Connect with us

മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഏറ്റവും മികച്ച സിനിമ, സേതുവിലൂടെ,മോഹന്‍ലാൽ കടന്ന് പോകാത്ത ഭാവങ്ങളില്ല, സിനിമ റിലീസായിട്ട് ഇന്നേയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍! കുറിപ്പ് വൈറൽ

Malayalam

മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഏറ്റവും മികച്ച സിനിമ, സേതുവിലൂടെ,മോഹന്‍ലാൽ കടന്ന് പോകാത്ത ഭാവങ്ങളില്ല, സിനിമ റിലീസായിട്ട് ഇന്നേയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍! കുറിപ്പ് വൈറൽ

മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഏറ്റവും മികച്ച സിനിമ, സേതുവിലൂടെ,മോഹന്‍ലാൽ കടന്ന് പോകാത്ത ഭാവങ്ങളില്ല, സിനിമ റിലീസായിട്ട് ഇന്നേയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍! കുറിപ്പ് വൈറൽ

ലോഹിതദാസ്-സിബി മലയില്‍ ടീമിന്റെ കിരീടം റിലീസ് ചെയ്തിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുകയാണ്. സേതുമാധവന്‍ എന്ന കഥാപാത്രത്തെ മോഹൻലാൽ അതിഗംഭീരമാക്കി. കിരീടത്തിലെ അഭിനയത്തിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട് ഇപ്പോഴിതാ സഫീര്‍ അഹമ്മദ് എന്ന ആരാധകന്‍ ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുകയാണ്.

സേതുമാധവന്റെയും അച്ചുതന്‍ നായരുടെയും സ്‌നേഹവും സ്വപ്നവും വാല്‍സല്യവും ഒക്കെ മലയാള സിനിമ പ്രേക്ഷകര്‍ അനുഭവിച്ചിട്ട്,അവര്‍ മലയാളി മനസിന്റെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍..


അതെ,ലോഹിതദാസ്-സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന കിരീടം,മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാല്‍ മലയാളികള്‍ക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമ റിലീസായിട്ട് ജൂലൈ ഏഴിന്,ഇന്നേയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ ആയി..

ടൈറ്റില്‍ കാര്‍ഡിലെ ഫിലിം നെഗറ്റീവ് ടോണിലെ സംഘട്ടന രംഗത്തിനു ശേഷം ഉള്ള ആദ്യ രംഗത്തില്‍ തന്നെ കിരീടം പ്രേക്ഷകരുടെ മനസിനെ സ്പര്‍ശിച്ചു എന്ന് പറഞ്ഞാലും അതില്‍ അതിശയോക്തി ഇല്ല..കാരണം അത്രമാത്രം ഹൃദ്യമായിരുന്നു പോലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സബ് ഇന്‍സ്പെക്ടര്‍ സേതുമാധവനും, സേതുമാധവനെ കണ്ടു എഴുന്നേറ്റു സല്യൂട്ട് അടിക്കുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അച്ചുതന്‍ നായരും,പിന്നെ തൊപ്പി ഊരിയ ശേഷം ‘സബ് ഇന്‍സ്പെക്ടര്‍ സേതു, അച്ഛന്റെ തെമ്മാടി’ എന്നും പറഞ്ഞുള്ള സേതുമാധവന്റെ ചിരിയും..

സേതുമാധവന്‍ എന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെയും അച്ചുതന്‍ നായര്‍ എന്ന അച്ഛന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് ആ സ്വപ്നങ്ങള്‍ തകര്‍ന്നു വീഴുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുതിയതിനേക്കാള്‍ എത്രയോ മനോഹരമായിട്ടാണ് സിബി മലയില്‍ അത് അഭ്രപാളികളിലേക്ക് പകര്‍ത്തിയിരിക്കുന്നത്..അച്ഛന്‍-മകന്‍ ബന്ധം കിരീടത്തോളം തീവ്രമായി,ആര്‍ദ്രമായി മനോഹരമായി വേറെ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടാകില്ല..ആ അച്ഛനും മകനും ആയി തിരശ്ശീലയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ തിലകനും മോഹന്‍ലാലിനും സാധിച്ചു..അനാവശ്യമായി ഒരു രംഗമൊ ഒരു സംഭാഷണമൊ കിരീടത്തില്‍ ഇല്ല എന്ന് തന്നെ പറയാം,അത്രയ്ക്ക് മികച്ച തിരക്കഥയാണ് കിരീടത്തിന്റേത്..മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ കിരീടത്തിന്റെത് ആണെന്നാണ് മഹാനടന്‍ തിലകന്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്..

കിരീടം എന്ന സിനിമയ്ക്ക് 1989 വരെ ഇറങ്ങിയ മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്ന കുറച്ച് പ്രത്യേകതകള്‍ ഉണ്ട്..കിരീടം അവസാനിക്കുന്നതും മറ്റു സിനിമകളെ പോലെ തന്നെ വില്ലന് മേല്‍ നായകന്‍ വിജയം നേടി തന്നെ ആണ്..കീരീക്കാടന്‍ ജോസിനെ കുത്തി മലര്‍ത്തിയിട്ടു ഉന്മാദ ലഹരിയില്‍ ആടിയുലഞ്ഞ് ‘ഇനി ആര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്’ എന്നും പറഞ്ഞ് സേതുമാധവന്‍ ആക്രോശിക്കുമ്പോള്‍, അതിനു ശേഷം തന്റെ ജീവിതം നഷ്ട്ടപ്പെട്ട വേദനയില്‍ പരിസരം മറന്ന് സേതുമാധവന്‍ പൊട്ടിക്കരയുമ്പോള്‍,വില്ലന് മേല്‍ വിജയം നേടിയ നായകനെയല്ല മറിച്ചു തന്റെ ജീവിതം കൈവിട്ട് പോയ,സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഒരു തെരുവില്‍ ചതച്ചരയ്ക്കപ്പെട്ട,പരാജയപ്പെട്ട നായകനെ ആണ് ലോഹിതദാസും സിബി മലയിലും കൂടി നമുക്ക് കാണിച്ചു തന്നത്,വിങ്ങുന്ന ഒരു നൊമ്പരമാണ് പ്രേക്ഷകന്റെ മനസിലേക്ക് അവര്‍ ആഴ്ന്നിറക്കിയത്..മറ്റ് സിനിമകളിലെ പോലെ തിരക്കഥാകൃത്തിനും സംവിധായകനും വേണമെങ്കില്‍ ശുഭപര്യവസാനിപ്പിക്കാമായിരുന്നു കിരീടം..പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കീരിടം ഇത്രയും ചര്‍ച്ച ചെയ്യപ്പെടില്ലായിരുന്നു,തീര്‍ച്ച..

കിരീടത്തിന് മുമ്പും എണ്ണിയാല്‍ തീരാത്തത്ര സിനിമകളില്‍ സംഘട്ടന രംഗത്തിനു ശേഷം നായകന്റെ വിജയം കാണിച്ചുള്ള ക്ലൈമാക്‌സ് രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്..പക്ഷെ ഒരു ക്ലൈമാക്‌സ് സംഘട്ടന രംഗത്തില്‍ അല്ലെങ്കില്‍ അതിനോട് അനുബന്ധിച്ചുള്ള രംഗങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകുക,അത് കണ്ടു അതിശയിച്ചിരിക്കുക,വിങ്ങുന്ന മനസോടെ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ച് പ്രേക്ഷകന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങുക,അത് കിരീടം സിനിമയുടെ മാത്രം പ്രത്യേകതയാണ്..


കിരീടത്തിലെ ക്ലൈമാക്‌സ് സീനിലെ മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയ മുഹൂര്‍ത്തങ്ങളെ വെല്ലുന്ന വേറെ ഒരു സിനിമ ഉണ്ടൊ??എന്റെ പരിമിതമായ അറിവ് വെച്ച് ഇല്ല എന്ന് തന്നെ പറയും..

കീരീടത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് കണ്ണീര്‍പൂവ് എന്ന പാട്ടും അതിലെ രംഗങ്ങളും..താന്‍ സ്‌നേഹിച്ച പെണ്‍കുട്ടി മറ്റൊരാളുടെ കൈ പിടിച്ച് പോകുന്നത് ദൂരെ ഒരു മരത്തിന്റെ പിന്നില്‍ നിന്ന് നിസ്സഹായതയോടെ സേതു നോക്കി നില്ക്കുന്നതും,വിജനമായ റോഡിലൂടെ സേതു ഒറ്റയ്ക്ക് നടന്ന് പോകുന്നതും ഒക്കെ എത്ര ഹൃദ്യമായിട്ടാണ് സിബി മലയില്‍ ചിത്രീകരിച്ചിരിക്കുന്നത്,എത്ര ആഴ്ത്തിലാണ് സേതുവിന്റെ വേദന അദ്ദേഹം പ്രേക്ഷകന്റെ വേദനയാക്കി മാറ്റിയിരിക്കുന്നത്.. സിനിമയുടെ കഥ സന്ദര്‍ഭങ്ങളോട് അത്ര മാത്രം ഇഴുകി ചേര്‍ന്ന് നില്ക്കുന്നതാണ് കൈതപ്രം-എം.ജി.ശ്രീകുമാര്‍-ജോണ്‍സണ്‍ കൂട്ടുക്കെട്ടില്‍ പിറന്ന മനോഹരമായ ഈ പാട്ട്..

കിരീടത്തിന്റെ എല്ലാ വര്‍ക്കുകളും കഴിഞ്ഞ് റിലീസ് തയ്യാറായി നില്ക്കുമ്പോഴാണ് സിബിമലയില്‍ നിര്‍മ്മാതാക്കളോട് മോഹന്‍ലാലിന്റെ ഒരു ദിവസത്തെ കൂടി ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്..ഇത് കേട്ട ഉടനെ നടക്കുന്ന കാര്യമല്ല എന്ന് നിര്‍മ്മാതാക്കള്‍ തീര്‍ത്ത് പറഞ്ഞു..മോഹന്‍ലാലിനെ വെച്ച് ഒരു സീന്‍ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാന്‍ പറ്റു എന്ന് സിബിമലയിലും തറപ്പിച്ച് പറഞ്ഞു..ഇത് എങ്ങനെയൊ മോഹന്‍ലാല്‍ അറിത്തു,സിബിമലയിനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു,ഒരു ദിവസം കൂടി ലാലിനെ കിട്ടിയേ പറ്റു എന്ന് സിബിമലയില്‍ പറഞ്ഞു,അങ്ങനെ മോഹന്‍ലാല്‍ വന്ന് അഭിനയിച്ചു… കണ്ണീര്‍പൂവിന്റെ പാട്ട് രംഗത്തില്‍ സേതുമാധവന്‍ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയില്‍ അങ്ങനെ ഷൂട്ട് ചെയ്തത്..കണ്ണീര്‍പൂവ് എന്ന പാട്ട് പ്രേക്ഷകനെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ടെങ്കില്‍,നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സേതുമാധവന്‍ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗത്തിന് നിര്‍ണായക പങ്ക് ഉണ്ടെന്ന് നിസംശയം പറയാം..

ഭൂരിഭാഗം സിനിമ പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഒരു മുന്‍വിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റല്‍ സീനുകളില്‍ ശോഭിക്കുന്നവര്‍ അല്ലെങ്കില്‍ പൊട്ടി കരഞ്ഞ് അഭിനയിക്കുന്നവര്‍,ആര്‍ട്ട് സിനിമകളില്‍ അഭിനയിക്കുന്നവര്‍ മാത്രമാണ് മികച്ച നടീനടന്മാര്‍ എന്ന്..പ്രിയദര്‍ശന്റെ സിനിമകളില്‍ കുസൃതി കാട്ടി തലക്കുത്തി മറിയുന്ന,സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ കോമഡി ചെയ്യുന്ന,പിന്നെ നന്നായി ആക്ഷന്‍ ചെയ്യാന്‍ പറ്റുന്ന നടന്‍ എന്നാണ് കിരീടം വരുന്നത് വരെ മോഹന്‍ലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ..അന്നും ഇന്നും ഹാസ്യവും സ്വാഭാവിക അഭിനയവും ഒക്കെ മികച്ച നടനത്തിന്റെ അളവ് കോലുകള്‍ അല്ലല്ലൊ പലര്‍ക്കും..കിരീടത്തിന് മുമ്പ് അമൃതംഗമയ,ഉണ്ണികളെ ഒരു കഥ പറയാം പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളില്‍ അത്യുജ്വല അഭിനയം മോഹന്‍ലാല്‍ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ മികച്ച നടനായി അംഗീകരിക്കാന്‍ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു,കാരണം മേല്‍പ്പറഞ്ഞ മുന്‍വിധി തന്നെ..
പക്ഷെ കിരീടത്തിലെ പെര്‍ഫോമന്‍സിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുന്‍ധാരണകളെ ഒക്കെ മോഹന്‍ലാല്‍ തിരുത്തി വിമര്‍ശകരുടെ വായ് അടപ്പിച്ചു..കിരീടത്തിലെ മോഹന്‍ലാലിന്റെ ക്ലൈമാക്‌സ് പെര്‍ഫോമന്‍സിനെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന് തന്നെയെന്ന് പറയാം,അത്രയ്ക്ക് മനോഹരം ആണത്,അതിഗംഭീരവും..
അഭിനയ ജീവിത്തിന്റെ ഒമ്പതാം വര്‍ഷത്തില്‍,കേവലം ഇരുപ്പത്തിയൊമ്പതാം വയസിലാണ് മോഹന്‍ലാല്‍ എന്ന നടന്‍ വിസ്മയിപ്പിക്കുന്ന ആ പ്രകടനം നടത്തിയത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.. പാദമുദ്രയിലൂടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നുവെങ്കില്‍ ആ കസേരയില്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച് മോഹന്‍ലാല്‍ ഇരുന്നത് കിരീടത്തിലൂടെയാണ്..

ലോഹിതദാസ് കിരീടത്തിന്റെ കഥ കണ്ടെത്തിയത് എങ്ങനെ ആണെന്ന് പണ്ടൊരിക്കല്‍ ഏതൊ മാഗസിനില്‍ പറഞ്ഞത് ചുവടെ ചേര്‍ക്കുന്നു..
ചാലക്കുടിയില്‍ ഒരിക്കല്‍ ഒരു ആശാരി വന്നു..അയാള്‍ ദിവസവും ജോലി കഴിഞ്ഞു വൈകുന്നേരങ്ങളില്‍ ഷാപ്പില്‍ പോയി മദ്യപിക്കുമായിരുന്നു..ആ പ്രദേശത്ത് എല്ലാവരും പേടിക്കുന്ന ഒരു ഗുണ്ട ഉണ്ടായിരുന്നു..അയാള്‍ ഷാപ്പിലേക്കു വരുമ്പോള്‍ അവിടെ ഉള്ളവരെല്ലാം എഴുന്നേറ്റ് നില്ക്കണം എന്നൊരു അലിഖിത നിയമവും ഉണ്ടായിരുന്നു..പക്ഷെ ആ നാട്ടില്‍ പുതിയതായി എത്തിയ ആശാരിക്ക് ഈ കാര്യം അറിയില്ലായിരുന്നു..ഒരു ദിവസം ഗുണ്ട വന്നപ്പോള്‍ ആശാരി ഒഴികെ ഷാപ്പിലെ എല്ലാവരും എഴുന്നേറ്റു നിന്നു..ഇത് കണ്ട് ദേഷ്യം വന്ന ഗുണ്ട തന്നെ ബഹുമാനിക്കാത്ത ആശാരിയെ മര്‍ദ്ദിച്ചു..ഒരു കാരണവും കൂടാതെ തന്നെ മര്‍ദ്ദിച്ച ദേഷ്യത്തില്‍ ആശാരി തന്റെ പണി സഞ്ചിയില്‍ നിന്നും വീതുളി എടുത്തു ഗുണ്ടയെ കുത്തി..നാട്ടിലെ വലിയൊരു ഗുണ്ടയാണ് തന്റെ കുത്തേറ്റ് പിടഞ്ഞു വീണത് എന്ന് ആ പാവം ആശാരി അറിഞ്ഞത് പിന്നീടാണ്..ഇതോടെ ഭയന്ന് വിറച്ച ആശാരി ആ നാട്ടില്‍ നിന്നും എവിടേക്കോ ഓടി പോയി..തന്റെ നാട്ടില്‍ നടന്ന ഈ സംഭവത്തില്‍ നിന്നാണ് ലോഹിദാസ് ഇത്രയും മനോഹരമായ ഒരു സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്..

1989 ജൂലൈ ഏഴിന് കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയേറ്ററില്‍ നിന്നും ഫസ്റ്റ് ഷോ കണ്ടതാണ് ഞാന്‍ കിരീടം..തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ മാത്രമേ കിരീടം റിലീസ് ഉണ്ടായിരുന്നുള്ളു..ഒരു പക്ഷേ തൃശ്ശൂര്‍ ടൗണില്‍ റിലീസ് ഇല്ലാതെ ഇങ്ങനെ റിലീസ് ചെയ്ത ആദ്യ സിനിമ കൂടിയായിരിക്കാം കിരീടം..മോഹന്‍ലാലിന്റെയും തിലകന്റെയും ഗംഭീര പ്രകടനത്തിലൂടെ സേതുമാധവന്റെയും അച്ഛന്റെയും സ്വപ്നങ്ങളുടെ പതനം കണ്ട് വല്ലാത്തൊരു മാനസികാവസ്ഥയിലാണ് അന്ന് ഒമ്പതാം ക്ലാസ്‌ക്കാരനായ ഞാന്‍ തിയേറ്റര്‍ നിന്നും ഇറങ്ങിയത്..1988-89 കാലഘട്ടം വരെ ഭൂരിഭാഗം
ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ക്കും

തിരുവനന്തപുരം,എറണാകുളം,തൃശ്ശൂര്‍,
കോഴിക്കോട്,പാലക്കാട് തുടങ്ങിയ എ ക്ലാസ് കേന്ദ്രങ്ങളില്‍ മാത്രമാണ് ആണ് 50 ദിവസം റണ്‍ കിട്ടിയിരുന്നത്..മറ്റു എ ക്ലാസ് കേന്ദ്രങ്ങളില്‍ കിട്ടിയിരുന്ന പരാമവധി റണ്‍ 35 ദിവസങ്ങള്‍ ആയിരുന്നു..എന്നാല്‍ കിരീടം കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയേറ്ററില്‍ 50 ദിവസങ്ങളാണ് പ്രദര്‍ശിപ്പിച്ചത്,അതും റെഗുലര്‍ ഷോയില്‍..വൈശാലിക്കും ചിത്രത്തിനും നാടുവാഴികള്‍ക്കും ശേഷം കൊടുങ്ങല്ലൂരില്‍ 50 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച സിനിമ കിരീടമാണ്..1989ല്‍ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമകളില്‍ ഒന്നാണ് കിരീടം…

1989 ലെ നാഷണല്‍ അവാര്‍ഡ് കമ്മിറ്റി ജൂറി ചെയര്‍മാന്റെ വ്യക്തിതാല്പ്പര്യവും പിടിവാശിയും കാസ്റ്റിങ്ങ് വോട്ടും ഒക്കെ കാരണം മികച്ച നടനുള്ള അവാര്‍ഡ് അക്കൊല്ലവും മോഹന്‍ലാലില്‍ നിന്നും വഴുതി പോയി..പകരം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൊടുത്തു കിരീടത്തിലെ പെര്‍ഫോമന്‍സിന്..കൂടാതെ വരവേല്‍പ്പ്, ദശരഥം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനം ഉള്‍പ്പെടുത്തിയതുമില്ല അവാര്‍ഡ് ജൂറി..1988 ലും 1989 ലും കപ്പിനും ചുണ്ടിനും ഇടയിലാണ് മോഹന്‍ലാലിന് സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും നഷ്ടമായത്..

മോഹന്‍ലാല്‍,തിലകന്‍ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടൊപ്പം എടുത്ത് പറയേണ്ടതാണ് കവിയൂര്‍ പൊന്നമ്മ,മോഹന്‍രാജ്,ജഗതി,ശ്രീനാഥ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ പ്രകടനങ്ങളും..ഇതില്‍ മോഹന്‍രാജ്, സ്വന്തം പേരിന് പകരം കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളായി മാറി..വളരെ കുറച്ച് രംഗങ്ങളിലെ ഉള്ളുവെങ്കിലും സേതുവിന്റെ ആത്മ മിത്രമായ,സേതുവിന് വേണ്ടി എന്തിനും തയ്യാറായ കേശു എന്ന കഥാപാത്രത്തെ ശ്രീനാഥ് മികവോടെ അവതരിപ്പിച്ചു..
എസ്.കുമാറിന്റെ ഛായാഗ്രഹണവും ജോണ്‍സണ്‍ മാഷിന്റെ സംഗീതവും, ബാഷയുടെ സംഘട്ടനവും കീരീടം എന്ന സിനിമയെ മനോഹരമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു..കണ്ണീര്‍പൂവിന്റെ എന്ന പാട്ടിലൂടെ എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു..ഓഡിയൊ കാസറ്റില്‍ ഉണ്ടായിരുന്ന ‘മേടപ്പൊന്നോടം’ എന്ന പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയതുമില്ല..

കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,ഗാനരചന,സംഗീതം,സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലര്‍ത്തിയ സിനിമകള്‍ അപൂര്‍വമാണ്,അത് തന്നെ ആണ് കിരീടം എന്ന സിനിമയെ ക്ലാസിക് ആക്കുന്നതും,ഇന്നും നമ്മള്‍ ഈ സിനിമയുടെ മികവിനെ പറ്റി വാചാലരാകുന്നതും..

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സേതുമാധവനും അച്ചുതന്‍നായരും ദേവിയും പിന്നെ സേതുവിന്റെ സ്വപ്നങ്ങള്‍ തല്ലി തകര്‍ത്ത ആ തെരുവും ഒക്കെ പ്രേക്ഷക മനസിന്റെ ഒരു നൊമ്പരമായി നില നില്ക്കുന്നു..മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച അഞ്ച് സിനിമയും പെര്‍ഫോമന്‍സും ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗവും പറയുന്ന പേരുകളിലൊന്ന് കിരീടം ആയിരിക്കും..
സേതുവിലൂടെ,മോഹന്‍ലാലിലൂടെ കടന്ന് പോകാത്ത ഭാവങ്ങളില്ല എന്ന് തന്നെ പറയാം..കിരീടത്തിലെ മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയം ക്യാമറ കണ്ണിലൂടെ ആദ്യം കണ്ട,അവയെല്ലാം ഒപ്പിയെടുത്ത എസ്.കുമാര്‍ ഒക്കെയാണ് ശരിക്കും ഭാഗ്യമുള്ള ക്യാമറമാന്‍..

കിരീടം എന്ന എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ലോഹിതദാസ്, സംവിധായകന്‍ സിബി മലയില്‍, നിര്‍മ്മാതാക്കളായ ഉണ്ണി,ദിനേശ് പണിക്കര്‍ പിന്നെ സേതുമാധവനും അച്ചുതന്‍ നായരുമായി നിറഞ്ഞാടിയ മോഹന്‍ലാല്‍,തിലകന്‍ എന്നിവരാട് ഒരുപാട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട്,വീണ്ടുമൊരു സിബിമലയില്‍-മോഹന്‍ലാല്‍ സിനിമയ്ക്കായി ആഗ്രഹിച്ച് കൊണ്ട് നിര്‍ത്തുന്നു

More in Malayalam

Trending

Recent

To Top