Connect with us

ഏഴ് ദിവസമായി അബോധാവസ്ഥയില്‍!! ,മരണത്തോട് മല്ലടിച്ച് ആദ്യകാല മമ്മൂട്ടി ചിത്രത്തിലെ നായകന്‍ ; സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

Malayalam

ഏഴ് ദിവസമായി അബോധാവസ്ഥയില്‍!! ,മരണത്തോട് മല്ലടിച്ച് ആദ്യകാല മമ്മൂട്ടി ചിത്രത്തിലെ നായകന്‍ ; സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

ഏഴ് ദിവസമായി അബോധാവസ്ഥയില്‍!! ,മരണത്തോട് മല്ലടിച്ച് ആദ്യകാല മമ്മൂട്ടി ചിത്രത്തിലെ നായകന്‍ ; സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം സിനിമ ജീവിതത്തിന് ആരംഭം കുറിച്ച ‘മേള രഘു’ ഗുരുതരാവസ്ഥയില്‍. സിനിമമേഖലയിലുള്ളവര്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന സിനിമയില്‍ രഘു നായകനായപ്പോള്‍ സഹനടനായത് സാക്ഷല്‍ മമ്മൂട്ടിയാണ്. അഭിനയത്തിന്റെ നാല് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച വേളയിലാണ് ദുരിതമെത്തിയത്. രഘു എന്ന ശശിധരനാണ്(60) മരണത്തോട് മല്ലടിക്കുന്നത്. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.

കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രഘുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ബന്ധുക്കള്‍ ചെലവഴിച്ചു. സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

എട്ട് മാസം മുമ്പ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലുമൊത്ത് വേഷം ചെയ്ത് ശ്രദ്ധനേടിയിരുന്നു. അതില്‍ സപ്ലൈയര്‍ ആയി ആണ് അദ്ദേഹം എത്തിയത്.രഘു 35ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

കെ.പി.എ.സി നാടക തമ്പിലും ഇടംപിടിച്ചു. ദൂരദര്‍ശന്‍ നിര്‍മിച്ച സീരിയല്‍ ‘വേലുമാലു സര്‍ക്കസി’ല്‍ പ്രധാന വേഷം രഘുവിനെ തേടിയെത്തിയിരുന്നു. സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, അപൂര്‍വ സഹോദരങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറിയവേഷങ്ങള്‍ ചെയ്തു.

1980ല്‍ ചെങ്ങന്നൂര്‍ കൃസ്ത്യന്‍ കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നടന്‍ ശ്രീനിവാസന്‍ നേരിട്ടെത്തി സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. തുടര്‍ന്ന്, സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രമായ ‘മേള’യില്‍ പ്രധാന കഥാപാത്രമായി മാറുകയായിരുന്നു. നാടകവും മിമിക്രിയുമായി നടന്ന രഘുവിന് ആദ്യസിനിമ കഴിഞ്ഞപ്പോള്‍ ഭാവി ജീവിതവും അഭിനയത്തിലേക്ക് വഴിമാറുകയാണുണ്ടായത്.

ആലപ്പുഴ സ്വദേശി സുദര്‍ശനനെയും വെട്ടൂര്‍ പുരുഷനെയും കടന്നാണ് നായകാന്വേഷണം രഘുവിലേക്കെത്തിയത്. അനുയോജ്യന്‍ രഘുവാണെന്നുറപ്പിച്ചത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രഫര്‍ രഘുവിന്റെ വിവിധ പോസിലുള്ള ഫോട്ടൊയും എടുത്തുമടങ്ങി. പിന്നീട് സംവിധായകനായ കെ.ജി. ജോര്‍ജ് എറണാകുളം മാതാ ഹോട്ടലില്‍വച്ച് രഘുവിനെ കാണുകയും തുടര്‍ന്ന് ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.

ഗോവിന്ദന്‍കുട്ടിയെന്ന കേന്ദ്രകഥാപാത്രമായി രഘുവും മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക.സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നാടകവും മിമിക്രിയുമായി നടന്നിരുന്ന രഘുവിന് ആദ്യസിനിമാ വലിയ അനുഭവമായിരുന്നു.

മേളയില്‍ നായക കഥാപാത്രമായി എത്തിയ രഘു തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകന്‍ എന്ന റെക്കോര്‍ഡും അന്ന് കരസ്ഥമാക്കിയിരുന്നു. മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോള്‍ ലഭിച്ചത് 1980ല്‍ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്‌ക്രീന്‍സ്‌പേസ് ലഭിക്കുന്നത്.

ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേര്‍ന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. കമല്‍ഹാസന്റെ അപൂര്‍വ്വ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് ദൂരദര്‍ശന്‍ നിര്‍മിച്ച വേലുമാലു സര്‍ക്കസിലും പ്രധാനവേഷം രഘുവിനെ തേടിയെത്തി. കൂടാതെ കെ.പി.എ.സി.യിലൂടെ നാടകത്തിലുമെത്തി.

More in Malayalam

Trending

Recent

To Top