Malayalam
നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യേണ്ടതായിട്ടുള്ളത്. അതിനിടെ ഈ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച് കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ നിലവിലെ തെളിവുകള്‍ക്ക് പുറമെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദനായ സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ചാറ്റുകളും രേഖകളും നീക്കം ചെയ്തെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
വധഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ച തെളിവുകളെ പറ്റിയും ഒരു മാധ്യമത്തോട് സംസാരിക്കവെ സായ് ശങ്കര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകള്‍ എത്തിയതായും സായ് നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് തേടിയിരുന്നു. ദിലീപിന് നേരിട്ട് കോടതി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതാണോ അതോ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇത് ലഭിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
‘ഡിലീറ്റ് ചെയ്തവയില്‍ കോടതി രേഖകളുണ്ടായിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകള്‍. ജഡ്ജി കോടതിയിലെഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും മായ്ച്ചു. എല്ലാം കളര്‍ ചിത്രങ്ങളായിരുന്നു. ജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവ. രേഖകള്‍ ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. വാട്സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയി. നീക്കം ചെയ്തവയില്‍ കൂടുതലും രേഖകളായിരുന്നു. വ്യക്തിഗത ചിത്രങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു. ഓഡിയോ ചാറ്റുകളും മായ്ച്ചു.
എല്ലാ ഓഡിയോ ചാറ്റുകളും ഞാന്‍ കേട്ടു. ഹയാത്തില്‍ റൂമെടുത്തത് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് പറഞ്ഞിട്ട് രണ്ട് ദിവസം റൂമിലിരുന്നാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറച്ചു. യഥാര്‍ത്ഥ ഉള്ളടക്കം മായ്ച്ച ശേഷം ആ സ്ഥലത്ത് അനാവശ്യ വിവരങ്ങള്‍ പകരം സ്ഥാപിക്കും. ഫോറന്‍സിക്കിന് എന്ത് കിട്ടണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന രീതിയില്‍ ചെയ്തു.
ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍. ഐ ക്ലൗഡ് ഒന്ന് തന്നെയായിരുന്നു. ടൈം സ്റ്റാമ്പ് മായ്ക്കാന്‍ കഴിഞ്ഞില്ല. ഐ ഫോണ്‍ 13 കണക്ട് ആയില്ല. സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു. അഡ്വ.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടത്. ദിലിപും ഞാനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു. ജനുവരി 29ന് ഉച്ച കഴിഞ്ഞ് മുതല്‍ ആറര വരെ കൂടിക്കാഴ്ച്ച നടത്തി. ഫോറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യം.
ഫിലിപ്പ് ടി വര്‍ഗീസിന്റെ ഓഫീസില്‍ വെച്ചാണ് ദിലീപിനെ കണ്ടത്. എന്തൊക്കെ കിട്ടരുതെന്ന് അവര്‍ പറഞ്ഞു തന്നു. എന്തെങ്കിലും ചില ഡേറ്റകള്‍ ഫോറന്‍സിക്കിന് കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ 12 ചാറ്റുകള്‍ കൊണ്ട് ഗുണമുണ്ടാകില്ല. ആ ചാറ്റുകള്‍ വെറും ഡമ്മി. മറ്റ് ചാറ്റുകള്‍ മറയ്ക്കാനാണ് അവ ശ്രമിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ എനിക്ക് കഴിയും. ദിലിപീന്റെ ഫോണില്‍ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം റിക്കവര്‍ ചെയ്യാനാകും.
ജനുവരി 30 ഞായറാഴ്ച്ച വൈകിട്ട് ആറ് മണിയോടെ മായ്ക്കല്‍ പൂര്‍ത്തിയായി. മായ്ച്ചത് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍. സൂക്ഷ്മമായാണ് അവര്‍ കളയേണ്ടത് ഏതൊക്കെയെന്ന് ചൂണ്ടിക്കാട്ടിയത്. നാലര മണിക്കൂര്‍ അതിന് വേണ്ടി ചെലവിട്ടു. ഐ ഫോണ്‍ ഒരു തവണ ലോഗിന്‍ ചെയ്ത വൈ ഫൈയിലേക്ക് രണ്ടാമത്തെ തവണ തനിയെ കണക്ടാകും. രാമന്‍ പിള്ള അസോസിയേറ്റ്സിന്റെ വൈ ഫൈയുമായി എന്റെ സിസ്റ്റം കണക്ടായി.
എന്റെ കംപ്യൂട്ടര്‍ എത്രത്തോളം ഉപയോഗിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസിലായി. 300400 ഡേറ്റകള്‍ നീക്കം ചെയ്തു. ഇവ രണ്ടിലേയും രേഖകള്‍ ദിലീപ് ഹാജരാക്കാത്ത ഫോണുകളിലുണ്ടായിരുന്നു. അഞ്ച് ഡിവൈസുകളില്‍ മാറ്റം വരുത്തിയത് ഒന്നില്‍ മാത്രം. അഞ്ചെണ്ണത്തിലേയും വിവരങ്ങള്‍ അവര്‍ ഡിലീറ്റ് ചെയ്യേണ്ടതായിരുന്നു. ഐ ഫോണ്‍ 13 കണക്ട് ആകാതിരുന്നത് നിര്‍ണായകമായി. അതിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു. ദൈവം കൊണ്ടുവന്ന ടെക്നിക്കല്‍ തകരാര്‍ ആയിരിക്കാം. വധഗൂഢാലോചനക്കേസുമായ ബന്ധപ്പെട്ട വലിയ തെളിവുകള്‍ ഫോണില്‍ കണ്ടതായി അറിയില്ല എന്നുമാണ് സായ് ശങ്കര്‍ പറഞ്ഞിരുന്നത്.