Connect with us

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Movies

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ വാദം. റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിന്‍റെ ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നത് തെളിവ് പരിശോധിച്ച് വിചാരണയിലൂടെ കണ്ടെത്തണമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

2012 ൽആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നായിരുന്നു സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യു.ഡി.എഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

മോഹൻലാൽ അടക്കം കേസിൽ നാലു പ്രതികളാണുളളത്. മോഹൻലാലാണ് ഒന്നാം പ്രതി. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാരിന് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചിരുന്നു. വനം വകുപ്പ് 2012 ല്‍ എടുത്ത കേസില്‍ ഒരു തുടര്‍നടപടിയും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകൾ 2011 ഡിസംബർ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂൺ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

More in Movies

Trending

Recent

To Top