News
തന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് യാതൊരു പ്രസക്തിയുമില്ല, തന്നെ അധിക്ഷേപിച്ച കങ്കണയ്ക്ക് മറുപടി നല്‍കാനില്ലെന്ന് തപ്‌സി പന്നു
തന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് യാതൊരു പ്രസക്തിയുമില്ല, തന്നെ അധിക്ഷേപിച്ച കങ്കണയ്ക്ക് മറുപടി നല്‍കാനില്ലെന്ന് തപ്‌സി പന്നു
എപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ തന്നെ ബി ഗ്രേഡ് നടിയെന്ന് വിളിച്ച് അധിക്ഷേപിച്ച നടി കങ്കണ റണാവത്തിന് മറുപടി നല്‍കാനില്ലെന്ന് തപ്‌സി പന്നു. അവരുടെ ഇത്തരം പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും തപ്‌സി വ്യക്തമാക്കി.തനിക്ക് മറ്റ് ജോലികളുണ്ട്, തന്നെ ലക്ഷ്യം വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.
‘എന്റെ സാന്നിധ്യം അത്രയധികം സ്വാധീനം ചെലുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നാല്‍ എനിക്ക് ജീവിതത്തില്‍ വലുതും മികച്ചതുമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ തപ്‌സി കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് യാതൊരു പ്രസക്തിയില്ലെന്നും തപ്‌സി പറഞ്ഞു. ഒരു സഹപ്രവര്‍ത്തകയെന്നല്ലാതെ മറ്റൊരു പ്രാധാന്യവും തന്റെ വ്യക്തിജീവിതത്തില്‍ കങ്കണയ്ക്കില്ലെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന സംസ്ഥാന പൊലീസ് മേധാവി ലോകേനാഥ് ബെഹ്റയുടെ വാക്കുകളോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. വിരമിക്കുന്നതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ലോക്നാഥ് ബെഹ്റയുടെ പരാമര്‍ശം. ഈ വാക്കുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം.
കേരള മോഡല്‍ എന്ന കാപ്ക്ഷനോടെയാണ് താരം സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്റ പറഞ്ഞിരുന്നു. കേരളത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ കൂടുതലാണ്.
ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി കൊണ്ടുപോകാം എന്നുള്ളതാണ് ലക്ഷ്യം. ഇതൊക്കെ പോലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലുണ്ട്. ദിവസവും വിവരങ്ങളുടെ വന്‍ ശേഖരമാണ് വിശകലനം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജന്‍സി, കേന്ദ്ര ഏജന്‍സികള്‍ എന്നിവയുമായി യോജിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ളവരെ നിര്‍വീര്യമാക്കാന്‍ സംസ്ഥാന പോലീസിന് കഴിവുണ്ട് എന്നാണ് ലോക്നാഥ് ബെഹ്റ പറഞ്ഞത്.