Malayalam
നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ നിങ്ങളെപ്പോലെ മറ്റാരുമില്ല, എന്റെ എക്കാലത്തെയും പ്രിയനടന് വിട
നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ നിങ്ങളെപ്പോലെ മറ്റാരുമില്ല, എന്റെ എക്കാലത്തെയും പ്രിയനടന് വിട
അന്തരിച്ച ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. ഓരോ കൂടിക്കാഴ്ചയിലും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ താൻ ഏറെ അനുഭവിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ദിലീപ് കുമാറിനെപ്പോലെ മറ്റൊരു നടനും ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ വാക്കുകൾ:
ഇതിഹാസ നടന് വിട. നമ്മള്‍ തമ്മിൽ ഓരോ തവണ കാണുമ്പോളും അങ്ങയുടെ സ്നേഹവാല്‍സല്യങ്ങളാല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. അങ്ങയുടെ സ്വന്തമെന്ന് ഒരാളെക്കൊണ്ട് തോന്നിപ്പിക്കുന്നതായിരുന്നു അങ്ങയുടെ വാക്കുകൾ. എന്റെ എക്കാലത്തെയും പ്രിയനടന് വിട. നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ നിങ്ങളെപ്പോലെ മറ്റാരുമില്ല.
ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദിലീപ് കുമാര്‍. ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതോടെ ജൂണ്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദി ഫ്സ്റ്റ് ഖാന്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ ശ്രദ്ധേയനാവുന്നത്. ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിയ നടനാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലേയും ലോക സിനിമയിലേയും മികച്ച നടന്‍മാരില്‍ ഒരാളാണ് ദിലീപ് കുമാര്‍.
1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാട്ട എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 65ലധികം സിനിമകളില്‍ നായകനായി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം വരുന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. 1976ല്‍ അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തു. തുടര്‍ന്ന് 1981ലെ ക്രാന്തി എന്ന ചിത്രത്തില്‍ ഒരു ക്യാരക്റ്റര്‍ റോളിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്.
1991ല്‍ അദ്ദേഹത്തിന് രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു. പിന്നീട് 1994ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചു. 2015ലാണ് അദ്ദേഹത്തിന് പദ്മവിഭൂഷന്‍ ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്ത്യന്‍ അഭിനേതാവ് എന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റേതാണ്.