Malayalam
സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വാശി പിടിക്കുന്നില്ല; കനി കുസൃതി
സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വാശി പിടിക്കുന്നില്ല; കനി കുസൃതി
തന്റെ നിലപാടുകള്‍ മൂടിവെയ്ക്കാതെ തുറന്നു പറയുന്നതിൽ മുന്നിലാണ് നടി കനി കുസൃതി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇക്കുറി താരത്തെ തേടിയെത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടില്ലെങ്കിലും ചില ഷോർട്ട് ഫിലിമുകളിലൂടെയും മോഡലിംഗ് ഷൂട്ടുകളിലൂടെയുമാണ് കനിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്
ഇപ്പോള്‍ മലയാള സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചുമുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വാശി പിടിക്കുന്ന നടിയല്ല താനെന്നും മലയാളത്തിലെ മാസ് മസാല സിനിമകളില്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടെണ്ടാതായ ആശയങ്ങള്‍ ആഘോഷിക്കപ്പെടുന്നതിലാണ് തന്റെ വിയോജിപ്പെന്നും കനി കുസൃതി പറഞ്ഞു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത്രയും ചോയ്‌സുള്ള സ്ഥലത്തല്ല ഞാനുള്ളത്. എങ്കിലും സഹിക്കാന്‍ വയ്യാത്തത് കൊണ്ടു വേണ്ടെന്നു വെച്ച സിനിമകളുമുണ്ട്. പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ഒക്കെ നോക്കണമെങ്കില്‍ സിനിമയുടെ കഥ മുഴുവന്‍ കേള്‍ക്കണം. അത്തരം അവസരങ്ങള്‍ തന്നെ കുറവാണ്. മുഴുനീളന്‍ കഥാപാത്രമല്ലെങ്കില്‍ കഥ ചോദിച്ചാല്‍ അതൊക്കെ അറിഞ്ഞാലേ നീ അഭിനയിക്കൂവെന്ന് നമ്മളെ കളിയാക്കും. പണം അത്യാവശ്യമുള്ള സമയമായിരിക്കും അപ്പോള്‍ വാദപ്രതിവാദങ്ങള്‍ക്കൊന്നും സ്‌പേസില്ല. എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്റ്റ് ആയിരിക്കണമെന്ന് നിര്‍ബന്ധമുള്ള ആര്‍ട്ടിസ്റ്റല്ല ഞാന്‍. അങ്ങനെയല്ല കല എന്നും കരുതുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സിനിമ വളരെ ശക്തമായ ഒരു മാധ്യമമായതു കൊണ്ട് വലിയ താരങ്ങള്‍ അഭിനയിക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലെ ആവിഷ്‌കാരങ്ങളില്‍ ശ്രദ്ധ വേണം. നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചു നീക്കണമെന്ന് ആഗ്രഹിക്കുന്ന വളരെ നീചമായ ആശയങ്ങള്‍ അത്തരം മാസ് എന്റര്‍ടെയ്ന്‍മെന്റുകളില്‍ ആഘോഷിക്കപ്പെടുന്നതില്‍ വിയോജിപ്പുണ്ട്’. കനി കുസൃതി പറയുന്നു.