News
അക്കാര്യം നേരത്തെ അറിഞ്ഞു, ആ നീക്കം മുന്നിൽ കണ്ട് ദിലീപ് ഒരുമുഴം മുന്നേ എറിഞ്ഞു… തടയിടാൻ ചെയ്തത് ഞെട്ടിക്കുന്നു; അഡ്വ. പ്രിയദർശന്‍ തമ്പി
അക്കാര്യം നേരത്തെ അറിഞ്ഞു, ആ നീക്കം മുന്നിൽ കണ്ട് ദിലീപ് ഒരുമുഴം മുന്നേ എറിഞ്ഞു… തടയിടാൻ ചെയ്തത് ഞെട്ടിക്കുന്നു; അഡ്വ. പ്രിയദർശന്‍ തമ്പി
നടി ആക്രമിക്കപ്പെട്ട കേസുപോലെ നമ്മുടെ സമൂഹം ചർച്ച ചെയ്ത മറ്റൊരു കേസ് ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അഡ്വ. പ്രിയദർശന്‍ തമ്പി. സിനിമ മേഖലയിലാകെ നിറഞ്ഞ് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ വളരെ ദാരുണമായ ഒരു അനുഭവമാണ് ഈ കേസ്. അത്തരമൊരു പെണ്‍കുട്ടിക്ക് നീതി കിട്ടുന്നില്ലെന്ന തോന്നല്‍ സാധാരണക്കാർക്കിടയില്‍ ഉണ്ടായാല്‍ അത് വലിയൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഒരു മാധ്യമ ചർച്ചയ്ക്കിടെ അദ്ദേഹം തുറന്നടിച്ചു.
ദിലീപ് സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം നൽകിയ ഹർജി കേസിൽ ഒരുമുഴം മുന്നേ കൂട്ടി എറിഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. നമ്മുടെ നിയമവ്യവസ്ഥയിൽ നൂറ് ശതമാനം വിശ്വാസം ഉള്ളയാളാണ് താനെന്നും, അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് നീതി ലഭിക്കും എന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
സുപ്രീംകോടതിയില്‍ നിന്നും ചിലപ്പോള്‍ ഒരു ഉത്തരവ് ഉണ്ടായേക്കും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എത്രയോ അനുഭവങ്ങള്‍ നമുക്കുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ ന്യായമായ ഒരു ഉത്തരവ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാവും. അതുണ്ടാവുന്നതിന് മുമ്പാണ് ദിലീപ് കോടതിയില്‍ പോയിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും വിധിയുണ്ടായാല്‍ പിന്നീട് അതിജീവിതയ്ക്ക് സുപ്രീംകോടതിയിലേക്ക് പോവാന്‍ സാധിക്കില്ല. ഈ കേസില്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം സംബന്ധിച്ച കൃത്യമായ നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഒരു കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്ന പ്രോസസ് വളരെ സവിശേഷമായ സാഹചര്യത്തിലാണ് ചെയ്ത് വരുന്നത്. അതല്ലെങ്കില്‍ എല്ലാവരും തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് കേസ് മാറ്റാന്‍ പറയുന്ന പ്രവണതയാവർത്തിക്കും. ഒരു കോടതിയും ഇതിനെ പ്രോല്‍സാഹിപ്പിക്കില്ല.
ഈ കേസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അതിജീവിത തന്നെ എനിക്ക് നീതി ലഭിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കോടതിയെ സമീപിക്കുകയാണ്. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെക്കുന്ന സാഹചര്യവും ഉണ്ടായി. സാധാരണയായി ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ കോടതി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരാണ് ഭൂരിപക്ഷം പേരും. പക്ഷെ ഹൈക്കോടതിയില്‍ നിന്നും അതുണ്ടായില്ല. അങ്ങനെയാണ് പ്രോസിക്യൂഷനും സർക്കാറും സുപ്രീംകോടതിയിലേക്ക് പോവുന്നത്. അപ്പോഴും കേസ് നിലവിലെ കോടതിയില്‍ തന്നെ തുടരട്ടെ എന്നായിരുന്നു തീരുമാനം. അങ്ങനെയാണ് നിലവിലെ കോടതിയില്‍ ഈ കേസ് തുടരുന്നത്. നിയമപ്രകാരമുള്ള വഴികളിലൂടെയല്ലാതെ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നതാണ് വസ്തുതയെന്നും പ്രിയദർശന്‍ തമ്പി ചൂണ്ടിക്കാട്ടുന്നു.