News
സാക്ഷിയുടെ ആരോപണത്തിൽ തനിക്കെതിരെ നിയമനടപടി പാടില്ല; കത്ത് നൽകി സമീർ വാങ്കഡ
സാക്ഷിയുടെ ആരോപണത്തിൽ തനിക്കെതിരെ നിയമനടപടി പാടില്ല; കത്ത് നൽകി സമീർ വാങ്കഡ
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷി ഏജന്‍സിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വരുന്നത്. കേസില്‍ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എന്നാണ് എന്‍.സി.ബിക്കെതിരെയും ആര്യന്‍ ഖാനൊപ്പമുള്ള സെല്‍ഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകന്‍ കെ പി ഗോസാവിയ്ക്കും എതിരെയുള്ള ആരോപണം.
ഇതിന് പിന്നാലെ കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണർക്ക് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡ കത്ത് നൽകി.
ആര്യൻ ഖാനെതിരായ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കത്ത്. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കി.
18 കോടി രൂപയുടെ ഇടപാട് താന്‍ കേട്ടതായാണ് കെപി ഗോസാവിയുടെ സ്വകാര്യ അംഗരക്ഷകനാണെന്ന് അവകാശപ്പെടുന്ന പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. സാം ഡിസൂസ എന്നയാളും ഗോസവിയും തമ്മില്‍ പതിനെട്ടുകോടി രൂപ കൈമാറുന്നത് താന്‍ കേട്ടുവെന്നും ഇതില്‍ എട്ടുകോടി രൂപ വാങ്കഡെയ്ക്ക് കൈമാറിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സെയില്‍ പറയുന്നത്.
പ്രഭാകര്‍ സെയില്‍ ഞായറാഴ്ച ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്. ഗോസാവിയെ കാണാതായതിന് പിന്നാലെ സമീര്‍ വാംഖഡെയില്‍നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഗോസാവിക്കൊപ്പമാണ് റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത്. റെയ്ഡ് നടന്നതിന് പിന്നാലെ ചില വെള്ളക്കടലാസുകളില്‍ തന്നോട് ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ താന്‍ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകര്‍ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നു. ഇതിലൊന്നില്‍ ഗോസാവി ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.