അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളില്‍ ദിലീപ് ഒഴിഞ്ഞു മാറുന്നു; ബാലചന്ദ്രകുമാര്‍ പൊലീസ് ക്ലബ്ബില്‍; ഇനി നേർക്ക് നേർ; ഒപ്പം ഇരുത്തി ചോദ്യം ചെയ്യും, നിർണ്ണായക നീക്കം
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇപ്പോഴിതാ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെ വിളിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
അന്വേഷണ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങളില്‍ നിന്ന് ദിലീപ് ഒഴിഞ്ഞു മാറുകയാണ്. ഇതിനാലാണ് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. കേസില്‍ നിര്‍ണായകമായ നിരവധി തെളിവുകള്‍ നിരത്തിയാണ് നിലവില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്.
ബാലചന്ദ്രകുമാര്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. ആദ്യം ബാലചന്ദ്രകുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. പിന്നാലെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതാദ്യമായാണ് ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 11.30 മുതല്‍ വൈകിട്ട് ആറര വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ വിഐപി ശരത് ആണെന്ന് പിന്നീട് ബാലചന്ദ്രകുമാര്‍ തിരിച്ചറിയുകയും പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ശരത്ത് ഗൂഢാലോചന കേസില്‍ പ്രതിയല്ല. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയില്‍ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാവുന്നത്.