Connect with us

മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടന്‍ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹന്‍ലാലായിരുന്നു; കുറിപ്പ് വായിക്കാം

Malayalam

മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടന്‍ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹന്‍ലാലായിരുന്നു; കുറിപ്പ് വായിക്കാം

മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടന്‍ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹന്‍ലാലായിരുന്നു; കുറിപ്പ് വായിക്കാം

ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമലദളം. മോഹൻലാൽ, മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാർവ്വതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം പുറത്തിറങ്ങിയിട്ട് 29 വര്‍ഷങ്ങള്‍ പൂർത്തിയാകുന്നു ചിത്രത്തില്‍ നൃത്താധ്യാപകനായി വേഷമിട്ട മോഹന്‍ലാല്‍ അസാധ്യമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്.

ചിത്രത്തെ കുറിച്ചുള്ള സഫീര്‍ അഹമ്മദ് എന്ന ഒരു പ്രേക്ഷകന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടന്‍ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി അല്ലെങ്കില്‍ ഏറ്റവും ധീരമായ ചുവട് വെയ്പ്പ് ഏതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹന്‍ലാല്‍ ആണെന്ന് നിസംശയം പറയാം എന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ്:

സംഗീത നൃത്ത പ്രണയലഹരിയില്‍ കമലദളത്തിന്റെ 29 വര്‍ഷങ്ങള്‍’. സിനിമയില്‍ പ്രത്യേകതകള്‍/വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടീനടന്മാര്‍ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്, അതില്‍ പലരും വിജയിക്കാറുമുണ്ട്, പരാജയപ്പെടാറുമുണ്ട്.. മലയാള സിനിമ ചരിത്രത്തില്‍ ഒരു നടന്‍ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി അല്ലെങ്കില്‍ ഏറ്റവും ധീരമായ ചുവട് വെയ്പ്പ് ഏതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹന്‍ലാല്‍ ആണെന്ന് നിസംശയം പറയാം..ശാസ്ത്രീയ നൃത്തത്തിന്റെ ബാലപാഠങ്ങള്‍ ഒന്നും തന്നെ അറിയാത്ത, ഒരു നര്‍ത്തകന്റെ ശരീര ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത മോഹന്‍ലാലാണ് കമലദളത്തില്‍ നൃത്താദ്ധ്യാപകന്റെ വേഷത്തില്‍ മികവാര്‍ന്ന പകര്‍ന്നാട്ടം നടത്തി പ്രേക്ഷകരെ അതിശയിപ്പിച്ചത്..

മോഹന്‍ലാലിന്റെ ആ ആത്മസമര്‍പ്പണത്തിന്,ആ ധീരതയ്ക്ക് ഇന്നേക്ക് 29 വയസ്… അതെ,സിബിമലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ മനോഹരമായ കമലദളം വിരിഞ്ഞിട്ട് മാര്‍ച്ച് 27ന്, ഇന്നേക്ക് 29 വര്‍ഷങ്ങള്‍ ആയി… പ്രണവം ആര്‍ട്സിന്റെ ബാനറില്‍ സിബി മലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ ടീം തുടര്‍ച്ചയായി ഒന്നിച്ച മൂന്നാമത്തെ സിനിമയാണ് കമലദളം..സംഗീതത്തിനും കലാമൂല്യത്തിനും പ്രാധാന്യം കൊടുത്ത് നിര്‍മ്മിച്ച ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും അക്കാദമിക് പുരസ്‌കാരങ്ങളും പ്രേക്ഷക പ്രീതിയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയവും ഒരു പോലെ നേടിയിരുന്നു..

ആ സിനിമകളുടെ തുടര്‍ച്ചയായി വന്ന,അതും മോഹന്‍ലാല്‍ നര്‍ത്തകന്റെ വേഷത്തില്‍ എത്തുന്ന കമലദളത്തിന് വാനോളം ആയിരുന്നു പ്രതീക്ഷ..
പ്രേക്ഷകരുടെ ആ പ്രതീക്ഷകളെയൊക്കെ പൂര്‍ണമായ രീതിയില്‍ നിറവേറ്റാനും അന്ന് വരെ കാണാത്ത മോഹന്‍ലാലിന്റെ അഭിനയ ചാരുത അവര്‍ക്കായി സമ്മാനിക്കാനും സിബിമലയില്‍-ലോഹിതദാസ് കൂട്ടുക്കെട്ടിന് സാധിച്ചു.. മോഹന്‍ലാല്‍, അദ്ദേഹം വളരെ മികച്ച നടന്‍ ആണെന്നുള്ള കാര്യം കമലദളത്തിന് മുമ്പ് തന്നെ പലവട്ടം തെളിയിക്കപ്പെട്ടതാണ്, പ്രേക്ഷകരാലും നിരൂപകരാലും അത് അംഗീകരിക്കപ്പെട്ടതുമാണ്..എന്നാല്‍ കമലദളത്തിലെ പ്രകടനത്തോട് കൂടി മോഹന്‍ലാല്‍ മലയാള സിനിമയിയോട് ഉറക്കെ വിളിച്ച് പറഞ്ഞത് താന്‍ അസാമാന്യ കഴിവുകള്‍ ഉള്ള ഒരു അസാധാരണ നടന്‍ എന്നാണ്..ഭാവാഭിനയത്തിന്റെ എല്ലാ സാധ്യതകളും തലങ്ങളും തന്റെ ആവനാഴിയില്‍ ഒളിപ്പിച്ചിരിക്കുന്ന കലാകാരന്‍..എടുക്കുമ്പോള്‍ ഒന്ന്,തൊടുക്കുമ്പോള്‍ നൂറ്,കൊള്ളുമ്പോള്‍ ആയിരം,അതാണ് സത്യത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം..

നേരത്തെ സൂചിപ്പിച്ച പോലെ ഒരു നടന് ഏറ്റെടുക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളി,അതാണ് കമലദളത്തിലെ നന്ദഗോപനിലൂടെ മോഹന്‍ലാല്‍ ഏറ്റെടുത്തത്..
നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹന്‍ലാല്‍ വിസ്മയകരമായ മികവോടെയാണ് നന്ദഗോപന്‍ എന്ന നര്‍ത്തകനെ/നൃത്താദ്ധ്യാപകനെ അവതരിപ്പിച്ചിരിക്കുന്നത്..
ക്ലീന്‍ഷേവ് ചെയ്ത മുഖത്തോടെ,അല്പം സ്‌ത്രൈണതയോടെ അവതരിപ്പിക്കപ്പെടാറുള്ള നര്‍ത്തക കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത് അലസമായ താടിയും മുടിയും നീട്ടി വളര്‍ത്തി കൊണ്ടാണ്..നന്ദഗോപന്റെ നൃത്ത രംഗങ്ങളില്‍ മോഹന്‍ലാല്‍ എങ്ങാനും പരാജയപ്പെട്ടിരുന്നെങ്കില്‍ എത്ര നല്ല രീതിയില്‍ തന്നെ സംവിധായകന്‍ കഥ അവതരിപ്പിച്ചാലും കമലദളം പരിഹാസവും പരാജയവും ഒരു പോലെ ഏറ്റ് വാങ്ങുമായിരുന്നു,തീര്‍ച്ച..

എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിച്ചത്?എല്ലാം അങ്ങ് സംഭവിച്ച് പോകുന്നതാണ് എന്നായിരിക്കും ഇതേപ്പറ്റി അദ്ദേഹത്തോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം..മോഹന്‍ലാലിനെ വിശ്വസിച്ച് നന്ദഗോപന്‍ എന്ന കഥാപാത്രം നല്കി,അദ്ദേഹത്തില്‍ നിന്നും പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത സംവിധായകന്‍ സിബിമലയില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.. കമലദളം,പേര് പോലെ തന്നെ ഒരു കൂട്ടം മികച്ച കലാകാരന്മാകുന്ന ദളങ്ങള്‍ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു കമലം,ആ അഴകുള്ള കമലദളങ്ങളെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചു..

കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച കമലദളം പ്രേക്ഷകര്‍ക്ക് ഒരു പുതുമ തന്നെയായിരുന്നു..അനിയത്തിക്കുട്ടിയെ പോലെ ആദ്യം കണ്ട,പിന്നീട് ജീവിതസഖിയായി മാറിയ,ഒരു നര്‍ത്തകിയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ സുമയിലൂടെ നന്ദഗോപന്‍ എന്ന കലാകാരന്‍ തന്റെ സ്വപ്ന സാക്ഷാത്കാരമായ സീതാരാമായണം എന്ന സംഗീത നൃത്ത നാടകം അരങ്ങില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതും,വളരെ നിസാര കാര്യത്തിന്റെ പേരില്‍ സുമ ജീവിതം അവസാനിപ്പിച്ചതോട് കൂടി വിഷാദത്തിന്റെ പടുകുഴിയിലേയ്ക്ക് നന്ദഗോപന്‍ വീഴുന്നതും,അതേ തുടര്‍ന്ന് കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ അഭയം തേടി ജീവിതം സ്വയം എരിച്ച് തീര്‍ക്കുന്നതും,ആദ്യം വെറുപ്പോടെ കണ്ട മാളവിക നന്ദഗോപന്റെ ശിഷ്യയാകുന്നതും,സുമയുടെ മരണത്തോട് കൂടി പാതിവഴിയില്‍ നിലച്ച നന്ദഗോപന്റെ സീതാരാമയാണത്തിനായി മാളവിക തയ്യാറെടുക്കുന്നതും,തന്റെ ജീവിതാഭിലാഷം സഫലീകരിക്കുന്ന അവസാന നിമിഷങ്ങളില്‍ വിഷം അകത്ത് ചെന്ന് നന്ദന്‍ഗോപന്‍ തന്റെ ജീവന് വേണ്ടി പിടയുന്നതും,തന്റെ ജീവിതവും സംഗീതശില്പവും മംഗളം പാടി അവസാനിപ്പിക്കുന്നതും ഒക്കെ അതീവ ഹൃദയസ്പര്‍ശിയായിട്ടാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്..

കമലദളം എന്ന സിനിമയെ പറ്റി കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം പേരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന രംഗം നന്ദഗോപന്‍ മാളവികയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കൂത്തമ്പലത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്യ ശാസ്ത്രത്തെ പറ്റി വിശദമായി പറഞ്ഞ് കൊടുക്കുന്നതും അതേ തുടര്‍ന്ന് ഉള്ള നന്ദഗോപന്റെ ‘ആനന്ദ നടനം’ ക്ലാസിക് നൃത്ത ഗാന രംഗവും ആയിരിക്കും..തിയേറ്ററില്‍ വന്‍ ഓളവും കൈയ്യടികളും ഉണ്ടാക്കിയ രംഗമാണത്..ശരിക്കും ഒരു ആക്ഷന്‍ സിനിമയിലെ അടിപൊളി മാസ് രംഗത്തിന് തിയേറ്ററില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആവേശവും ആര്‍പ്പ് വിളികളും കമലദളത്തിലെ ആ ക്ലാസിക് നൃത്ത ഗാന രംഗത്തിന് സൃഷ്ടിക്കാന്‍ സാധിച്ചു..

നാട്യ ശാസ്ത്രത്തെ പറ്റിയുള്ള വിശദീകരണം കഴിഞ്ഞ് ആനന്ദ നടനം ഗാന രംഗം തുടങ്ങുമ്പോള്‍ പിന്‍ ഡ്രോപ് സൈലന്‍സ് ആയിരുന്നു തിയേറ്ററില്‍..മോഹന്‍ലാല്‍ നൃത്തം എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന ഞാനടക്കമുള്ള പ്രേക്ഷകരുടെ ആകാംക്ഷയും പിരിമുറക്കവും ആയിരുന്നു അതിന് കാരണം..ആ നിശബ്ദത ആഹ്ലാദത്തിലേക്കും കൈയ്യടികളിലേക്കും ഉയരാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളു..ഭരതനാട്യത്തില്‍ തുടങ്ങി നാടോടി നൃത്തത്തില്‍ അവസാനിച്ച ആനന്ദനടനം എന്ന നൃത്ത ഗാന രംഗം മോഹന്‍ലാലിന്റെ അസാമാന്യ പ്രതിഭയും മെയ് വഴക്കും വിളിച്ചോതുന്നതായി മാറി..വിദ്യാര്‍ത്ഥികളെ നൃത്തം പഠിപ്പിക്കുന്ന രംഗങ്ങളിലൊക്കെ ഒരു നൃത്താദ്ധ്യാപകന്റെ ഭാവവും ശരീരഭാഷയും പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിച്ചു..

ലോങ് ഷോട്ടുകളിലേക്ക് ഒന്നും പോകാതെ മോഹന്‍ലാലിന്റെ ഭാവങ്ങളും മുദ്രകളും കൂടി വളരെ വ്യക്തമായി കാണിക്കുന്ന ഷോട്ട് ഡിവിഷനുകളുമാണ് നൃത്ത രംഗങ്ങള്‍ക്കായി സിബിമലയിലും ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനും കൂടി ഒരുക്കിയത്..മോഹന്‍ലാലിന് അനുയോജ്യമായ നൃത്തചുവടുകള്‍ ഒരുക്കി,അത് മനോഹരമായി ചെയ്യിപ്പിച്ച നൃത്ത സംവിധായകരായ കുമാറും കലാമണ്ഡലം സുജാതയും കമലദളത്തിന്റെ മുഖ്യ ശില്പികളാണ്,സിബിമലയിലിനെ പോലെ ലോഹിതദാസിനെ പോലെ കൈയ്യടി അര്‍ഹിക്കുന്നവരുമാണ്..കമലദളം കണ്ട് കഴിഞ്ഞതിന് ശേഷം പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ സിബിയോട് ചോദിച്ചത് ലാല്‍ ക്ലാസിക് ഡാന്‍സ് പഠിച്ചിട്ടുണ്ടോ എന്നാണ്..ഇല്ല എന്നറിഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ് ‘വിശ്വസിക്കാനാകുന്നില്ല, ക്ലാസിക് ഡാന്‍സ് അറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര ഭംഗിയായി മുദ്രകള്‍ കാട്ടാനാവുന്നത്’.. ഹിസ് ഹൈനസ് അബ്ദുള്ള പോലെ,ഭരതം പോലെ കമലദളത്തിന് കൂടുതല്‍ മിഴിവ് ഏകിയ ഘടകങ്ങളിലൊന്ന് കൈതപ്രം-രവീന്ദ്രന്‍ ടീമിന്റെ അതി മനോഹരമായ ഗാനങ്ങളാണ്..

സായന്തനം,പ്രേമോദാരനായ്,ആനന്ദനടനം തുടങ്ങിയവ അക്കാലത്ത് വന്‍ ജനപ്രീതി നേടിയ ഗാനങ്ങളാണ്..ആനന്ദനടനം ഗാനത്തിലെ അനുപല്ലവിയില്‍ വരുന്ന ‘രാസകേളി നികുഞ്ജങ്ങളില്‍’ എന്ന ഭാഗത്തിന്,യേശുദാസിന്റെ ആലാപനത്തിന് വല്ലാത്തൊരു വശ്യതയാണ്..എണ്‍പതുകളിലും തൊണ്ണുറുകളിലും ഒക്കെ സിനിമയുടെ വിജയത്തിന് ഗാനങ്ങള്‍ അവിഭാജ്യ ഘടകം ആയിരുന്നെങ്കിലും അല്പം പതിഞ്ഞ താളത്തിലുള്ള ഗാനരംഗങ്ങള്‍ വരുമ്പോള്‍ പ്രേക്ഷകര്‍ സിഗരറ്റ് വലിക്കും മറ്റും സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോകുന്ന ഒരു പ്രവണതയുണ്ടായിരുന്നു..അതിന് വലിയൊരു മാറ്റം വന്ന് തുടങ്ങിയത് ഗാനരംഗങ്ങളില്‍ പതിവ് രീതികള്‍ വിട്ട് കളിയും ചിരിയും കുസൃതിയും പ്രണയവും ഒക്കെ കാണിച്ച് മോഹന്‍ലാല്‍ അഭിനയിച്ച് തുടങ്ങിയപ്പോഴാണ്..ഗാന രംഗങ്ങളിലെ മോഹന്‍ലാലിന്റെ ആകര്‍ഷകമായ ഈ പ്രകടനം കൊണ്ട് ക്ലാസിക്കല്‍-സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ വരെ തിയേറ്ററുകളില്‍ ആഘോഷിക്കപ്പെട്ടു.. ചിത്രം,അബ്ദുള്ള,ഭരതം,കമലദളം തുടങ്ങിയ സിനിമകള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്..

മോനിഷ,പാര്‍വ്വതി,മുരളി,വിനീത്,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,നെടുമുടി വേണു,ശാന്താദേവി,മാമുക്കോയ തുടങ്ങിയ നടീനടന്മാരും നല്ല പ്രകടനം കാഴ്ച്ച വെച്ചു..1986ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി അരങ്ങേറ്റം കുറിച്ച മോനിഷ സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടത് കമലദളത്തിലെ മാളവികയെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചതോട് കൂടിയാണ്..കുറച്ച് നാളുകള്‍ക്ക് ശേഷം പാര്‍വ്വതിക്ക് കിട്ടിയ മികച്ച വേഷമായിരുന്നു സുമ,ചെറുതെങ്കിലും നല്ല രീതിയില്‍ തന്നെ അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചു..നെടുമുടിയുടെ വേലായുധനുമായിട്ടുള്ള നന്ദഗോപന്റെ രംഗങ്ങള്‍ തിയേറ്ററില്‍ ചിരി സമ്മാനിച്ചവയാണ്..

കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നാണ് ഞാന്‍ കമലദളം കാണുന്നത്,ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍..അബ്ദുള്ളയും ഭരതവും കണ്ട് കഴിഞ്ഞപ്പോള്‍ കിട്ടിയ അതേ സന്തോഷവും സംതൃപ്തിയാണ് കമലദളത്തിനും കിട്ടിയത്, ദുഖ:പര്യവസായിയായ ക്ലൈമാക്‌സ് രംഗത്തിനാല്‍ തെല്ല് നൊമ്പരവും..റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 50 ദിവസങ്ങളും 5 തിയേറ്ററുകളില്‍ 100 ദിവസങ്ങളും പ്രദര്‍ശിപ്പിച്ച് കമലദളം 1992ലെ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമകളില്‍ ഒന്നായി മാറി..ഇഷ്ടപ്പെട്ട സിനിമകള്‍ ഒന്നിലധികം തവണ കാണുന്ന ശീലമുള്ളത് കൊണ്ട് കമലദളം 4 വട്ടം തിയേറ്ററില്‍ നിന്നും കണ്ടിട്ടുണ്ട്..

നൃത്തരംഗങ്ങളൊക്കെ അനായാസമായി അവതരിപ്പിച്ചതിനൊപ്പം തന്നെ മോഹന്‍ലാലിലെ മികച്ച നടനെ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തിയ കഥാപാത്രമാണ് നന്ദഗോപന്‍..മാളവികയോട് സുമയെ കുറിച്ച് പറയുന്നത് വളരെ ഹൃദയസ്പര്‍ശിയായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുത്തിന്റെ ഇരട്ടി ശക്തിയോടെയാണ് സിബിമലയില്‍ അത് അവതരിപ്പിച്ചിരിക്കുന്നത്..’എന്റെ കുഞ്ഞന്‍മാമാടെ മോളാ..മരണവീട്ടിന്ന് അമ്മ അവളെ കൂട്ടി കൊണ്ട് വന്നു,അടുക്കളേല് അമ്മക്കൊരു സഹായം,ജീവിക്കാനൊരിടം,വേലക്കാരി തന്നെ വേലക്കാരി,അവള്‍ക്കന്നൊരു പതിനാറ് പതിനേഴ് വയസ് കാണും,ഒരു ചടച്ച് മെലിഞ്ഞ പെണ്ണ്,പിന്നെ വാരി വലിച്ച് തിന്ന് തടിച്ചതാ അവള്,തീറ്റ തന്നെ തീറ്റ ഭ്രാന്തി’..

നന്ദഗോപന്‍ മദ്യപിച്ച് ഇത് പറയുമ്പോഴുള്ള ഭാവങ്ങളും ശരീര ഭാഷയും വോയ്‌സ് മോഡുലേഷനും ഒക്കെ വളരെ ഗംഭീരമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്..സുമയെ കുറിച്ച് പറയുന്നതിനിടയില്‍ നന്ദഗോപന്‍ വലത്തെ കൈ കൊണ്ട് ഇടത്തെ കൈയ്യില്‍ പിടിച്ച് ചെറിയൊരു തിരുമ്മല്‍ ഉണ്ട്,ലാലിന്റെ കൈകളും വിരലുകളും അഭിനയിക്കുമെന്നതിന്റെ മറ്റൊരു തെളിവ്..വളരെ നിസാര കാര്യത്തിന് ജീവിതം ഹോമിക്കുന്നതും ഗുരു-ശിഷ്യ ബന്ധത്തിലെ പവിത്രതയെ കുറിച്ചും ഒക്കെ മനോരഹരമായി തന്നെ ലോഹിതദാസ് കമലദളത്തില്‍ പറയുന്നുണ്ട്.. സിബി-ലോഹി-ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഏഴ് സിനിമകളും കലാമൂല്യമുള്ള മികച്ച സിനിമകളായിരുന്നു,പുതു തലമുറ പോലും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകള്‍.. ലോഹിതദാസ് കൂട്ടുക്കെട്ടില്‍ ഇനി ഒരു സിനിമ സാധ്യമല്ലെങ്കിലും സിബി-ലാല്‍ കുട്ടുക്കെട്ടില്‍ സിനിമകള്‍ ഇനിയും സാധ്യമാണ്..പ്രതീക്ഷയോടെ കാത്തിരിക്കാം നമുക്ക്,സിബി-ലാല്‍ ടീമിന്റെ മികച്ച ആ സിനിമകള്‍ക്കായി..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top