Malayalam
കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും കൂടി അറിയാം..,ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍
കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും കൂടി അറിയാം..,ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍
നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍.
4 മണിക്കൂറോളം മൊഴിയെടുത്തു. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും കൂടി അറിയാമെന്നാണു മൊഴി. ‘ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റല്‍ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെ കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ മാനസിക സമ്മര്‍ദം ഇല്ലാതായി’ എന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍.
തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് പുറത്ത് വിടട്ടെ. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ കൃത്യമായ തെളിവുണ്ട്. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാനാകുന്ന സംഭാഷണവും കൈമാറിയിട്ടുണ്ട്. തന്നെ പോലെ കൂടുതല്‍ പേര്‍ വരും ദിവസങ്ങളിലും രംഗത്തെത്തും. പരാതി നല്‍കിയ ശേഷവും തനിക്കെതിരെ ഭീഷണിയുണ്ട്. ദിലീപുമായി ഉണ്ടായിരുന്നത് സുതാര്യമായ പണമിടപാടുകള്‍ മാത്രം. രാഷട്രീയക്കാരുമായി എല്ലാം നല്ല ബന്ധമുള്ളയാളായിരുന്നു വിഐപി. തനിക്ക് അയാള്‍ പരിചിതനല്ല. തന്റെ മുന്നില്‍ വെച്ച് മന്ത്രിയെ വിളിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടു. ‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്ന വിഐപിയുടെ വാക്കുകളും മൊഴികളില്‍ ബാലചന്ദ്രകുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഈ വിഐപിയെ ചുറ്റിപ്പറ്റിയുള്ള സസ്‌പെന്‍സ് ഒഴിവാക്കാന്‍ ഇന്നലെയും ബാലചന്ദ്രകുമാര്‍ തയാറായില്ല. ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. വിഐപിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണ് സൂചന.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താമെന്ന് പ്രതികളോട് പറഞ്ഞത് വിഐപിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അടിക്കടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള ഇയാളുടെ ബിസിനസ് ഇടപാടുകളും ദുരൂഹമാണ്. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് ‘വിഐപി’യുടെതാവാനാണു സാധ്യത.
അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) ജയിലില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും. സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ചു കണ്ടെന്നാണു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ചും കണ്ടിട്ടുണ്ടെന്നു സുനി പറയുന്ന ഫോണ്‍ ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണു സുനിയെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിചാരണക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയില്‍ എത്തിയെന്നു മൊഴി നല്‍കിയ ജീവനക്കാരന്‍ കോടതിയില്‍ മൊഴിമാറ്റിയ ദിവസം പ്രതികള്‍ പാര്‍ട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.
അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന് കോവിഡ് ആയതിനാല്‍ ഹാജരാകാന്‍ ആയില്ല. തിങ്കളാഴ്ചയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ഇന്നു പരിഗണിച്ചേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
