Connect with us

മോഹന്‍ലാലിനെ തള്ളിയാണ് മികച്ച നടനുള്ള പുരസ്‌കാരം പ്രേംജി നേടിയത്; പന്ത്രണ്ടാം വയസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് അഞ്ജുവിന്, സത്യത്തില്‍ അതിശയകരമായ കാര്യം തന്നെയാണ്, വൈറലായി കുറിപ്പ്

Malayalam

മോഹന്‍ലാലിനെ തള്ളിയാണ് മികച്ച നടനുള്ള പുരസ്‌കാരം പ്രേംജി നേടിയത്; പന്ത്രണ്ടാം വയസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് അഞ്ജുവിന്, സത്യത്തില്‍ അതിശയകരമായ കാര്യം തന്നെയാണ്, വൈറലായി കുറിപ്പ്

മോഹന്‍ലാലിനെ തള്ളിയാണ് മികച്ച നടനുള്ള പുരസ്‌കാരം പ്രേംജി നേടിയത്; പന്ത്രണ്ടാം വയസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് അഞ്ജുവിന്, സത്യത്തില്‍ അതിശയകരമായ കാര്യം തന്നെയാണ്, വൈറലായി കുറിപ്പ്

ബാലതാരമായി അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടി അഞ്ജുവിനെയും അതേ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം നേടിയ എണ്‍പതുകാരനായ പ്രേംജിയെയും കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. 1988ല്‍ മോഹന്‍ലാലിനെ തള്ളിയാണ് പ്രേംജി അവാര്‍ഡിന് അര്‍ഹനായത്. 28കാരന് ഇനിയും അവാര്‍ഡ് നേടാന്‍ അവസരമുണ്ട് എന്നാല്‍ 80കാരന് കുറവാണ് എന്നാണ് അന്നത്തെ സംസ്ഥാന-ദേശീയ അവാര്‍ഡ് ജൂറികള്‍ ഒരുപോലെ പറഞ്ഞത് എന്നാണ് സഫീര്‍ അഹമ്മദ് എന്ന സിനിമാപ്രേമിയുടെ കുറിപ്പില്‍ പറയുന്നത്.

സഫീര്‍ അഹമ്മദിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം;

സംസ്ഥാന-ദേശീയ സിനിമ അവാര്‍ഡുകള്‍ എന്നും വാര്‍ത്താ പ്രാധാന്യം ഉള്ളവയാണ്.. അവാര്‍ഡ് പ്രഖ്യാപനങ്ങളുടെ കൂടെ ഉണ്ടാകുന്ന വിവാദങ്ങളും ചേരി തിരിഞ്ഞുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും പതിവാണ്,അതൊക്കെ മാധ്യമങ്ങള്‍ ആഘോഷിക്കാറുമുണ്ട്.. എന്നാല്‍ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ സംസ്ഥാന അവാര്‍ഡിലെ ഒരു പ്രത്യേകതയെ പറ്റി ആരും അധികമൊന്നും പറഞ്ഞ് കേട്ടിട്ടില്ല.. ബാലതാരമായി അഭിനയിച്ച് മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഒരു നടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എണ്‍പത് വയസുള്ള ഒരു നടനൊപ്പം ഈ ബാലതാരം അവാര്‍ഡ് ജേതാവായത് കേട്ടിട്ടുണ്ടോ?

അങ്ങനെയൊന്ന് നമ്മുടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്.. അമ്പത് വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ വളരെ പ്രത്യേകതയും കൗതുകവും നിറഞ്ഞ ഒന്നാണ് 1988ല്‍ അവാര്‍ഡ് നേടിയ നടനും നടിയും..പ്രേംജിക്കും അഞ്ജുവിനുമാണ് അന്ന് മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് ലഭിച്ചത്..സംസ്ഥാന അവാര്‍ഡ് ലഭിച്ച ഏറ്റവും പ്രായം കൂടിയ നടനും ഏറ്റവും പ്രായം കുറഞ്ഞ നടിയും, അതും ഒരേ വര്‍ഷം എന്നതാണ് 1988ലെ ഇവരുടെ ഈ അവാര്‍ഡിനെ കൗതുകകരമാക്കുന്നത്, വ്യത്യസ്തമാക്കുന്നത്..

ഷാജി എന്‍ കരുണിന്റെ പിറവിയിലൂടെ പ്രേംജി മികച്ച നടനുള്ള അവാര്‍ഡ് നേടുമ്പോള്‍ എണ്‍പത് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.. കെ.പി.കുമാരന്റെ രുഗ്മിണിയിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് അഞ്ജു നേടിയത് കേവലം പന്ത്രണ്ട് വയസിലും! പന്ത്രണ്ടാം വയസിലെ ബാലനടിയായിട്ടുള്ള പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ്, സത്യത്തില്‍ അതിശയകരമായ കാര്യം തന്നെയാണത്,അപൂര്‍വ്വ നേട്ടവും..രുഗ്മിണിയുടെ ടൈറ്റില്‍ കാര്‍ഡില്‍ ബാലതാരമായിട്ട് തന്നെയാണ് അഞ്ജുവിനെ അവതരിപ്പിച്ചിരിക്കുന്നതും..മലയാള സിനിമ ചരിത്രത്തില്‍ ഇങ്ങനെ പന്ത്രണ്ടാം വയസില്‍ ബാലനടിയായി അഭിനയിച്ച് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരെയൊരു നടി അഞ്ജു മാത്രമാണ്..

ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ അഞ്ജുവിനെ പോലെ ഇത്തരത്തിലുള്ള അപൂര്‍വ്വ പുരസ്‌കാര നേട്ടം കൈവരിച്ച വേറെ ഒരു നടി ഉണ്ടാകാനിടയില്ല.. അഞ്ജുവിന്റെ രുഗ്മിണിയിലെ മികച്ച പ്രകടനത്തെ വെറും ബാലതാരത്തില്‍ ഒതുക്കാതെ മികച്ച നടിയായി പരിഗണിച്ച് അവാര്‍ഡ് കൊടുത്ത,സംസ്ഥാന അവാര്‍ഡ് ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തവും ധീരവുമായ ചുവട് വെയ്പ്പ് നടത്തിയ അന്നത്തെ അവാര്‍ഡ് ജൂറി ശരിക്കും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു..

പ്രേംജിക്കും അഞ്ജുവിനും മുമ്പ് അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കൂടിയ നടനും നടിയും സത്യനും ശോഭയുമായിരുന്നു..1969ല്‍ സത്യന് കടപ്പാലം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുമ്പോള്‍ അമ്പത്തിയേഴ് വയസ് ആയിരുന്നു പ്രായം,1978ല്‍ എന്റെ നീലാകാശം എന്ന സിനിമയിലൂടെ ശോഭയ്ക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍ പതിനാറ് വയസും..പില്‍ക്കാലത്ത് എഴുപത്തിയെട്ടാം വയസില്‍ സായാഹ്നം എന്ന സിനിമയിലൂടെ ഒ.മാധവനും പതിനഞ്ചാം വയസില്‍ എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ജോമോളും അവാര്‍ഡുകള്‍ കരസ്ഥമാക്കിയെങ്കിലും പ്രേംജിയുടെയും അഞ്ജുവിന്റെയും പേരില്‍ എഴുതപ്പെട്ട റെക്കോര്‍ഡ് മറി കടക്കാനായില്ല..ശ്വേത മേനോനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റവും പ്രായം കൂടിയ നടി,മുപ്പത്തിയഞ്ചാം വയസില്‍ പാലേരി മാണിക്യം എന്ന സിനിമയിലൂടെ..

പ്രേംജിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ എണ്‍പത് വയസ് പ്രായം അന്നത്തെ ജൂറി തന്നെ പരാമര്‍ശിച്ചിരുന്നു..1988ലെ മികച്ച നടനുള്ള സംസ്ഥാന-ദേശീയ അവാര്‍ഡ് മല്‍സരത്തില്‍ പ്രേംജിക്കൊപ്പം പാദമുദ്രയിലെ പ്രകടനത്തിലൂടെ മോഹന്‍ലാലും ഉണ്ടായിരുന്നു.. ഒപ്പത്തിനൊപ്പം ഉള്ള മല്‍സരമായിരുന്നു ഫൈനല്‍ റൗണ്ടില്‍ നടന്നത്, അതായിരുന്നു ജൂറിക്ക് പ്രേംജിയുടെ വയസ് പരാമര്‍ശിക്കേണ്ടി വന്ന സാഹചര്യവും.. ആരുടെ അഭിനയ മികവിന് അവാര്‍ഡ് കൊടുക്കണമെന്ന് ജൂറി ആശയക്കുഴപ്പത്തിലായപ്പോള്‍ പ്രായക്കൂടുതല്‍ ആണ് പ്രേംജിക്ക് അനുകൂലമായി മാറിയത്.. ഇരുപത്തിയെട്ട്ക്കാരന് ഇനിയും അവസരമുണ്ട് അവാര്‍ഡ് നേടാന്‍, എണ്‍പത്ക്കാരന് ഇനി അവസരം കുറവാണ് എന്നാണ് അന്നത്തെ സംസ്ഥാന-ദേശീയ അവാര്‍ഡ് ജൂറികള്‍ ഒരുപോലെ എടുത്ത് പറഞ്ഞത്..

2006ല്‍ വാസ്തവത്തിലൂടെ പൃഥിരാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് സാധാരണയില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.. മോഹന്‍ലാലിനെ പിന്‍തളളി ഇരുപത്തിനാലാം വയസില്‍ പൃഥിരാജ് അവാര്‍ഡ് നേടി ഏറ്റവും പ്രായം കുറഞ്ഞ പുരസ്‌കാര ജേതാവ് ആയി എന്നതായിരുന്നു ആ വാര്‍ത്താ പ്രാധാന്യത്തിന്റെ കാരണം.. എന്നാല്‍ അഞ്ജുവിന്റെ അത്യപൂര്‍വ്വമായ ഈ അവാര്‍ഡ് നേട്ടത്തെ കുറിച്ച് അന്നും ഇന്നും എവിടെയും പരാമര്‍ശിക്കപ്പെട്ട് കണ്ടിട്ടില്ല..അതേസമയം മോനിഷയ്ക്ക് പതിനഞ്ചാം വയസില്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വിവരം അന്ന് തന്നെ എല്ലാ മാധ്യമങ്ങളും എടുത്ത് പറഞ്ഞിരുന്നു,അതിന്നും ഹൈലൈറ്റ് ചെയ്യപ്പെടുന്നുമുണ്ട്..

ആ രാത്രി, ആട്ടക്കലാശം തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ ബാലതാരമായി അഭിനയിച്ച അഞ്ജു പിന്നീട് ഇരുവരുടെയും ഭാര്യയായി, നായികയായി അഭിനയിച്ചു എന്നത് മറ്റൊരു കൗതുകമാണ്.. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന അഞ്ജുവിന്റെ നായികയായിട്ടുള്ള വളര്‍ച്ചയും തളര്‍ച്ചയും ഒക്കെ വളരെ ചെറിയൊരു കാലഘട്ടത്തിനുള്ളില്‍ തന്നെ സംഭവിച്ചു എന്നത് ഖേദകരമായ കാര്യമാണ്..ഒന്ന് ചികഞ്ഞാല്‍ സിനിമ പുരസ്‌കാര നേട്ടങ്ങളിലെ ഒട്ടനവധി വൈരുദ്ധ്യങ്ങളും കൗതുകങ്ങളും ഇനിയും ലഭിച്ചേക്കാം..എന്നാല്‍ അഞ്ജുവിന്റെത് പോലെയുള്ള ഒന്ന് ഒരിക്കലും ലഭിക്കില്ല, മാത്രവുമല്ല അത് പോലെയുള്ള ഒരു അത്യപൂര്‍വ്വ പുരസ്‌കാര നേട്ടവും ജേതാവും ഇനി ഉണ്ടാകാനും.

More in Malayalam

Trending

Recent

To Top