് സാമൂഹ്യ പരിവർത്തന ഉപാധിയായികൂടി മാറുമ്പോഴാണ് കലയുടെ ദൈത്യം പൂർണമാകുന്നത്. അത്തരം കലാപ്രവർത്തനങ്ങളിലൂടെയൊക്കെ നവോത്ഥാനം ഉണ്ടായി രൂപപ്പെട്ടുതാണ് ആധുനിക കേരളം.
പുരോഗമന ആശയങ്ങളിലൂന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾ പ്രചരിപ്പിച്ച് സാംസ്‌കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. ഇത് ഞാൻ പൊതുവായാണ് പറഞ്ഞത്. പക്ഷേ, ടെലിവിഷൻ സീരിയലുകളിലേക്ക് മാത്രമാണ് ചർച്ച ക്രേന്ദ്രീകരിച്ചത്. പത്തുവർഷം മുമ്പും ഇതേ കാര്യംതന്നെ ഞാൻ പറഞ്ഞിട്ടുള്ളതും മാധ്യമങ്ങളിൽ
വന്നിട്ടുള്ളതുമാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ”ദൈവത്തിന്റെ അവകാശികൾ”എന്ന എന്റെ പുസ്തകത്തിലും ഈ വിഷയം ഒരു ലേഖനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
2022 ൽ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി ഞാൻ നിയമിതനായ സമയത്ത് മാധ്യമസുഹൃത്തുക്കൾ ഇക്കാര്യം ചോദിച്ചപ്പോഴും ഇതേ മറുപടിതന്നെയാണ് ഞാൻ പറഞ്ഞത്. അന്ന് ആത്മ പ്രതിഷേധം അറിയിക്കുകയും പിന്നീട് നടന്ന ആത്മയുടെ ജനറൽബോഡി മീറ്റിങ്ങിൽ എന്റെ നിലപാട് ഞാൻ നേരിട്ട് വിശദീകരിക്കുകയും ചെയ്തിരുന്നു. അന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ട ശ്രീ.ഗണേഷ്‌കുമാർ ഞാൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും അത് പരിശോധിക്കപ്പെടേണ്ടതാ
ണെന്ന് പറഞ്ഞതും ആ മീറ്റിംഗിൽ പങ്കെടുത്ത നിങ്ങൾ മറന്നുകാണാനിടയില്ല.
അന്ന് പറഞ്ഞ അതേ നിലപാടാണ് ഇപ്പോഴും ഞാൻ ആവർത്തിച്ചത്. പത്തുവർഷമായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ ആത്മയുടെ ഭാഗത്തുനിന്ന് ഒരു ചർച്ചയോ, ഏന്തെങ്കിലും ഇടപെടലോ ഇതുവരെ ഉണ്ടായിട്ടില്ല. പകരം ഞാൻ എന്തു ചെയ്തു എന്നാണ് ആത്മയുടെ ചോദ്യം. ഞാൻ ഈ അപചയത്തെക്കുറിച്ച് പറയുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ. നിങ്ങൾക്ക് ഇതിനെക്കുറിച്ച് തികഞ്ഞ ബോധ്യമു
ണ്ടായിട്ടും ഒന്നുപ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നത് പോട്ടെ എന്നെ അത് പറയാൻ പോലും അനുവദിക്കുന്നില്ലല്ലോ.
എന്നിട്ടാണ് ഞാൻ എന്തു ചെയ്തു എന്ന് ചോദിക്കുന്നത്. മരുഭൂമിയിൽ നിന്ന് ഉക്കാര്യം ഞാൻ ഉറക്കെ വിളിച്ച് പറയുന്നത് ഈ കുടുംബത്തെ സ്‌നേഹിക്കുന്ന കുടുംബത്തോട് ഉത്തരവാദിത്തമുള്ള ഒരംഗമെന്ന നിലയിൽ ആരോഗ്യകരമായ മാറ്റം ഈ മേഖലയിലുണ്ടാകണമെന്ന നല്ല ഉദ്ദേശത്തോടെ
മാത്രമാണ്. എനിക്ക് ശരിയെന്നും സത്യമെന്നും ഉത്തമബോധ്യമുള്ളത് ഇനിയും ഉറക്കെ പറഞ്ഞുകൊണ്ടേ ഇരിക്കും. ഉറച്ച ബോധ്യങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്. എന്റെ ആ നിലപാടുകളിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ഇനി മാറ്റം ഉണ്ടാവുകയുമില്ല.
വർഷങ്ങളായി ഞാനിത് പറഞ്ഞുകൊണ്ടേ ഇരുന്നിട്ടും അതുമൂലം ആരുടെയും അന്നം മുടങ്ങിയതായിട്ട് എനിക്കറിയില്ല. ആരുടെയെങ്കിലും അന്നം മുടക്കുകയെന്നത് എന്റെ ലക്ഷ്യവുമല്ല. ഇക്കാര്യം നിരന്തരം പറഞ്ഞതിനാൽ എന്റെ അന്നം മുടങ്ങിയെന്നതാണ് യാഥാർത്ഥ്യം. ആ നഷ്ടം സ്വയം സഹിച്ചുകൊണ്ടും ഞാനിത് പറയുന്നത് ഞാൻ ജീവിക്കുന്ന ഈ സമൂഹത്തോടും ഞാൻ കൂടി ഉൾപ്പെട്ട ഈ മേഖലയോടുമുള്ള തികഞ്ഞ പ്രതിബദ്ധതയും ആത്മാർത്ഥതയും കൊണ്ട് തന്നെയാണ്. ഞാൻ അന്നം മുടക്കുന്നുവെന്ന് എന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും തേജോവധം ചെയ്യാനും ശ്രമിക്കുന്നവർ ഒപ്പമുള്ള അംഗങ്ങൾക്കെല്ലാം അന്നം കിട്ടാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഉചിതമായ തിരുത്തലുകൾക്കും മാറ്റങ്ങൾക്കും തയ്യാറാകാതെ പഴയകാല ബ്‌ളാക്ക് ആന്റ് വൈറ്റ് സിനിമകൾ പോലും എന്നോ ഉപേക്ഷിച്ച, പരിഷ്‌കൃതസമൂഹത്തിന് നേരെ കൊഞ്ഞനംകുത്തുന്ന പ്രമേയങ്ങളും ഉള്ളടക്കങ്ങളുമായി ഇതേ രീതിയിൽ മുന്നോട്ട് പോയാൽ എപ്പോഴും പ്രേക്ഷക സമൂഹം ഒപ്പമുണ്ടായെന്ന് വരില്ല. ആ പൊതുസമൂഹം ഇത്തരം പരിപാടികൾ നിരാകരിച്ചാൽ അപ്പോഴാകും ശരിക്കും അന്നം മുട്ടുക. അത് നമ്മൾ തിരിച്ചറിയണം.
ആയിരക്കണക്കിന് മനുഷ്യരുടെ ഉപജീവനമാർഗമാണിത്. അവരുടെ ജീവിതവും ജീവിതസുരക്ഷിതത്വവും നാം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് കാതലായ മാറ്റം ഈ മേഖലയിൽ ഉണ്ടാകണം. ക്രിയാത്മകമായ വിമർശനങ്ങളേയും നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളെയുമൊക്കെ അതിന്റെ ശരിയായ അർത്ഥവും ഉദ്ദേശശുദ്ധിയുമൊന്നും മനസ്സിലാക്കാതെ പുച്ഛിച്ച് തള്ളുകയും അത് ഉയർത്തുന്നവരെ വ്യക്തിപരമായി അധിക്ഷേപി ക്കുകയും ശ്രതുവായി കാണുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ള ഒരു സംഘടനക്ക് ഭൂഷണമല്ല.
ഗംഭീരമായ സൃഷ്ടികളൊരുക്കാൻ കഴിവുള്ള മികച്ച സംവിധായകരും നിർമാതക്കളും സാങ്കതിക വിദഗ്ധരും ഏറ്റവും മികച്ച അഭിനേതാക്കളുമെല്ലാം ഒട്ടനവധിയുണ്ട് ഈ മേഖലയിൽ. അപ്പോൾ പ്രതിഭാ ദാരിദ്ര്യമല്ല ഇവിടെ പ്രശ്‌നം. ആ പ്രതിഭകൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുകയും അവർക്ക് പലവിട്ടുവീഴ്ചകൾക്കും വിധേയരാകേണ്ടിവരുന്നു എന്നുള്ളതുമാണ് ശരിയായ പ്രശ്നം.
ജനങ്ങളുടെ കൈയടി കിട്ടാനുദ്ദേശിച്ചാണ് ഞാനിത് പറഞ്ഞെതെന്നാണ് നിങ്ങൾ ആരോപിക്കുന്നത്. അപ്പോൾ കൈയടി കിട്ടുമെന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു. ഞാൻ പറഞ്ഞതിലെന്തോ വസ്തുതകൾ ഉണ്ടെന്നാണ് അത് അർത്ഥമാക്കുന്നത്. ബൗദ്ധികവും സാംസ്‌കാരികവുമായ ഓന്നത്യമുള്ള മലയാളി സമൂഹം എന്തിനും ഏതിനും വെറുതെ കൈയടിക്കുമെന്ന് ആരും കരുതരുത്. എന്റെ അഭിപ്രായങ്ങളെയും നിലപാടുകളെയും കുറിച്ച് പ്രേക്ഷകരുടെ ഒരു ഹിതപരിശോധന നടത്താൻ ആത്മ തയ്യാറുണ്ടോ? തീർച്ചയായും തയ്യാറാകണം.
അപ്പോൾ കാര്യങ്ങൾ കൂടുതൽ ബോധ്യമാകും. ഈ മേഖലയുടെ നവീകരണവും ഉന്നമനവും ഉറപ്പുവരുത്തികൊണ്ട് ആരുടെയും അന്നംമുട്ടാതിരിക്കാനുള്ള പ്രവർത്തനങ്ങളുമായി നിങ്ങളോടൊപ്പം ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്. ചലച്ചിത്ര അക്കാദമിയുടെ വൈസ്‌ചെയർമാനായി ഞാൻ നിയമിതനായിട്ട് ഇപ്പോൾ രണ്ടു വർഷം ആകുന്നു (ആത്മയുടെ കത്തിൽ പറഞ്ഞതുപോലെ നാൽ വർഷമല്ല, രണ്ടു വർഷം). ചെയർമാന്റെ ചുമതല ലഭിച്ചിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ.
ഈ കാലയളവിൽ സിനിമാനയരുപീകരണവുമായി ബന്ധപ്പെട്ട് ശ്രീ.ഷാജി എൻ.കരുൺ ചെയർമാനായ ഞാൻ കൂടി അംഗമായ സമിതി ടെലിവിഷൻ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ സംഘടനകളുമായും വ്യക്തികളുമായും ഇതി
നോടകം തന്നെ ചർച്ച നടത്തുകയുണ്ടായി. ഇനിയും അത് തുടരും. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധി അംഗത്വത്തിനുള്ള ശുപാർശയും ചികിത്സാസഹായവും ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്ന് നിലവിൽ നൽകുന്നുണ്ട്.
ഇപ്പോൾ നൽകുന്ന ചികിത്സാസഹായത്തിന്റെ പരിധി ഉയർത്താൻ ഞാൻ തന്നെ മുന്നിൽ നിന്ന് അക്കാദമിയിൽ അടുത്തിടെ തീരുമാനമെടുക്കുകയുമുണ്ടായി. പരിമിതികൾക്കുള്ളിലും എനിക്ക് ഇടപെടാൻ പറ്റുന്ന കാര്യങ്ങളിൽ സജീവമായി തന്നെ കൃത്യമായി ഇടപെടുന്നുമുണ്ട്. എല്ലാ കാര്യങ്ങളും നടപടിയെടുത്ത് പരിഹരിക്കാനുമുള്ള അധികാരമൊന്നും എനിക്കില്ലായെന്ന് നിങ്ങൾക്കും അറിവുള്ളതാണല്ലോ. ഞാനൊരു സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ നിരോധിക്കണം എന്നല്ല ഞാൻ പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള (Content) വിമർശനമാണ് ഞാൻ ഉയർത്തിയത്.
പ്രമേയത്തിലും ഉള്ളടക്കത്തിലും ഉചിതമായ മാറ്റങ്ങൾ വേണമെന്ന എന്റെ അഭിപ്രായത്തെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും-അഭിനേതാക്കളായ നിങ്ങൾ പ്രത്യേകിച്ചും സ്വാഗതം ചെയ്യുകയും പൂർണമായും പിൻതുണക്കുകയും അല്ലേ യഥാർത്ഥത്തിൽ വേണ്ടത്.ഇപ്പോഴത്തെ ഈ അവസ്ഥയിൽ ശരിക്കും നിങ്ങൾ തൃപ്തരാണോ? ഇത് ഇങ്ങനെ തന്നെ തുടർന്നാൽ മതിയോ? ഒരു മാറ്റവും ഉണ്ടാകണ്ടേ? നിങ്ങളിൽ നിരവധിപേർ നേരിട്ടും അല്ലാതെയും ഇക്കാര്യത്തിൽ എനിക്ക് പിന്തുണ അറിയിച്ചതിന് അഭിമാനപൂർവ്വം നന്ദി പറയുന്നു.
ചർച്ചകളിലൂടെയും, സംവാദങ്ങളിലൂടെയും ആശയ രൂപീകരണം സാധ്യമാകുന്നിടത്താണ് ജനാധിപത്യം സൗന്ദര്യപൂർണമാകുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും, ആത്മ ചൂണ്ടിക്കാട്ടിയതുപോലെ ചാനലുകൾ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചിരുന്ന് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാകണം.
അത്തരം ക്രിയാത്മകമായ ചർച്ചകൾക്കും സംവാദത്തിനും എപ്പോഴും ഞാൻ തയ്യാറാണ്. അത് ഉടൻ തന്നെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും എന്റെ ശ്രതുക്കളല്ല. നിങ്ങൾ ശ്രതുപക്ഷത്ത് നിർത്തേണ്ട ഒരാളുമല്ല ഞാൻ. നിങ്ങളെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന നിങ്ങളുടെ കുടുംബാംഗം തന്നെയാണ് ഞാൻ. എന്റെ അഭിപ്രായങ്ങളും നിലപാടുകളും തികച്ചും സത്യസന്ധമാണ്. ഹൃദയത്തിൽത്തട്ടിയാണ് ഞാനത് പറഞ്ഞത്. ഇനിയും അത് പറയുക തന്നെ ചെയ്യും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതുകയും വേണ്ട.
കലയുടെ ധർമ്മത്തെക്കുറിച്ചും കലാസ്വാദനരീതികളെക്കുറിച്ചും രൂപപ്പെട്ടുവന്ന ആശയാടിത്തറയിൽ നിന്നുകൊണ്ടാണ് നമുക്ക് ഉചിതമായ തീരുമാനങ്ങളിലേയ്ക്കും നടപടികളിലേയ്ക്കും എത്തിച്ചേരാനാകൂ. അക്കാര്യം മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. കലയിലൂടെ സംസ്‌കാരരൂപീകരണം സാധ്യമാക്കുന്നതിന് നമുക്കൊരുമിച്ചു പ്രവർത്തിക്കാം. എല്ലാവരെയും ഉൾക്കൊള്ളാനും ചേർത്ത് പിടിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. കലാമൂല്യവും വിനോദവും വിജ്ഞാനവും ജനപ്രിയതയും എല്ലാം ചേർന്ന നന്മയുടെയും സ്നേഹത്തിന്റെയും സുഗന്ധം പ്രസരിക്കുന്ന മൂല്യവത്തായ സൃഷ്ടികൾ ധാരാളം ഉണ്ടാവട്ടെ അതിന്റെ ഭാഗമാകാൻ എല്ലാവർക്കും കഴിയുകയും ചെയ്യട്ടേ.
നിറഞ്ഞ സ്‌നേഹത്തോടെ എല്ലാവർക്കും നന്മയും ക്ഷേമവും ആശംസിച്ചു കൊണ്ട്
ഹൃദയപൂർവ്വം
നിങ്ങളുടെ സ്വന്തം
06.12.2024,
കഴക്കൂട്ടം. പ്രേംകുമാർ