News
സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്… രഹസ്യങ്ങളുടെ ചുരുളഴി ക്കുമോ? പിടി വീഴും!
സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്… രഹസ്യങ്ങളുടെ ചുരുളഴി ക്കുമോ? പിടി വീഴും!
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സൈബർ വിദഗ്ദ്ധൻ സായി ശങ്കറിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
രാവിലെ 10 മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം സായ് ശങ്കറിന്റെ കോഴിക്കോടുള്ള വസതിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ സായിയുടെ വീട്ടിൽ നിന്നും ഐ പാഡും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ദിലീപിനെതിരായ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ വെച്ചാണ് ഇയാൾ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങൾ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് സായി ശങ്കർ പറയുന്നത്. തന്നെ കേസിൽ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴിനൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ സാഗർ വിൻസെന്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ വ്യാജ മൊഴിനൽകാൻ ഡീ വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുതുകയാണെന്നാണ് പ്രധാന ആരോപണം.തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കും എന്ന ആശങ്ക ഉള്ളതായും ഹർജിയിൽ പറയുന്നു.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരൻ ആണ് ആലപ്പുഴ സ്വദേശി ആയ സാഗർ. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ സാഗർ ആവശ്യപ്പെട്ടിട്ടുണ്ട്