News
ദൈവം ബാക്കിവെച്ച തെളിവ്, കൈവിട്ട് പോയ വാക്ക്! ദിലീപിന് പിന്നാലെ കാവ്യയെ പൊക്കും..അന്വേഷണം കാവ്യയിലേക്ക്.. ഉടൻ അറസ്റ്റിലേക്കോ?
ദൈവം ബാക്കിവെച്ച തെളിവ്, കൈവിട്ട് പോയ വാക്ക്! ദിലീപിന് പിന്നാലെ കാവ്യയെ പൊക്കും..അന്വേഷണം കാവ്യയിലേക്ക്.. ഉടൻ അറസ്റ്റിലേക്കോ?
നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ കാവ്യയുടെ പങ്കാളിത്തമായിരിക്കും അന്വേഷണസംഘം ചോദിച്ച് അറിയുക. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചോദിക്കുക.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം പറഞ്ഞത്. ‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ’ എന്ന സംഭാഷണത്തിന് കാവ്യയ്ക്ക് ഉത്തരം നല്‍കേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനൊപ്പം, ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.
അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്. വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു. വിഐപിയെ താന്‍ തിരിച്ചറിഞ്ഞെന്ന് കഴിഞ്ഞദിവസം ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.
‘ദൃശ്യം കൊണ്ടുവന്ന വിഐപി ആരാണെന്നത് ഞാന്‍ വ്യക്തമായി തിരിച്ചറിഞ്ഞിട്ട് അഞ്ച് ദിവസമേ ആയിട്ടുളളൂ. അത് അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. വിഐപിയെ ശബ്ദം കൊണ്ട് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പൊലീസ് നേരത്തെ തന്നെ വിഐപിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഒരു കൈ അകലത്തിലാണ് വിഐപി ഇപ്പോള്‍ ഉളളത്. വിഐപിയുടെ പേരും താമസസ്ഥലവും എല്ലാം പൊലീസിന് അറിയാം. വരും ദിവസങ്ങളില്‍ വിഐപിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.’ എന്നാണ് കഴിഞ്ഞദിവസം ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
