Connect with us

‘പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്’; ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരണം

Malayalam

‘പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്’; ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരണം

‘പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്’; ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരണം

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനോടകം തന്നെ നിരവധി താരങ്ങളും പ്രമുഖരുമാണ് പൃഥ്വിരാജിനൊപ്പം രംഗത്തെത്തിയത്. താരത്തിനും കുടുംബത്തിനുമെതിരെയാണ് മോശം പരാമര്‍ശങ്ങള്‍ ചൊരിഞ്ഞത്. ഇപ്പോഴിതാ വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

‘പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരം. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു എന്നുള്ളതാണ്. അതിനോട് അസഹിഷ്ണുത കാണിക്കുന്നത്, അതിനോട് മാത്രമല്ല ഇങ്ങനെ ഉള്ള എല്ലാറ്റിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണല്ലോ സാധാരണ സംഘപരിവാര്‍ സ്വീകരിച്ച് വരാറുള്ളത്.

അതിപ്പോ പൃഥ്വിരാജിന് മേലും കാണിക്കുന്നു എന്ന് മാത്രമേ നമ്മള്‍ കാണേണ്ടതായിട്ടുള്ളു. ഇതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെ നമ്മുടെ നാട് നില്‍ക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരാന്‍ സന്നദ്ധരാകുകയാണ് വേണ്ടത്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനും പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വീരാജിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം. എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവന കളില്‍ കാണുന്നത്. നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ട്. ഇതില്‍ സാംസ്‌കാരിക കേരളം ഒന്നടങ്കം പൃഥീരാജിനൊപ്പമുണ്ടാകും.

മനോഹരമായ ഒരു ദ്വീപസമൂഹത്തിലെ സൗന്ദര്യവും സംസ്‌കാരവും നശിപ്പിക്കാനും അത് കുത്തകകള്‍ക്ക് അടിയറവയ്ക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജുഗുപ്സാവഹമായ ഭരണപരിഷ്‌കാരങ്ങളില്‍ നൊമ്പരപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാധാരണക്കാരായ ദ്വീപ് നിവാസികളുടെ വേദന പങ്കിട്ടു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അഭിപ്രായം പങ്കു വെച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ സിനിമ അഭിനയത്തിന്റെ ഏറ്റവും അടുത്ത നാള്‍ വരെ കണ്ടും അറിഞ്ഞും അനുഭവിച്ചും പോന്ന ദ്വീപിന്റെ തനതായ വശ്യതയും സൗന്ദര്യവും അന്യം നിന്നു പോകുമെന്ന ആശങ്കയാണ് മലയാളത്തിന്റെ ഈ പ്രിയനടന്‍ പങ്കുവച്ചത്. ദ്വീപ് സമൂഹത്തില്‍ പെട്ട ചങ്ങാതികള്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ ഗൗരവം ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് ഭരണാധികാരിയുടെ ജനവിരുദ്ധ നീക്കങ്ങളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹ്യ-സാംസ്‌കാരിക പ്രശ്നങ്ങളെ ഉത്തരവാദിത്വത്തോട് കൂടി നിരീക്ഷിക്കുന്ന കലാകാരന്‍ എന്ന നിലയില്‍ കേവലമായ അതിരുകള്‍ അല്ല മറിച്ചു മനുഷ്യരും അവരുടെ ജീവിതവും സാംസ്‌കാരിക വിനിമയങ്ങളും ആണ് ഒരു ജനതയുടെ സ്വത്വവും സാംസ്‌കാരിക വിശുദ്ധിയും പ്രകടമാക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട് അതുകൊണ്ട് ലക്ഷദ്വീപ് പോലെ ഭൂമിയിലെ തന്നെ വശ്യമനോഹരമായ ഒരു പ്രദേശത്ത് നടപ്പിലാക്കുന്ന ഏതു പരിഷ്‌കരണവും അവിടുത്തെ ജനതയെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ പാടുള്ളൂ എന്നാണ് തികച്ചും പക്വവും സംസ്‌കാരസമ്പന്നവുമായ രീതിയില്‍ പൃഥീരാജ് പറഞ്ഞിട്ടുള്ളത്.

ഇതിന്റെപേരില്‍ അദ്ദേഹത്തിന്റെ അഛന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ സുകുമാരന്റെ പേര് വലിച്ചിഴച്ച് പൃഥീരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരത്തില്‍ തികച്ചും ഗര്‍ഹണീയമായ രീതിയില്‍ വാചാടോപവുമായി രംഗത്തെത്തിയിരിക്കുന്നതിനു പിന്നിലെ സംസ്‌കാര വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും ജനങ്ങള്‍ തിരിച്ചറിയണം. കേവലം അഭിനേതാവോ കലാകാരനോ മാത്രമല്ല പൃഥിരാജ്. നിര്‍ണായകമായ പല സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലും പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ പ്രതിഷേധിക്കുകയും അത്യന്തം പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആളും ആണ് അദ്ദേഹം. ഐക്യദാര്‍ഢ്യം.

More in Malayalam

Trending

Recent

To Top