Malayalam
പവിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നു; പഴയ ഓർമകളിലൂടെ വിന്ദുജ!
പവിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നു; പഴയ ഓർമകളിലൂടെ വിന്ദുജ!
മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവെക്കുന്ന മോഹൻലാൽ ചിത്രത്തിലൊന്നാണ് പവിത്രം . സിനിമയിലെ ചേട്ടച്ഛനും മീനാക്ഷിയും ഇന്നും നിറം മങ്ങാതെ ഒരോ മലയാളി മനസ്സിലും നിൽപ്പുണ്ട് . പവിത്രം എന്ന ഒറ്റസിനിമകൊണ്ട് തന്നെ വിന്ദുജ മേനോന്‍ മലയാളി സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നായികയായി മാറി. വര്‍ഷങ്ങള്‍ക്കിപ്പുറവും വിന്ദുജയുടെ മീനാക്ഷിയെന്ന കഥാപാത്രം ചർച്ചയാകുന്നുണ്ട്.
പവിത്രത്തിന് ശേഷം അത്ര ശക്തമായ ഒരു കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പിന്നീട് സാധിച്ചിട്ടില്ലെങ്കിലും മീനാക്ഷിയെന്ന കഥാപാത്രത്തെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു എന്നറിയുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് വിന്ദുജ ഒരു അഭിമുഖത്തില്‍ പറയുന്നു.
ചേട്ടച്ഛന്റെ മീനാക്ഷിയെ ഇപ്പോള്‍ കാണുമ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നാണ് പവിത്രം കാണുമ്പോഴെല്ലാം തോന്നിയിട്ടുള്ളതെന്നാണ് വിന്ദുജയുടെ മറുപടി.
പതിനഞ്ച് വയസിലാണ് മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമാത്രം ആഴമുണ്ടെന്ന് വിവാഹശേഷമാണ് മനസിലാവുന്നത്.
ബാലതാരമായി രണ്ടുമൂന്നു സിനിമയില്‍ അഭിനയിച്ചെങ്കിലും ഒരു കൊച്ചുകുട്ടിക്ക് മനസിലാക്കേണ്ട കാര്യങ്ങള്‍ മാത്രം അപ്പോള്‍ അറിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ സിനിമ എന്ന മാധ്യമത്തെ പൂര്‍ണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണ്.
സംവിധായകന്‍ രാജീവേട്ടനും ആ ടീമും തന്ന പിന്തുണയും പ്രോത്സാഹനവും വലുതാണ്. പിന്നെ ചേട്ടച്ഛനായി ജീവിച്ച ലാലേട്ടന്‍. പവിത്രം പോലെ ഒരു സിനിമ പിന്നീട് വന്നില്ല. മീനാക്ഷിയെ പോലെ ഒരു കഥാപാത്രം ഇനി എപ്പോഴെങ്കിലും വരുമെന്നു വിശ്വസിക്കാനേ പറ്റൂ,’ വിന്ദുജ പറയുന്നു.
നൃത്തവും പാട്ടും പോലെയാണ് താന്‍ അഭിനയത്തെയും കാണുന്നതെന്നും ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക എന്നതാണ് അന്നും ഇന്നും തുടരുന്നതെന്നും അതിനാലാണ് ഓടി നടന്നു അഭിനയിക്കാത്തതെന്നും വിന്ദുജ പറയുന്നു.
ഒന്നോ രണ്ടോ സീന്‍ മാത്രം ഉള്ള കഥാപാത്രം അവതരിപ്പിക്കാനാണ് മിക്കപ്പോഴും വിളിക്കുക. മുന്‍പ് അഭിനയിച്ചത് മുഴുനീള വേഷത്തിലോ പാട്ടുസീനിലോ ആയിരിക്കും. വളരെ കുറഞ്ഞുപോകുന്നുവോ എന്ന തോന്നലില്‍ പലപ്പോഴും വേണ്ടന്ന് വയ്ക്കാറാണ്.
എന്നാല്‍ ഇപ്പോഴത്തെ സിനിമയില്‍ മിക്ക താരങ്ങള്‍ക്കും ഒന്നോ രണ്ടോ സീന്‍ മാത്രമാണ്. അതുമായി പൊരുത്തപ്പെടാന്‍ സ്വയം പാകപ്പെടണം. കഥാപാത്രം സംതൃപ്തി തരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സീരിയലില്‍ നിന്നുള്ള വിളി മലേഷ്യയില്‍ നിന്നുള്ള എല്ലാ വരവിലും ഉണ്ടാവാറുണ്ട്. ഒരേ തരം കഥാപാത്രങ്ങള്‍ തന്നെ വരുന്നതിനാല്‍ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കും. വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. അത് എത്രമാത്രം സാധിക്കുമെന്ന് അറിയില്ല,’ വിന്ദുജ പറയുന്നു.
about pavithram malayalam movie
