Actress
പെട്ടെന്നൊരു ദിവസം രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ല. അവൾ വളരെ കാലങ്ങളായിട്ട് അങ്ങനെയാണ്; നിഖില വിമൽ
പെട്ടെന്നൊരു ദിവസം രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ല. അവൾ വളരെ കാലങ്ങളായിട്ട് അങ്ങനെയാണ്; നിഖില വിമൽ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമാ ലോകത്തേയ്ക്ക് എത്തിയ നിഖില ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് ദിലീപിന്റെ നായികയായി എത്തിയതാടെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം. നിഖിലയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
നേരത്തെ, നിഖിലയുടെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. അഭിനവ ബാലാനന്ദഭൈരവ എന്ന അഖിലയുടെ ഗുരു തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയിരുന്നത്. ഇടതുപക്ഷ നിലപാടിനൊപ്പം നിൽക്കുന്ന നിഖിലയുടെ സഹോദരി ആത്മീയതയുടെ പാത പിന്തുർന്നതിനെ പലരും പരിഹസിക്കുകയും ചെയ്തിരുന്നു.
നിഖിലയുടേയും അഖിലയുടേയും പിതാവായ പവിത്രൻ മുൻകാല നക്‌സലൈറ്റ് പ്രവർത്തകനും സിപിഐഎംഎൽ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു അഖില സന്യാസം സ്വീകരിച്ചെന്ന വാർത്തയെ പലരും വിമർശിച്ചത്. ഇപ്പോഴിതാ സഹോദരി സന്യാസം സ്വീകരിച്ചതിനെ കുറിച്ചും അതിൽ വന്ന പരിഹാസങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് നിഖില വിമൽ.
എന്റെ ചേച്ചി സന്യാസം സ്വീകരിച്ചു എന്നത് നിങ്ങൾ ഇപ്പോഴല്ലേ കേൾക്കുന്നത്. ഞങ്ങളിത് കുറെക്കാലമായിട്ട് അറിയുന്നതാണ്. നമ്മളുടെ വീട്ടിലുള്ള ഒരാളല്ലേ. അപ്പോൾ നമുക്ക് അറിയുമായിരിക്കുമല്ലോ. പെട്ടെന്നൊരു ദിവസം രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ല. അവൾ വളരെ കാലങ്ങളായിട്ട് അങ്ങനെയാണ്.
എന്റെ ചേച്ചി ആയതാണ് അവൾക്ക് ഈ അടുത്ത കാലത്ത് നേരിട്ടൊരു വലിയ ബുദ്ധിമുട്ട് എന്ന് വേണമെങ്കിൽ പറയാം. അതല്ലാതെ അവൾ ഭയങ്കര എഡ്യുക്കേറ്റഡ് ആണ്. അവൾ പിഎച്ച്ഡി കഴിഞ്ഞു, പോസ്റ്റ് ഡോക് കഴിഞ്ഞു ഫുൾപ്രൈസ് സ്‌കോളർഷിപ്പൊക്കെ കിട്ടി, ജെആർഎഫ് ഒക്കെ ഉള്ള അക്കാഡമിക്‌സിൽ നമ്മളേക്കാളുമൊക്കെ വലിയ നിലയിൽ നിൽക്കുന്ന ഒരാളാണ്.
ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ്. അവളുടെ ലൈഫിൽ അവൾ എടുക്കുന്ന ഒരു ചോയ്‌സിനെ നമ്മൾ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് 36 വയസായി. 36 വയസുള്ള ഒരാൾക്ക് അവരുടെ ലൈഫിൽ അവരുടെ ഡിസിഷൻ എടുക്കുന്നതിനെ ചോദ്യം ചെയ്യാൻ പാടില്ല. അത് ആരോടും പറയാതെ പോയിട്ട് പെട്ടെന്നൊരു ദിവസം ചെയ്ത കാര്യമല്ല. അവൾ സ്പിരിച്വലി ഇൻക്ലൈൻഡ് ആയിരുന്നു.
അവൾ ശാസ്ത്രം പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി ഇതെല്ലാം ചെയ്തിട്ട് പോകുന്ന ആളായിരുന്നു. പെട്ടെന്നൊരു ദിവസം പോയി സന്യാസി ആയ ആളല്ല. അവൾ ഭയങ്കര അടിപൊളിയായിട്ടുള്ള ആളാണ്. ഞാൻ വർക്ക് ചെയ്യുന്നത് സിനിമയിലായത് കൊണ്ട് പോപുലറായതാണ്. അക്കാദമിക്‌സിൽ വർക്ക് ചെയ്യുന്ന ഒരുപാട് പേരെ നമുക്ക് അറിയില്ല. ഞാൻ സിനിമയിൽ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തില്ലല്ലോ.
അവളുടെ തിരഞ്ഞെടുപ്പുകളിൽ ഞാൻ സന്തോഷവതിയാണ്. അവളുടെ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ ശരിയായിട്ടാണ് ചെയ്യുക എന്ന് എനിക്ക് അറിയാം. എന്നെ പോലെ മണ്ടത്തരം പറ്റുന്ന ആളല്ല. ഞാനാണ് സന്യാസം സ്വീകരിച്ചത് എന്ന് പറഞ്ഞിരുന്നതെങ്കിൽ നിങ്ങൾക്ക് 50 ദിവസത്തേക്കുള്ള വാർത്തയായിരുന്നു. ഇൻഡിപെൻഡന്റായിട്ടുള്ള ഒരാൾ എന്ന നിലയ്ക്ക് ചൂണ്ടിക്കാണിക്കാൻ പറ്റിയ ആളാണ് എന്റെ ചേച്ചി.
എന്റെ അച്ഛനൊരു നക്‌സലൈറ്റായിരുന്നു. ഒരു നക്‌സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന് ആൾക്കാർ ചോദിക്കും. ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാണ് എന്നൊരു ധാരണയുണ്ട്. ആ നിലയ്ക്കും ചോദിയ്ക്കും. ഇതൊക്കെ ആൾക്കാരുടെ ചോയ്‌സല്ലേ എന്നാണ് നിഖില വിമൽ ചോദിക്കുന്നത്.
എന്റെ ജീവിതത്തിൽ ഏറ്റവും സ്ട്രോങ്ങായ ആൾ അവളാണ്. ഞാൻ എന്ത് ചെയ്താലും എന്നെ സപ്പോർട്ട് ചെയ്യും. ഒരു തീരുമാനമെടുക്കാൻ ഞാൻ മറ്റ് പലരോടും ചോദിച്ചാലും അവസാനം പോയി നിൽക്കുന്നത് അവളുടെ അടുത്താണ്. അച്ഛൻ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അവളുടെ ജീവിതത്തിലാണ്. എനിക്ക് അറിവ് വെക്കും മുമ്പ് അച്ഛന് വയ്യതായിട്ടുണ്ട്. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ബുദ്ധിമുട്ട് പോലും ഞാനും ചേച്ചിയും ചിരിച്ച് മാത്രമേ പങ്കുവെക്കാറുള്ളൂ. എന്നും നിഖില പറഞ്ഞിരുന്നു.
