News
നടി കാവേരിയില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസ്; കോടതി വിധി വന്നു
നടി കാവേരിയില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസ്; കോടതി വിധി വന്നു
നടി കാവേരിയുടെ കയ്യില്‍ നിന്ന് ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധി എന്ന് കോടതി. കേസില്‍ നടിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കി.
തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് വിധി പ്രസ്താവിച്ചത്. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . ആള്‍മാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും നടി കാവേരിയില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് പ്രിയങ്കയെ വെറുതെ വിട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന കേസില്‍ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്.
പ്രിയങ്കയ്ക്ക് വേണ്ടി അഡ്വ. അഭിലാഷ് അനന്തഗോപനാണ് കോടതിയില്‍ഹാജരായത്. അതേസമയം, ഈ സംഭവത്തോടെ തന്നെ സിനിമാ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതായി പ്രിയങ്ക പറഞ്ഞു. വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.തുടര്‍ന്ന് നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ അനുകൂലവിധി ഉണ്ടായത്. വിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും മനസ്സിലാകും എന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ശ്രദ്ധേയ മണ്ഡലമായ അരൂരിൽ പ്രിയങ്ക കന്നി അങ്കത്തിനിറങ്ങിയിരുന്നു. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ പ്രിയങ്കയായിരുന്നു ടെലിവിഷന്‍ ചിഹ്നത്തില്‍ ഇക്കുറി അരൂരില്‍ ജനവിധി തേടിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിന്റെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബാക്രമണ നാടകം നടത്തിയെന്ന കേസിലും പ്രിയങ്ക വിവാദത്തിലായിരുന്നു . നടിയെ അന്വേഷണസംഘം ചോദ്യം ചെയ്തത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു അന്ന്
പൊലീസ് ചോദിച്ചറിഞ്ഞത്