Connect with us

കാട്ടിലെ കണ്ണൻ’ മുതൽ ‘കടമറ്റത്തു കത്തനാർ’ വരെ; 90 സ് കിഡ്സിനെ ടീവിക്ക്‌ മുന്നിൽ പിടിച്ചിരുത്തിയ പ്രിയപ്പെട്ട പരിപാടികൾ !

Malayalam

കാട്ടിലെ കണ്ണൻ’ മുതൽ ‘കടമറ്റത്തു കത്തനാർ’ വരെ; 90 സ് കിഡ്സിനെ ടീവിക്ക്‌ മുന്നിൽ പിടിച്ചിരുത്തിയ പ്രിയപ്പെട്ട പരിപാടികൾ !

കാട്ടിലെ കണ്ണൻ’ മുതൽ ‘കടമറ്റത്തു കത്തനാർ’ വരെ; 90 സ് കിഡ്സിനെ ടീവിക്ക്‌ മുന്നിൽ പിടിച്ചിരുത്തിയ പ്രിയപ്പെട്ട പരിപാടികൾ !

നൊസ്റ്റാൾജിയ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടി വരുന്ന ഒട്ടേറെ ഓർമ്മകൾ ഉണ്ട് അല്ലേ. നാരങ്ങാ മിട്ടായി, ടെറസ്സിലെ ആന്റിന, ചിത്രഗീതം അങ്ങനെ പലതും. അതിൽ ഏറ്റവും പ്രധാനമാണ് കുറച്ചു ടെലിവിഷൻ പരിപാടികൾ. ചിത്രഗീതവും രാമായണവും ശക്തിമാനും ഒക്കെ എല്ലാവര്ക്കും പ്രിയപ്പെട്ട പരിപാടികളായ കാലത്തു കേരളത്തിലെ പ്രേക്ഷകർക്കും കുറച്ചു സ്പെഷ്യലുകൾ ഉണ്ടായിരുന്നു. 90 സ് കിഡ്സിനെ ടീവിക്ക്‌ മുന്നിൽ പിടിച്ചിരുത്തിയ കുറച്ചു പരിപാടികൾ ഏതെല്ലാമായിരുന്നു എന്ന് നോക്കാം…

‘എല്ലാ മാന്യ പ്രേക്ഷകർക്കും കണ്ണാടിയിലേക്കു സ്വാഗതം’ പത്രപ്രവർത്തകൻ ടി എൻ ഗോപകുമാറിന്റെ ഈ ശബ്ദം അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ഇഷ്ടമുള്ള പരിപാടി കാണാൻ സമ്മതിക്കാതെ അച്ഛൻ റീമോർട്ടുമായി ഈ സമകാലിക വാർത്ത പരിപാടി കണ്ടു കൊണ്ടിരുന്നത് 90 സ് കിഡ്സിൻറെ ഓർമയിൽ ഉണ്ടാകും എന്ന് തീർച്ച. ഒരു വാർത്ത പരിപാടി എന്നതിലുപരി സാധാരക്കാരന്റെ പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവരിക എന്നൊരു മഹത്തായ കാര്യവും ഈ പരിപാടി ചെയ്തിരുന്നു അന്ന്.

മിസ്റ്റ് , സാവരിയ, ഡ്യു ഡ്രോപ്‌സ് , ഹെലോ ഗുഡ് ഈവെനിംഗ് ഇങ്ങനെ കുറച്ചു പരിപാടികൾ ഓർമയില്ലേ? സ്കൂൾ വിട്ടു വീട്ടിലേക്കു ഒരു കാലത്തു ഓടി എത്തിയത് ഈ സംഗീത പരിപാടികൾ കാണാൻ തന്നെയായിരിക്കും. ഫോൺ വിളിച്ചു തങ്ങളുടെ ഇഷ്ടപ്പെട്ട പാട്ടുകൾ പ്രിയപ്പെട്ടവർക്ക് ഡെഡിക്കേറ്റ് ചെയ്യാൻ ഉള്ള പരിപാടിയായിരുന്നു ഇതെല്ലാം. മിസ്റ്റും ഡ്യു ഡ്രോപ്‌സും ആൽബം ഗാനങ്ങൾ സംപ്രേക്ഷണം ചെയ്തപ്പോൾ ഹിന്ദി ഗാനങ്ങളുടെ സ്പെഷ്യൽ ആയിരുന്നു സാവരിയ. എന്തായാലും ഈ പരിപാടി എല്ലാവരും മിസ് ചെയ്യുനു എങ്കിലും ഇതുപോലെയുള്ള ഫോൺ ഇൻ പരിപാടികളിലൂടെ പ്രശസ്തരായവർ ഇന്നും എന്റെടൈന്മെന്റ് മേഖലയിൽ തന്നെ സജീവമാണ്. പൊതു പ്രവർത്തക വീണ, നടി പാർവതി തിരുവോത്ത് , രമ്യ നമ്പീശൻ , ടെസ്സ , അവതാരക മീര അനിൽ ഇവരുടെ എല്ലാം തുടക്കം ഈ ഷോകളിലൂടെയായിരുന്നു.

സംശയമില്ലാതെ പറയാം മലയാളിക്ക് യാത്ര മോഹങ്ങൾ ഉണ്ടാക്കിക്കൊടുത്ത ടെലിവിഷൻ പരിപാടി സഞ്ചാരം തന്നെയാണ്. സന്തോഷ്‌ ജോർജ് കുളങ്ങര അവതാരകനായ ഈ യാത്ര വിവരണ പരിപാടി അന്ന് പ്രേക്ഷകർക്കിടയിൽ വളരെ പ്രചാരത്തിൽ ആയിരുന്നു. സഫാരി എന്ന ചാനൽ തുടങ്ങും മുൻപ് ഏഷ്യാനെറ്റിലെ ഏറ്റവും പ്രശസ്തമായ വാരാന്ത്യ പരിപാടിയായിരുന്നു ഇത്. ഓരോ എപ്പിസോഡിലും ഓരോ നാടിന്റെ സംസ്കാരത്തെയും, സൗന്ദര്യത്തെയും , ജീവിത ശൈലിയെയും ഒക്കെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയ പരിപാടിയായിരിക്കുന്നു ഇത്. അവതാരകന്റെ തനതായ അവതരണശൈലിക്കു ഇന്നും ആരാധകരുണ്ട്.

‘ഓർമ്മതൻ താളിലെ അക്ഷര പൂവുകൾ’ എന്ന് തുടങ്ങുന്ന ഓട്ടോഗ്രാഫ് സീരിയലിലെ ടൈറ്റിൽ സോങ് ഓർമയില്ലേ? സ്കൂൾ വിദ്യാർഥികളായ അഞ്ച് സുഹൃത്തുക്കളുടെ കഥ. ഈ സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് പണ്ട് ഒരു ക്ലാസ്സിൽ കുറഞ്ഞത് ഒരു 5 ഫിംഗേഴ്‌സ് ഗാങ് എങ്കിലും ഉണ്ടായിയുന്നു. രഞ്ജിത്ത് രാജ് , അംബരീഷ് , ശരത് , ശ്രീക്കുട്ടി , സോണിയ , ജിഷിന് എന്നിവരായിരുന്നു അന്നത്തെ ഈ ഹിറ്റ് സീരിയലിലെ അഭിനേതാക്കൾ. വർഷങ്ങൾക്ക് ശേഷം സീരിയലിലെ മുഖ്യ കഥാപാത്രം അഭിനയിച്ച ശരത്തിന്റെ മരണം ഓട്ടോഗ്രാഫ് ആരാധകരെ വല്ലാതെ ദുഖിപ്പിച്ചിരുന്നു. ഇപ്പോഴും തന്നെ ആരാധകർ ജയിംസ് എന്നാണ് വിളിക്കുന്നതെന്ന് അടുത്തിടെയും ഒരു അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞിരുന്നു. കടമറ്റത്തു കത്തനാർ

ഈ സീരിയൽ കാണാത്ത 90 സ് കിഡ്സ് ഉണ്ടാകുമോ എന്ന് സംശയമാണ്. മന്ത്രവാദിയായ കടമറ്റത്തച്ചന്റെ ജീവിതം ഹൊറർ ത്രില്ലറായി മലയാളി പ്രേക്ഷകരിലേക്ക് എത്തിച്ച സീരിയലാണ് കടമറ്റത്തു കത്തനാർ. അന്ന് സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്ന ഒട്ടുമിക്ക താരങ്ങളെല്ലാം അണിനിരന്ന സീരിയലിൽ ഷൈൻ ചെയ്തത് പ്രകാശ് പോൾ എന്ന നടനാണ്. മലയാളം സീരിയൽ രംഗത്ത് ഇത്രമേൽ പ്രശസ്തി നേടിയ ഒരു ഹൊറർ ത്രില്ലെർ വേറെ ഉണ്ടാകും എന്ന് തോന്നുന്നില്ല. ജയസൂര്യ നായകനാകുന്ന കടമറ്റത്തു കത്തനാർ സിനിമയാകുമ്പോൾ ഈ കടമറ്റത്തു കത്തനാരിനു മുകളിൽ നിൽക്കുക എന്നതാകും ആദ്യത്തെ പടി.

ഇംഗ്ലീഷ് കാർട്ടൂണുകളും ഡബ്ബിങ്ങുകളും ഒക്കെ കണ്ടു മടുത്തിരുന്ന അന്നത്തെ കുഞ്ഞു പ്രേക്ഷകർക്ക് മുന്നിലേക്കാണ് കാടിന്റെ പൊന്നോമനയായ കണ്ണൻ എന്ന കുട്ടിയാനയുടെ കാർട്ടൂൺ കഥയുമായി ദൂരദർശൻ എത്തിയത്. ഒരു നഴ്സറി ഗാനം പോലെ അന്നത്തെ കുട്ടികളുടെ നാവിൽ തുള്ളിക്കളിച്ചിരുന്നു ഈ സീരിയലിന്റെ ടൈറ്റിൽ സോങ് ‘കണ്ണനുണ്ണിയാണ് കണ്ണനാണെ’. എന്തായാലും കാട്ടിലെ കണ്ണൻ ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിന്നില്ല. പരമ്പര അവസാനിച്ച ശേഷവും പൂപ്പിയെയും മഞ്ചാടിയെയും പോലെ വീഡിയോ കാസ്സറ്റുകളിലും സിഡി കളിലും ഒക്കെ കണ്ണൻ നിറഞ്ഞു നിന്നിരുന്നു അടുത്ത കാലം വരെ.

രാത്രി പത്തുമണിക്ക് ശേഷം വീടുകളിൽ ടിവി വെക്കാൻ വിലക്ക് ഉണ്ടായിരുന്നു എങ്കിലും വീട്ടുകാർ കാണാതെ ഈ സീരിയൽ കണ്ടു പേടിച്ചുറങ്ങിയ 90 സ് കിഡ്സ് ഒരുപാട് ഉണ്ടാകും. കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന യക്ഷി കഥകളും മറ്റു മിസ്ത്രി സംഭവങ്ങളും ഒക്കെ പുനർസൃഷ്ടിച്ചുകൊണ്ട് സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയായിരുന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും. വർഷങ്ങൾക്ക് മുൻപ് പ്രേക്ഷകർക്കിടയിൽ വളരെ പ്രശസ്തമായിരുന്നു ഈ പരിപാടി. ബോണക്കാട്ടെ നിഗൂഢത നിറഞ്ഞ ബംഗ്ലാവും സുമതി വളവും ഒക്കെ മലയാളിക്ക് മുന്നിൽ പുനർ സൃഷ്ടിച്ചിരുന്നു ഈ പരിപാടി.

കുട്ടിച്ചാത്തൻ കൂട്ടുകാരനായാൽ എങ്ങനെ ഉണ്ടാകും എന്ന കുട്ടികളുടെ കൗതുകത്തിനു ഉത്തരമായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പര. കുട്ടപ്പായി എന്ന കുട്ടിച്ചാത്തനും കൂട്ടകാരും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നൊസ്റ്റാൾജിയ തന്നെയാണ്. എന്തായാലും അന്നത്തെ കുട്ടി താരങ്ങൾ ഇന്ന് മലയാളികളുടെ പ്രിയ താരങ്ങൾ കൂടെയാണ്. നടൻ ഷെയിൻ നിഗം, ഗായിക അമൃത സുരേഷ് എന്നിവരുടെ തുടക്കം ഈ കുട്ടികളുടെ സീരിയൽ ആയിരുന്നു.

about tv programmes

More in Malayalam

Trending

Recent

To Top