Malayalam Breaking News
ആറ് മാസത്തിനകം അത് സംഭവിക്കണം! കല്ലേപ്പിളർക്കുന്ന കൽപ്പനയുമായി കോടതി, ചങ്കിടിപ്പോടെ ദിലീപ്
ആറ് മാസത്തിനകം അത് സംഭവിക്കണം! കല്ലേപ്പിളർക്കുന്ന കൽപ്പനയുമായി കോടതി, ചങ്കിടിപ്പോടെ ദിലീപ്
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം നീട്ടി നൽകി സുപ്രീംകോടതി. ഇനി സമയം നീട്ടില്ല. ഇത് അവസാന അവസരമാണെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.
കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു . പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയത് . ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിച്ചത്
പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ആണ് സുപ്രീം കോടതിക്ക് കൈമാറിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
ഇതിനിടയില്‍ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ കാരണം വിചാരണ നീണ്ടു പോയി. ഇതിനിടയില്‍ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ കൂടി 2020 ഓഗസ്റ്റില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസമായിരുന്നു കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളിയത്. 2017ല്‍ കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് നടന്‍ ദിലീപിന് മേല്‍ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ സിനിമാ രംഗത്ത് നിന്നടക്കം നൂറിലധികം സാക്ഷികളുണ്ട്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിനുളള ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന സാക്ഷികളെ താരം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വാദം.
പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍ എന്നിവരെ ദിലീപ് ഭീഷണിപ്പെടുത്തി തനിക്ക് അനുകൂലമായി മൊഴി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മൊഴി മാറ്റാന്‍ തങ്ങള്‍ക്ക് നേരെ സമ്മര്‍ദ്ദമുണ്ടെന്ന് നേരത്തെ ജിന്‍സണും വിപിന്‍ലാലും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുളള സാക്ഷികളുടെ വാദം സംശയാസ്പദമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴി മാറ്റാന്‍ ശ്രമം നടത്തി എന്നാണ് സാക്ഷികള്‍ ആരോപിക്കുന്നത്. എന്നാല്‍ പരാതി നല്‍കുന്നത് ഒക്ടോബറില്‍ മാത്രമാണ്. ഇത് സംശയാസ്പദമാണ് എന്നാണ് ദിലീപ് വാദിച്ചത്