Malayalam
മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖം അത് അങ്ങിനെ തന്നെ മനസിൽ നിൽക്കട്ടെ, ഇങ്ങനെ കാണാൻ കഴിയുന്നില്ല; പി ജയചന്ദ്രന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകർ
മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖം അത് അങ്ങിനെ തന്നെ മനസിൽ നിൽക്കട്ടെ, ഇങ്ങനെ കാണാൻ കഴിയുന്നില്ല; പി ജയചന്ദ്രന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകർ
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകനാണ് പി ജയചന്ദ്രൻ. അദ്ദേഹം അവിസ്മരണീയമാക്കിയ ഗാനങ്ങൾ ഇന്നും മലയാളികളുടെ ഹിറ്റ് ലിസ്റ്റിലിടം പിടിച്ചിട്ടുണ്ട്. ശബ്ദമാധുര്യം കൊണ്ടും ആലാപനവൈഭവവും കൊണ്ടും കാലത്തെ അതിജീവിച്ച ദേവഗായകൻ ഒരാഴ്ച മുമ്പ് തൃശൂരിൽ കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദി സംഘടിപ്പിച്ച പരിപാടിയിൽ മോഹം കൊണ്ടു ഞാൻ….. എന്ന ഗാനം വീണ്ടും ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.
ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുന്നതിന് ഇടയിലാണ് വീണ്ടും പി.ജയചന്ദ്രൻ പാടിയത്. മാസങ്ങൾക്ക് മുമ്പ് ചില ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലായിരുന്നു. അവയെല്ലാം അതിജീവിച്ച് സംഗീതരംഗത്ത് അടുത്തിടെയാണ് അദ്ദേഹം തിരിച്ചെത്തിയത്. കഴിഞ്ഞ മാസം റെക്കോർഡിങ്ങിന് പാടാനും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജയട്ടനോട് അടുത്തുനിൽക്കുന്നവർ എല്ലാരും അഭിമുഖീകരിച്ച ഒരു ചോദ്യമായിരുന്നു. അല്ല ജയേട്ടൻ… ആശുപത്രീലാണല്ലെ… സീരിയസ്സാന്നൊക്കെ..? ഉടൻ നമ്മൾ പരിഭ്രമിച്ച് ജയേട്ടൻ്റെയോ മനോഹരേട്ടൻ്റേയോ നമ്പറിലേക്ക് വിളിക്കുമ്പോൾ അറിയും… ജയേട്ടൻ വീട്ടിൽ തന്നെയുണ്ട് പ്രശ്നമൊന്നുമില്ല. ആ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു ജയേട്ടന്. പ്രായത്തിൻ്റേതായ ബുദ്ധിമുട്ടുകളും.
പുറത്തറങ്ങിയിരുന്നില്ല. വിശ്രമത്തിലുമായിരുന്നു. ആരുടേയും ഫോണും എടുത്തിരുന്നില്ല. എന്നാൽ അത് ഈ പറയുന്നരീതിയിൽ ഗുരുതരാവസ്ഥയിലുമായിരുന്നില്ല. ഈ അനുഭവം ജയേട്ടനോട് അടുത്ത് നിൽക്കുന്ന പലർക്കും ഉണ്ടായിട്ടുണ്ടാവും. അവരെ വിളിക്കുന്നത് ജയേട്ടനോട് അത്രമേൽ ഇഷ്ടമുള്ളവരായിരിക്കും അല്ലങ്കിൽ മാധ്യമപ്രവർത്തകരായിരിക്കും. ആയിടയ്ക്കാണ് ജയേട്ടൻ വളരെ ക്രിട്ടിക്കലാണെന്ന ഒരു വാർത്ത സോഷ്യൽ മീഡിയ വഴി പരക്കുന്നത്.
ആ ദിവസം പങ്കജാക്ഷേട്ടനൊപ്പം ജയേട്ടനെ വീട്ടിൽ പോയി കണ്ടു. ക്ഷീണമുണ്ട് പക്ഷെ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. ഈ വാർത്ത ഇങ്ങനെ പരക്കുന്നതിലെ വിഷമം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. അതോടൊപ്പം വീണ്ടും പാടണം എന്ന ആഗ്രഹവും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് നടന്നു. ബാലുച്ചേട്ടനിലൂടെ… എന്നാണ് ബി.കെ ഹരിനാരായണൻ കുറിച്ചത്.
അതേസമയം, തങ്ങളുടെ പ്രിയ ഗായകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് പല മലയാളികളും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ ഇങ്ങനെ കാണാൻ സാധിക്കുന്നില്ല, മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖം അത് അങ്ങിനെ തന്നെ മനസിൽ നിൽക്കട്ടെ എന്നാണ് ഒരാൾ കുറിച്ചത്.
പുള്ളിക്ക് മാത്രം അല്ല നമുക്കും പ്രായമായിതുടങ്ങി എന്നുള്ളതിനുള്ള ഓർമപ്പെടുതലായിരിക്കാം ഇതൊക്കെ, ആള് നന്നായ് മാറിട്ടുണ്ട്, എത്ര സുന്ദരനായിരുന്നു ഐശ്വര്യമായിരുന്നു ആ മുഖത്ത്. വാർധക്യം അത് മായ്ച്ച് കളഞ്ഞു. പക്ഷെ അദ്ദേഹം പാടിവെച്ച വരികളെ ഒരിക്കലും വാർധക്യത്തിന് മായ്ക്കാൻ പറ്റില്ല. ഇത് അദ്ദേഹം ആണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് മറ്റൊരാൾ കുറിച്ചത്.
എത്രയോ പാട്ടുകൾ നമുക്കായ് പാടിയ സാറിന് ഈശ്വരൻ ആരോഗ്യവും സന്തോഷവും നൽകാൻ പ്രാർത്ഥിക്കാം. ഇനിയും മികച്ച ഗാനങ്ങൾ പാടാൻ കഴിയട്ടെ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് അദ്ദേഹത്തിന്‌റെ ഒരു ഫോട്ടോയ്ക്കൊപ്പം അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി കുടുംബം തന്നെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരോ ഇങ്ങനെ കഥകൾ എഴുതി വിട്ടതാണ്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. അല്ലാതെ, പ്രചരിക്കുന്നതു പോലെയുള്ള പ്രശ്‌നങ്ങളില്ല. ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. അതു തെറ്റായ വാർത്തയാണെന്നും പി.ജയചന്ദ്രന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നു.
