News
നിസ്സാര പ്രശ്‌നമാണ്; വിശാലിനെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; വിശദീകരണവുമായി ആര്‍.ബി. ചൗധരി
നിസ്സാര പ്രശ്‌നമാണ്; വിശാലിനെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; വിശദീകരണവുമായി ആര്‍.ബി. ചൗധരി
നിര്‍മ്മാതാവ് ആര്‍.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് വിശാല്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം.
ഇപ്പോഴിതാ സംഭവത്തിൽ ആര്‍.ബി. ചൗധരി വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഇതൊരു നിസ്സാരമായ പ്രശ്‌നമാണെന്നും വിശാലിനെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ഞങ്ങൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തും എന്നൊക്കെ അദ്ദേഹം വെറുതെ ധരിച്ചു വെച്ചിരിക്കുകയാണെന്നും ആര്‍.ബി. ചൗധരി പറഞ്ഞു.
എന്റെ പക്കല്‍നിന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യത്തിന്റെ പക്കല്‍നിന്നും വിശാല്‍ വായ്പ്പയെടുത്തിരുന്നു. സംവിധായകന്‍ ശിവകുമാറാണ് രേഖകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. വിശാല്‍ പണം മുഴുവന്‍ തിരികെ നല്‍കിയപ്പോള്‍ ഞാന്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നു. ഞങ്ങള്‍ ആ രേഖകള്‍ വച്ച് വിശാലിനെ ഭീഷണിപ്പെടുത്തുമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിക്കുകയില്ല’- ആര്‍.ബി. ചൗധരി പറഞ്ഞു.
വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മ്മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു. സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു. പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതായി താരം പറഞ്ഞത്. പിന്നീട് രേഖകള്‍ കാണാനില്ലെന്നാണ് പറഞ്ഞതായും വിശാല്‍ ടി നഗര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിശാലിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.