Connect with us

ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടും മകനൊരു അരഞ്ഞാണം വാങ്ങാൻ കാശില്ലാതെ നിന്നു

Malayalam

ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടും മകനൊരു അരഞ്ഞാണം വാങ്ങാൻ കാശില്ലാതെ നിന്നു

ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടും മകനൊരു അരഞ്ഞാണം വാങ്ങാൻ കാശില്ലാതെ നിന്നു

മകന്‍റെ പേരിടല്‍ ചടങ്ങിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ് .ഒരു അരഞ്ഞാണത്തിന്റെ കഥയെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

ഒരു അരഞ്ഞാണത്തിന്റെ കഥ

മുറ്റത്ത് കിടക്കുന്ന പഴയ മാരുതി കണ്ട് ഈയിടെ വീട്ടിൽ‍ വന്ന ഒരു അതിഥി ചോദിച്ചു: ”ഇതാണോ ആദ്യം വാങ്ങിയ കാർ ?”

“അതെ”

”എത്ര വർഷമായിട്ടുണ്ടാവും?”

”മുപ്പതു വർഷം കഴിഞ്ഞു. ‘തലയണമന്ത്ര’ത്തിന്റെ ജോലികൾ നടക്കുന്ന സമയത്താണ്.”

അതിഥിക്ക് അദ്ഭുതം !

”അപ്പോൾ, നാടോടിക്കാറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും സന്മനസ്സുള്ളവർക്ക് സമാധാനവും വരവേല്പും പൊന്മുട്ടയിടുന്ന താറാവുമൊക്കെ സംവിധാനം ചെയ്യുന്ന കാലത്ത് കാറില്ലേ?”

”ഇല്ല.” ഞാൻ പറഞ്ഞു.

”അന്തിക്കാടുനിന്ന് എവിടെ പോകാനും ഇഷ്ടം പോലെ ബസ് ഉണ്ടല്ലോ, കാർ ഒരു അത്യാവശ്യഘടകമല്ലായിരുന്നു.”

പറഞ്ഞത് സത്യമാണ്. സ്വന്തമായി ഒരു കാർ എന്നത് അന്തസ്സിന്റെ പ്രതീകമായി ഒരിക്കലും തോന്നിയിട്ടില്ല. മാത്രമല്ല, ബസ് യാത്രകൾ രസമുള്ള ഒരുപാട് അനുഭവങ്ങൾ തന്നിട്ടുമുണ്ട്.

ഒരിക്കൽ തൃശ്ശൂരിലെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് അന്തിക്കാട്ടേക്കുള്ള കെ.കെ. മേനോൻ ബസിലിരിക്കുകയാണ് ഞാൻ. പുറപ്പെടാൻ ഇനിയും സമയമുണ്ട്. ആളുകൾ വന്നു നിറയുന്നതേയുള്ളൂ. ഒരു മുറുക്കാൻ വിൽപ്പനക്കാരൻ മുറുക്കാൻ ചുരുട്ടിവെച്ച കുട്ടയുമായി ബസില്‍ കയറി.

”ഇനിയാർക്കാ മുറുക്കാൻ കിട്ടാത്തത്?”

ആളുകൾ അതു ശ്രദ്ധിക്കുന്നില്ല.

”മുറുക്കാൻ കിട്ടാത്തവരുണ്ടെങ്കിൽ മടിക്കാതെ ചോദിച്ചുവാങ്ങണം. വണ്ടി പുറപ്പെട്ടിട്ട് കിട്ടിയില്ലെന്ന് പരാതി പറയരുത്.”

പെട്ടെന്ന് എന്റെ മുന്നിലെ സീറ്റിലിരുന്ന ഒരു നാട്ടിൻ പുറത്തുകാരൻ വിളിച്ചു പറഞ്ഞു:

”എനിക്കു കിട്ടിയില്ല”

വില്‍പ്പനക്കാരൻ അയാൾക്ക് മുറുക്കാൻ നൽകി. കിട്ടിയ ഉടനെ അയാളത് വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. വില്‍പ്പനക്കാരൻ കാശിന് കൈനീട്ടിയപ്പോൾ മുറുക്കിക്കൊണ്ടിരുന്നവനൊന്നു ഞെട്ടി.

”അപ്പോൾ ഇത് ഫ്രീയല്ലേ”

അയാൾ വിചാരിച്ചത് ആ ബസിൽ ടിക്കറ്റിനോടൊപ്പം സൗജന്യമായി മുറുക്കാൻ കൂടി കിട്ടുമെന്നാണ്. അത്രയും വിശ്വസിപ്പിക്കുന്ന വിധത്തിലായിരുന്നു ”ഇനിയാർക്കാ മുറുക്കാൻ കിട്ടാത്തത്” എന്ന ചോദ്യം. പ്‌രാകിക്കൊണ്ട് മടിക്കുത്തിൽ‍ നിന്ന് അയാൾ കാശെടുത്ത് കൊടുക്കുന്ന രംഗം ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട് .

വ്യത്യസ്ത സ്വഭാവക്കാരായ ഒരുപാടാളുകൾ കയറുന്ന ബസിൽ നിന്ന് ഇതുപോലെ എന്തെങ്കിലുമൊക്കെ എനിക്കു ലഭിക്കാറുണ്ടായിരുന്നു.

കാർ വാങ്ങാതിരുന്നത് ബസ് യാത്രയോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല കേട്ടോ. അന്നൊക്കെ സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു സന്തോഷം. പറഞ്ഞുറപ്പിച്ച പ്രതിഫലംപോലും പലപ്പോഴും ലഭിക്കാറില്ല. മനഃപൂർവ്വമല്ല. സിനിമയുടെ ജോലികളൊക്കെ തീർത്ത് ഫസ്റ്റ് കോപ്പിയാകുമ്പോഴേക്കും നിർമ്മാതാവ് കരുതിവെച്ച പണമൊക്കെ തീർന്നിട്ടുണ്ടാകും. പിന്നെ കടം പറയാവുന്നത് സംവിധായകനോട് മാത്രമാണ്. മറ്റുള്ളവരൊക്കെ പല ഘട്ടങ്ങളിലായി പ്രതിഫലം കൈപ്പറ്റിയിരിക്കും. ഇന്നത്തെപ്പോലെ ‘സാറ്റലൈറ്റും’ ‘ഓവർസീസു’മൊന്നുമില്ലാത്ത കാലമല്ലേ! തിയേറ്ററിൽ‍ ഓടിത്തന്നെ വേണം ലാഭമുണ്ടാക്കാൻ. റിലീസിനുശേഷം പടം സൂപ്പർ ഹിറ്റായാലും ബാക്കിയുള്ള പണം തരാൻ പലർക്കും മടിയാണ്. അപ്പോഴേക്കും നമ്മൾ പുതിയ സിനിമയുടെ തിരക്കിലേക്ക് കടന്നിരിക്കും. കിട്ടാനുള്ള പണത്തെപ്പറ്റി ഓർക്കാതിരിക്കുക എന്നതുമാത്രമാണ് മനസ്സമാധാനത്തിനുള്ള ഏകമാർഗം.

ചില മിടുക്കന്മാർ ചെയ്യുന്ന മറ്റൊരു വഴിയുണ്ട്. സിനിമ പ്രോസസ് ചെയ്യുന്ന ലാബിൽ തനിക്ക് പ്രതിഫലം മുഴുവന്‍ കിട്ടിയിട്ടില്ല എന്നു പറഞ്ഞൊരു കത്ത് കൊടുക്കും. അതിൽ നിർമാതാവ് പെട്ടുപോകും. പ്രതിഫലം കൊടുത്തു തീർത്തു എന്ന് ലാബുകാർക്ക് ബോധ്യമായാലേ റിലീസിനുള്ള പ്രിന്റ് കൈമാറൂ. പക്ഷേ, അധികമാരും ആ നിയമത്തെ ആശ്രയിക്കാറില്ല. ആ കാരണത്താൽ റിലീസ് വൈകിയാൽ അത് സംവിധായകനെക്കൂടി ബാധിക്കുമല്ലോ.

കുറച്ചുവർഷങ്ങൾ‍ക്കു മുമ്പ് കൗതുകകരമായ ഒരു അനുഭവമുണ്ടായി. ഒരു സിനിമയുടെ ജോലികളെല്ലാം പൂർ‍ത്തിയാക്കി മദിരാശിയിൽ നിന്ന് ഞാൻ നാട്ടിലേക്കു പുറപ്പെടാൻ നില്‍ക്കുകയാണ്. പറഞ്ഞ പ്രതിഫലത്തിന്റെ പകുതിപോലും കിട്ടിയിട്ടില്ല. നിർമ്മാതാവ് സരസനാണ്. ഞാനുമായി നല്ല സൗഹൃദത്തിലുമാണ്. എന്റെ കൈയിൽ ഒരു ബ്ലാങ്ക് ചെക്ക് കൊണ്ടു തന്നിട്ട് പറഞ്ഞു:

”ഇത് കൈയിൽ വെച്ചോളൂ. വെള്ളിയാഴ്ചയാണല്ലോ റിലീസ്. വ്യാഴാഴ്ച വീട്ടിൽ വന്ന് ഞാൻ പണം തരും. അപ്പോൾ ഈ ചെക്ക് തിരിച്ചു തന്നാൽ മതി”

എനിക്ക് സംശയമൊന്നും തോന്നിയില്ല.
അല്ലെങ്കിലും ആ സമയത്ത്, സിനിമ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ടെൻഷനാണ് മനസ്സുനിറയെ.

സിനിമ റിലീസ് ചെയ്തു. കണ്ടവർക്കെല്ലാം നല്ല അഭിപ്രായം. തിയേറ്ററുകൾ എന്നും ഹൗസ്ഫുൾ ! പടം ഹിറ്റായതിന്റെ സന്തോഷം നിർമ്മാതാവ് ഫോണിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഇടയ്ക്ക് ചോദിക്കും: ”വീട്ടിലുണ്ടല്ലോ, അല്ലേ? ഞാനങ്ങോട്ടു വരുന്നുണ്ട്”

സിനിമ അമ്പതു ദിവസം പിന്നിട്ടപ്പോൾ പ്രതിഫലത്തെപ്പറ്റിയുള്ള പ്രതീക്ഷ ഞാൻ കൈവിട്ടു. അത്തരം ഒരു മാനസികാവസ്ഥയിൽ ഞാനെത്തിയെന്ന് നിർമ്മാതാവിനും ബോധ്യമായി. പിന്നെ പല സ്ഥലങ്ങളിലും വെച്ചു കാണും. പഴയ ചെക്കിന്റെ കാര്യമൊഴിച്ച് പലതും സംസാരിക്കും, തമാശ പറയും, പൊട്ടിച്ചിരിക്കും.
ഒരു ദിവസം ഞാൻ പറഞ്ഞു:

”എന്റെ പ്രതിഫലം കിട്ടാതെ പടം റിലീസ് ചെയ്യാൻ സമ്മതിക്കരുതെന്ന് ലാബിൽ ഞാൻ ലെറ്റർ കൊടുക്കണമായിരുന്നു.”

എന്നെ ഞെട്ടിച്ചുകൊണ്ടദ്ദേഹം പറഞ്ഞു:

”വേണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ എവിടെനിന്നെങ്കിലും പണമുണ്ടാക്കി ഞാന്‍ നിങ്ങൾക്കു തരുമായിരുന്നു.”

കൂടെ ഒരു ഉപദേശവും.
”ഇനിയെങ്കിലും നിങ്ങളീ കാര്യത്തിൽ കുറച്ചു ശ്രദ്ധവെക്കണം. എത്ര സൗഹൃദമുള്ള പ്രൊഡ്യൂസറാണെങ്കിലും റിലീസിനുമുമ്പ് പണം കിട്ടിയില്ലെങ്കിൽ ലാബ് ലെറ്റർ കൊടുക്കണം; സ്‌നേഹംകൊണ്ട് പറയുന്നതാണ്.”

ഇത് ഏതുതരം ജീവി എന്ന് ഞാൻ അദ്ഭുതപ്പെട്ടിരിക്കെ അടുത്ത ഡയലോഗ്: ”കഴിയുന്നതും വേഗം എനിക്കൊരു സിനിമകൂടി ചെയ്തുതരണം. ആ സിനിമയുടെ ഫൈനൽ വർക്ക് തുടങ്ങും മുമ്പ് അതിന്റെ പ്രതിഫലം പൂർണമായും, കൂടെ കഴിഞ്ഞ പടത്തിന് തരാനുള്ള ബാക്കി പണവും ചേർ‍ത്ത് മുഴുവൻ തുകയും ഞാൻ തരും. അതു കൈയിൽ കിട്ടിയിട്ടേ പടത്തിന്റെ ഫൈനൽ മിക്‌സിങ് നടത്താവൂ.”

ഞാൻ ചിരിച്ചുപോയി. ആ പരീക്ഷണത്തിന് എന്തായാലും ഞാൻ നിന്നുകൊടുത്തില്ല.

ഇതിനൊരു മറുവശമുണ്ട്.

ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിന്റെ വാതിലിൽ വന്നു മുട്ടുന്ന ഒരോർമ.

ഞാൻ സംവിധായകനായിട്ട് അധികകാലമായിട്ടില്ല. ആദ്യ ചിത്രങ്ങളായ ‘കുറുക്കന്റെ കല്യാണ’വും ‘കിന്നാര’വുമൊക്കെ വിജയിച്ചപ്പോൾ‍ അന്നത്തെ സ്ഥിരം ബാനറുകൾക്കു വേണ്ടി സിനിമ ചെയ്യാനുള്ള ഓഫർ വന്നു. പക്ഷേ, അവർക്കെല്ലാം സ്ഥിരം സെറ്റപ്പുണ്ട്. സ്ഥിരം തിരക്കഥാകൃത്തുക്കളും താരങ്ങളുമടക്കം.

സംവിധായകനായി നിന്നുകൊടുത്താൽ മതി. കൃത്യസമയത്ത് ഷൂട്ടിങ് നടക്കും, റിലീസ് ചെയ്യും. തരക്കേടില്ലാത്ത പ്രതിഫലവും ലഭിക്കും.

മദ്രാസിലെ ഫ്ളാറ്റിന് വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കാലമായിരുന്നു. എന്നിട്ടും എനിക്ക് അത്തരം പ്രോജക്ടുകളോട് താത്പര്യം തോന്നിയില്ല. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സിനിമ – അതുമാത്രമായിരുന്നു മനസ്സിൽ. അപ്പോഴാണ് ജോൺപോളിന്റെ വരവ്. ജോൺ ദീർഘകാലമായുള്ള സുഹൃത്താണ്. സാഹിത്യബോധമുള്ള എഴുത്തുകാരനാണ്.
”മുരളി മൂവീസ് രാമചന്ദ്രന് വേണ്ടി ഒരു സിനിമ ചെയ്യണം. സത്യന് ഇഷ്ടമുള്ള കഥ. ഇഷ്ടമുള്ള അഭിനേതാക്കൾ‍. ഒന്നിലും രാമചന്ദ്രൻ ‍ ഇടപെടില്ല.”

ആ സ്വാതന്ത്ര്യമായിരുന്നു ഞാനും ആഗ്രഹിച്ചത്.

രാമചന്ദ്രേട്ടനെ നേരത്തേ അറിയാം. ഐ.വി. ശശിയുടെ ഉറ്റ സുഹൃത്ത്. മുരളി മൂവീസിന്റെ ‘ഉത്സവം’ എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശിയെന്ന സംവിധായകൻ ഉദയം കൊണ്ടത്. അവർ രണ്ടു പേരുമൊരുമിച്ച ‘അവളുടെ രാവുകൾ’ അക്കാലത്തെ തരംഗം തന്നെയായിരുന്നു. കോഴിക്കോട്ടുകാരനാണ്. പുര നിറഞ്ഞു കവിഞ്ഞ ഒരു അവിവാഹിതൻ‍. കല്യാണത്തെപ്പറ്റി ചോദിച്ചാൽ ‍ പറയും: ”അതിനുള്ള പ്രായമാവണ്ടേ” എന്ന്. മദ്രാസിൽ ഒരു വാടകവീട്ടിലാണ് താമസം.

‘അവളുടെ രാവുകൾ‍’ ഒരു പണംവാരിപ്പടമായിരുന്നെങ്കിലും അതിന്റെ വലിയ ഗുണമൊന്നും രാമചന്ദ്രേട്ടന് കിട്ടിയിട്ടില്ല. അതിനുശേഷമെടുത്ത ചിത്രങ്ങൾ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടുമില്ല. ഐ.വി. ശശിക്കാണെങ്കിൽ നിന്നു തിരിയാൻ പോലും നേരമില്ലാത്ത തിരക്ക്.
ഞാനും രാമചന്ദ്രേട്ടനും ജോൺപോളും കൂടിയിരുന്നു സംസാരിച്ചു. അങ്ങനെയാണ് വി.കെ. എന്നിന്റെ ‘പ്രേമവും വിവാഹവും’ എന്ന ചെറുകഥയിലേക്കെത്തുന്നത്. ‘അപ്പുണ്ണി’ എന്ന പേരിൽ‍ അത് സിനിമയാക്കാൻ‍ തീരുമാനിച്ചു. വി.കെ.എൻ തന്നെ സ്‌ക്രിപ്റ്റ് എഴുതി. കോഴിക്കോട്ട് മണ്ണൂർ എന്ന ഗ്രാമമാണ് ലൊക്കേഷൻ‍. വൈക്കം മുഹമ്മദ് ബഷീർ വന്ന് സ്വിച്ചോൺ ചെയ്തു.

ഞങ്ങൾ വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു അപ്പുണ്ണി. ഷൂട്ടിങ് സമയത്ത് നല്ല സാമ്പത്തിക ദാരിദ്ര്യമുണ്ടായിരുന്നെങ്കിലും അതൊന്നും രാമചന്ദ്രേട്ടൻ‍ എന്നെ അറിയിച്ചിരുന്നില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ ഒരു സുഹൃത്തായിട്ട് മാത്രമേ സെറ്റിലെത്തിയിരുന്നുള്ളൂ.

ഷൂട്ടിങ് കഴിഞ്ഞ് സിനിമയുടെ എഡിറ്റിങ് ജോലികൾ മദ്രാസിൽ നടക്കുന്ന സമയം. അപ്പോഴാണ് എനിക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ആശുപത്രിയിൽ‍ പോയി മോനെ ഒന്നു കണ്ടതിനുശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഞാൻ‍ മദ്രാസിൽ‍ തിരിച്ചെത്തി. ഇന്നത്തെപ്പോലെ ഒരുപടം കഴിഞ്ഞ് അഞ്ചാറുമാസം വീട്ടിലിരുന്നശേഷം അടുത്തപടം എന്ന പതിവൊന്നും അന്ന് ആരംഭിച്ചിട്ടില്ല. മറ്റൊരു സിനിമയുടെ ജോലികളും ഇതിനിടയിൽ തുടങ്ങിവെച്ചിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് ഭാര്യ നിമ്മിയുടെ കത്തുവന്നു. അന്നൊക്കെ കത്തിലൂടെ മാത്രമാണ് ആശയവിനിമയം. എന്റെ വീട്ടിലെന്നല്ല സമീപത്തൊന്നും ഫോണില്ല.
“മോന്റെ നൂലുകെട്ടിന്റെ ദിവസം ഓർ‍മയുണ്ടല്ലോ. പേരിടലും അന്നുതന്നെയാണ്. എത്ര തിരക്കുണ്ടെങ്കിലും വന്നേ പറ്റൂ.”

സത്യത്തിൽ അങ്ങനെയൊരു ചടങ്ങ് ഞാൻ മറന്നുപോയിരുന്നു. കത്തുകിട്ടിയതിന്റെ പിറ്റേന്ന് പുറപ്പെടണം. അതിനടുത്തദിവസമാണ് പേരിടൽ. കൂട്ടത്തിൽ ചെറിയ ഒരാവശ്യം കൂടി നിമ്മി എഴുതിയിരുന്നു.

“മോന്റെ അരയിൽ കെട്ടാൻ ഒരു അരഞ്ഞാണം വാങ്ങികൊണ്ടുവരണം.”

അതൊരു നാട്ടുനടപ്പാണ്. പേര് വിളിക്കുന്ന ദിവസം അരയിലൊരു ചരട് കെട്ടും. സ്വർണം കൊണ്ടുള്ള അരഞ്ഞാണവും മാലയുമിടും.
സാമ്പത്തികസ്ഥിതിയെപ്പറ്റി അറിയാവുന്നതുകൊണ്ട് മാലയുടെ കാര്യം ഭാര്യ സൂചിപ്പിച്ചതേയില്ല. പക്ഷേ, അരഞ്ഞാണം; അതാഗ്രഹിക്കുന്നുണ്ട്.

എനിക്ക് പ്രത്യേകിച്ച് ടെൻഷനൊന്നും തോന്നിയില്ല. രണ്ടു സിനിമകളുടെ ജോലികൾ‍ നടക്കുന്നുണ്ടല്ലോ. പെട്ടെന്നു തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. അരഞ്ഞാണം നാളെ രാവിലെ വാങ്ങാം. വൈകുന്നേരമാണല്ലോ ട്രെയിൻ‍.
പുതിയ സിനിമയുടെ നിർമ്മാതാവ് സ്ഥലത്തില്ലെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. രണ്ടുദിവസം കഴിഞ്ഞേ എറണാകുളത്തുനിന്നു വരൂ. മാനേജരുടെ കൈയില്‍ ചെലവിനുള്ള പണം മാത്രമേയുള്ളൂ. ഇന്നത്തെപ്പോലെ വിരൽ‍ത്തുമ്പിലൂടെ നിമിഷനേരം കൊണ്ട് ബാങ്കിൽ പണമെത്തുന്ന വിദ്യയൊന്നും കണ്ടുപിടിച്ചിട്ടില്ല. വൈകീട്ട് എഡിറ്റിങ് റൂമിലേക്ക് രാമചന്ദ്രേട്ടൻ ‍ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു.

”നാളെ വൈകീട്ടല്ലേ പോകേണ്ടത്? നമുക്ക് വഴിയുണ്ടാക്കാം”.

പക്ഷേ, പിറ്റേന്ന് രാവിലെ എന്റെ താമസസ്ഥലത്ത് വന്ന് രാമചന്ദ്രേട്ടൻ‍ പറഞ്ഞു.

”വിതരണക്കാർ ഇന്നു പണമയക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ അയച്ചിട്ടില്ല. എന്തുചെയ്യും?”

ഒരുനിമിഷം എനിക്കിത്തിരി സങ്കടം തോന്നി. പക്ഷേ, അതിന്റെ പേരില്‍ മറ്റൊരാളെ വിഷമിപ്പിക്കരുതല്ലോ.

”സാരമില്ല” ഞാൻ പറഞ്ഞു.
”നൂലുകെട്ടിന് ഒരു മഞ്ഞച്ചരടാണ് പ്രധാനം. അതുമതി. പണം വരുമ്പോൾ നമുക്ക് അരഞ്ഞാണം വാങ്ങിയിടാം”.

അല്പനേരം നിശ്ശബ്ദനായിരുന്നിട്ട് രാമചന്ദ്രേട്ടന്‍ ചോദിച്ചു.

”അതുമതി അല്ലേ”.

ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
”അതുമതി. നിമ്മിക്കും അങ്ങനെ സ്വർണ്ണത്തിൽ വലിയ താല്പര്യമൊന്നുമില്ല. പിന്നെ ഇതൊരു വലിയ ആഘോഷമായൊന്നും നടത്തുന്നില്ല. ഞങ്ങൾ‍ വീട്ടുകാർ മാത്രമേ ഉണ്ടാകൂ”.

പിന്നെയും കുറേനേരം തപ്പിത്തടഞ്ഞു നിന്നിട്ട് രാമചന്ദ്രേട്ടന്‍ പോയി.
രണ്ട് ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും പേരിടലിന് മോനൊരു അരഞ്ഞാണം വാങ്ങാന്‍ പറ്റിയില്ലല്ലോ എന്ന ചിന്ത അന്നു മുഴുവൻ‍ എന്നെ അസ്വസ്ഥനാക്കി. വൈകുന്നേരം വടപളനി കോവിലിനുമുന്നിലെ കടയിൽ‍ നിന്ന് ഒരു മഞ്ഞച്ചരടും വാങ്ങി ഞാൻ വണ്ടികയറി.

യാത്രയിലുടനീളം ആലോചിച്ചത് വീട്ടുകാരോട് എന്തുപറയും എന്നായിരുന്നു. ജോലിത്തിരക്കിനിടയിൽ മറന്നുപോയെന്നു പറയാം. റെയിൽവേ സ്റ്റേഷനിലേക്കുള്ള ധൃതിപിടിച്ച ഓട്ടത്തിനിടയിൽ‍ കയറിയ ജ്വല്ലറിയിൽ‍ അരഞ്ഞാണം മാത്രം ഉണ്ടായിരുന്നില്ലെന്നു പറയാം. എന്തു നുണ പറഞ്ഞാലും നിമ്മിക്കത് മനസ്സിലാകും. അല്ലെങ്കിലും ഇതിലൊക്കെ എന്തുകാര്യം എന്ന് സ്വയം സമാധാനിപ്പിച്ച് കിടന്നുറങ്ങി.

ഉണരുമ്പോൾ വണ്ടി തൃശ്ശൂർ സ്റ്റേഷനിൽ നിൽക്കുകയാണ്. ബാഗുമെടുത്ത് ചാടിയിറങ്ങി. അല്പം വൈകിയെങ്കിൽ വണ്ടി വിട്ടുപോയേനെ. ആൾത്തിരക്ക് ഒരുവിധം കുറഞ്ഞിരുന്നു. പ്ലാറ്റ്‌ഫോമിൽ‍ നിന്ന് പുറത്തേക്കുള്ള ഗേറ്റിനടുത്തെത്തിയപ്പോൾ ഞാൻ‍ ഞെട്ടിപ്പോയി.

അവിടെ രാമചന്ദ്രേട്ടൻ എന്നെയും കാത്തുനിൽക്കുന്നു!

”ഇതെങ്ങനെ ഇവിടെ എത്തി?”

”അതൊക്കെ എത്തി”

എന്റെ വലത് കൈക്കുള്ളിലേക്ക് അദ്ദേഹമൊരു ചെറിയ പൊതി വെച്ചു തന്നു. നേർത്ത പച്ചക്കടലാസിൽ പൊതിഞ്ഞ ഒരു സ്വർണ്ണ അരഞ്ഞാണവും മാലയും.

എനിക്ക് ചിരിക്കാനും കരയാനും പറ്റിയില്ല. അപ്പോഴേക്കും വടക്കോട്ടുള്ള ഏതോ ട്രെയിൻ‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്കു വരുന്നുണ്ടായിരുന്നു.

”ഇതിൽ പോയാൽ‍ എനിക്ക് ഷൊർണൂരു നിന്ന് മദ്രാസിലേക്കുള്ള ട്രെയിൻ കിട്ടും. നമുക്ക് അവിടെ കാണാം.” എന്നുപറഞ്ഞ് രാമചന്ദ്രേട്ടൻ തിരക്കിട്ട് ഓടിപ്പോയി. വിശ്വസിക്കാനാവാതെ കുറച്ചുനേരം ഞാനവിടെത്തന്നെ നിന്നു.

ചടങ്ങ് ഭംഗിയായി നടന്നു. സ്വർണ്ണത്തിന്റെ അരഞ്ഞാണവും മാലയുമണിയിച്ച് മകന് ‘അരുൺ’ എന്ന് പേരുവിളിച്ചു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യയോട് ഞാൻ വിവരം പറഞ്ഞു. തിരിച്ച് ഒരക്ഷരം മിണ്ടിയില്ല. കവിളിൽ കണ്ണീരിന്റെ നനവ് ഞാനറിഞ്ഞു.

‘അപ്പുണ്ണി’ക്ക് പ്രതിഫലമായി പിന്നീടെന്തു തന്നു എന്നെനിക്ക് ഓർമയില്ല. ഞാനതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല.

സിനിമ സ്വിച്ചോൺ ചെയ്തു കൊണ്ട് ഒരു പ്രാർത്ഥന പോലെ ബഷീർ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർക്കുന്നുണ്ട്.

”അപ്പുണ്ണി വിജയിക്കട്ടെ. മംഗളം ഭവിക്കട്ടെ. എല്ലാ മനസ്സുകളിലും സ്‌നേഹവും സമാധാനവും നിറയട്ടെ”.

നിറഞ്ഞ മനസ്സുകളുടെ അനുഗ്രഹവുമായി രാമചന്ദ്രേട്ടൻ യാത്രയായിട്ട് വർ‍ഷങ്ങളേറെയായി.

(മാതൃഭൂമി വാരാന്തപ്പതിപ്പ് – ആഗസ്റ്റ് 2, 2020)

Continue Reading

More in Malayalam

Trending

Recent

To Top