Connect with us

‘ധരിച്ചിരുന്ന മാസ്‌ക് യഥാര്‍ഥ എന്‍ 95 അല്ല എന്ന കാരണത്താല്‍ പൊലീസ് പിഴ ഈടാക്കി’; കോവിഡ് കാലത്ത് മനുഷ്യരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുണയില്ലാതെ പെരുമാറുന്നതെന്തിനാണെന്ന് മണികണ്ഠന്‍

Malayalam

‘ധരിച്ചിരുന്ന മാസ്‌ക് യഥാര്‍ഥ എന്‍ 95 അല്ല എന്ന കാരണത്താല്‍ പൊലീസ് പിഴ ഈടാക്കി’; കോവിഡ് കാലത്ത് മനുഷ്യരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുണയില്ലാതെ പെരുമാറുന്നതെന്തിനാണെന്ന് മണികണ്ഠന്‍

‘ധരിച്ചിരുന്ന മാസ്‌ക് യഥാര്‍ഥ എന്‍ 95 അല്ല എന്ന കാരണത്താല്‍ പൊലീസ് പിഴ ഈടാക്കി’; കോവിഡ് കാലത്ത് മനുഷ്യരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുണയില്ലാതെ പെരുമാറുന്നതെന്തിനാണെന്ന് മണികണ്ഠന്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മണികണ്ഠന്‍. ഇപ്പോഴിതാ കോവിഡ് കാലത്ത് മനുഷ്യരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുണയില്ലാതെ പെരുമാറുന്നതെന്തിനാണെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് നടന്‍ മണികണ്ഠന്‍. ധരിച്ചിരുന്ന മാസ്‌ക് യഥാര്‍ഥ എന്‍ 95 അല്ല എന്ന കാരണത്താല്‍ പൊലീസ് പിഴ ഈടാക്കിയെന്നാണ് മണികണ്ഠന്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

മണികണ്ഠന്റെ വാക്കുകള്‍:

പലതും നടപ്പിലാകുന്ന വഴി….!

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം, സംശയമില്ല. സത്യവാങ്മൂലം എഴുതി കയ്യില്‍ വച്ചില്ല എന്നതാണ് ചെയ്ത കുറ്റം. ശിക്ഷിക്കപ്പെടേണ്ട തെറ്റു തന്നെ. അതിലും എനിക്ക് തര്‍ക്കമില്ല.എന്നാല്‍ വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേയ്ക്ക് പച്ചക്കറി, വാങ്ങാന്‍ പോകുമ്പോള്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലം കയ്യില്‍ വേണമെന്നത് എന്തുകൊണ്ടോ എന്റെ ചെറിയ ബുദ്ധിയില്‍ ധാരണയില്ലാതെ പോയി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇതൊക്കെ വളരെ വ്യക്തമായി, ദിവസേന അദ്ദേഹം തൊണ്ട കീറിപ്പറയുന്നത് നിങ്ങളെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന് തലയില്‍ മുടില്ലാത്ത പൊലീസുകാരന്‍ എന്നോട് കണ്ണുരുട്ടി. താമസിക്കുന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്നതിന് ഇപ്രകാരം കുറിപ്പെഴുതണമെന്നൊന്നും മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹം തൊണ്ട കീറിയല്ല, വളരെ ശാന്തനായാണ് പറയുന്നതും.

ഞാനെന്നും കാണാറുള്ളതല്ലേ…?

പ്രതിരോധിക്കാനുള്ള ശ്രമമുണ്ട് എന്നായപ്പോള്‍ അയാള്‍ അടുത്ത കുറ്റം ആരോപിച്ചത് അതിവിചിത്രമായി തോന്നി. ”താന്‍ കൂടുതല്‍ സംസാരിക്കേണ്ട ,ഡബിള്‍ മാസ്‌ക് വേണ്ടതാണ് പുറത്തിറങ്ങുമ്പൊ…. ഇല്ലല്ലോ…..?” എന്‍ 95 ആണെന്ന് ഞാന്‍.

എന്‍ 95. അതെഴുത്ത് മാത്രമേയുള്ളൂ” എന്നയാള്‍.

അത് ഞാനെഴുതിയതല്ല, എനിക്കതുണ്ടാക്കുന്ന വിധവും അറിഞ്ഞു കൂട. ഇങ്ങനെ ശൂന്യനായി പ്രതികരിക്കുന്ന ഒരു മനുഷ്യനോട് സംസാരത്തിനേ പോകരുത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിഴപ്പണമായ അഞ്ഞൂറ് രൂപയും കൊടുത്ത് ഞാന്‍ തിരിച്ചു പോന്നു.

അയല്‍ക്കാരനായ ഒരാളുടെ കയ്യില്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലമുണ്ട് , പക്ഷേ അതില്‍ ഫോണ്‍ നമ്പര്‍ എഴുതിയില്ലെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് രൂപ എഴുതി വാങ്ങിയത്രേ. ദുരിതകാലത്ത് സര്‍ക്കാരിലേയ്ക്കുള്ള സംഭാവനയായി കരുതി ഞാന്‍ സമാധാനപ്പെട്ടു, അയാള്‍ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്വരുക്കൂട്ടി വച്ചതായിരുന്നോ ആവോ…?

ഈ അടുത്ത ദിവസം എണ്‍പതു വയസ്സിന് മേല്‍ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിത പൊലീസുദ്യോഗസ്ഥ പെരുമാറിയതിന്റെ വീഡിയോ ദൃശ്യം നമ്മില്‍ ചിലരെങ്കിലും കണ്ട് കാണും.പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്താനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നല്ലതിന് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്‌മേല്‍ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിക്കാന്‍ ആര് വരുമെന്ന് വേണം നമ്മള്‍ വിചാരിക്കാന്‍…?!

നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് അതും ഈ ദുരിത കാലത്ത്, ഒട്ടും സഹിക്കാനേ കഴിയുന്നില്ല. സര്‍, മാസാമാസം മുടങ്ങാതെ സര്‍ക്കാരു തരുന്ന ശമ്പളമുള്ളതുകൊണ്ട് നിങ്ങളുടെ ജീവിതം ഭദ്രമാണ്. ആശങ്കപ്പെടേണ്ട കാര്യമേയില്ല. അത് മഹാഭാഗ്യം….!

എന്നാല്‍ ആ സുരക്ഷിതത്വബോധം ഒരു സാധുവിനെ അധിക്ഷേപിക്കാനുള്ള അധികാരത്തിന്റെ സപ്പോര്‍ട്ടായിട്ട് ദയവ് ചെയ്ത് കാണക്കാക്കരുത്. കാരണം മഹാഭൂരിപക്ഷം വരുന്ന മനുഷ്യര്‍ തൊഴിലെടുക്കാനാവാതെ ദുരിതമനുഭവിച്ച്, ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍പാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ചിന്തിക്കുക.അങ്ങനെയുള്ള ദരിദ്രരായ ഞങ്ങളോട് ഒരല്പം കരുണയോടെ പെരുമാറുക. അപേക്ഷയാണ്.

കൈ മെയ് മറന്ന് കര്‍മരംഗത്ത് മുഴുകിയിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഉദ്യോഗസ്ഥരെയും ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളോടൊക്കെ ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ നന്ദിയും ബഹുമാനവുമുണ്ട്. നിങ്ങളുടെയൊക്കെ തണലില്‍ കഴിയുന്ന ഇത്തരം ആളുകളോട് ഇതൊന്നും പറയാതെ കഴിയില്ലല്ലോ….

മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ബാങ്കില്‍ നിന്നും വിളി വരും, ലോണ്‍ അടവിന്റെ കാര്യം പറഞ്ഞ്. നാട് മുഴുവന്‍ അടച്ചു പൂട്ടിയിട്ട്, പുറത്തിറങ്ങരുതെന്ന നിയമം നിലനില്‍ക്കെ ബാങ്കിലെ അടവ് മുടക്കം കൂടാതെ അടച്ചു കൊണ്ടുപോകാന്‍ പറയുന്നതിന്റെ യുക്തിയൊന്നും ചെറിയ ബുദ്ധിയുള്ള ഞങ്ങളുടെ ആലോചനകളില്‍ തെളിയുന്നില്ല. ബാങ്ക് കാരോട് ഇങ്ങനെ തുടരെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് പറയണം. പാവങ്ങളാണ്, പേടിച്ച് വല്ലതും ചെയ്ത് പോവും. പുറത്തിറങ്ങാവുന്ന സമയം വരട്ടെ, ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവട്ടെ, അവരടച്ചോളും, ഇല്ലെങ്കില്‍ ജപ്തി ചെയ്തു കൊണ്ടു പൊയ്‌ക്കോളൂ….

ആര്‍ക്കും അഭിമാനക്ഷതമുണ്ടാകേണ്ട കാര്യമില്ല, കാരണം മഹാമാരി നമ്മുടെയൊന്നും സൃഷ്ടിയല്ലല്ലോ… അല്ലാതെ ഇത്തരം പിടിച്ചുപറികളും, ശല്ല്യപ്പെടുത്തലും കൂടിക്കൂടി വന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ചാവും. ഇന്നലെ ഒരച്ഛനും, അമ്മയും, അവരുടെ പൊന്നുമോളും ആത്മഹത്യ ചെയ്തത് നാം കണ്ടതാണ്….! കരുണ കാണിയ്ക്കുക. ഉദ്യോഗസ്ഥരോട് മര്യാദ മറക്കരുതെന്ന് പറയുക. എല്ലാവരും മനുഷ്യരല്ലേ…?

ഈ കുറിപ്പ് കൊണ്ട്, ആര്‍ക്കെലും ഏതെങ്കിലും തരത്തില്‍ പ്രയോജനമുണ്ടാകുമെന്നൊന്നും കരുതി എഴുതിയതല്ല. മനസ്സിലെ തോന്നലുകള്‍ നിങ്ങളുമായി പങ്കുവയ്ക്കുക എന്ന ഒറ്റ ഉദ്ദേശമേ ഇതിനുള്ളൂ. വേറൊരു കാര്യം, പ്രതിരോധ വ്യായാമം നാളെ മുതല്‍ ആരംഭിക്കാമെന്ന് വിചാരിക്കുന്നു. അതും വെറുതെ എഴുതുന്നതാണ്. ഞാനെന്നെ കാണുന്നത് നിങ്ങളോട് പറയുന്നു. അങ്ങനെയേ കരുതാവൂ. വായിക്കുമല്ലോ…. നാളെ കാണാം.

More in Malayalam

Trending

Recent

To Top