സിനിമയുടെ ഷൂട്ടിങ്ങിനായി രാത്രി വീട്ടിൽ നിന്നും പൊക്കി; അമ്പിളി ചേട്ടനെ ഒരു ഗുണ്ട വന്ന് തട്ടിക്കൊണ്ടു പോയെന്ന് നാട്ടുകാര്‍ അടിച്ചിറക്കി; വെളിപ്പെടുത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍!
മലയാളത്തിന്റെ മഹാനടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമൊക്കെ അദ്ദേഹം സമ്മാനിച്ച ഓണ്‍ സ്‌ക്രീനില്‍ അനുഭവങ്ങള്‍ എന്നെന്നും ആരാധകരുടെ മനസിലുണ്ടാകും. ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളായിരുന്നു ജഗതി. ഓടി നടന്ന് അഭിനയിക്കുകയായിരുന്നു അദ്ദേഹം.
ജഗതിയുടെ ഡേറ്റ് കിട്ടുക എന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു ആ ഡേറ്റുകള്‍ മുഴുവനും ജഗതിയുണ്ടാവുക എന്നത്. ഒരു സിനിമയുടെ സെറ്റില്‍ നിന്നും അടുത്ത സിനിമയുടെ സെറ്റിലേക്ക് ഓടുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ ജഗതിയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ആലപ്പുഴയിലാണ് ഷൂട്ടിംഗ്. അമ്പിളി ചേട്ടന്റെ ഡേറ്റ് കിട്ടുക വളരെ ബുദ്ധിമുട്ടാണ്. അന്ന് ചേട്ടന് റേറ്റ് കുറവാണ്. പക്ഷെ അഞ്ച് ദിവസത്തെ ഡേറ്റേ കിട്ടു. അഞ്ച് ദിവസം വച്ച് ഒരു മാസം പത്ത് സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ടാകും. ഒരേ ഡേറ്റ് പലര്‍ക്കും കൊടുത്തിട്ടുണ്ടാകും. അദ്ദേഹം അതൊന്നും എഴുതിവെക്കുകയൊന്നുമില്ല. ഫോണുമില്ല. മനസിലായിരിക്കാം എല്ലാം. ഞാന്‍ അങ്ങനെ കൊച്ചിയിലെ പഴയ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ വിൡക്കാനെത്തി. കൂടെ നിര്‍മ്മാതാവ് ജയന്‍ മുളങ്കാടുമുണ്ട്. അവിടെ എത്തിയപ്പോള്‍ ഏഴ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വന്നു നില്‍പ്പുണ്ട് അദ്ദേഹത്തെ കൂട്ടാനായി.
നോക്കിയിട്ട് ഒരു വഴിയുമില്ല. ഫോണില്‍ കിട്ടില്ല അമ്പിളി ചേട്ടനെ. ആ ഏഴ് പടവും ആലപ്പുഴ ഷൂട്ട് നടക്കുകയാണ്. ഒടുവില്‍ ഞാന്‍ ജയന്‍ ചേട്ടനോട് പറഞ്ഞു, ചേട്ടാ ഞാനൊരു കാര്യം പറയാം അതുപോലെയങ്ങ് ചെയ്താല്‍ മതിയെന്ന്. എന്തെന്ന് ചോദിച്ചു. നിങ്ങള്‍ ആദ്യം അകത്തു കയറാന്‍ രണ്ട് പാസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ അകത്തു പോയി കഴിഞ്ഞാല്‍ അമ്പിളി ചേട്ടനുമായി പുറത്തു വരും. അംബാസിഡര്‍ കാറിന്റെ വാതില്‍ തുറന്നിട്ടിരിക്കണം. നിങ്ങള്‍ കയറുകയോ കയറാതിരിക്കുകയോ ചെയ്‌തോളൂ. ഡ്രൈവര്‍ സീറ്റിലുണ്ടാകണം.
ഞാന്‍ അകത്തു കയറി അമ്പിളി ചേട്ടന്റെ ബാഗും പിടിച്ച് അദ്ദേഹത്തേയും കൂട്ടിയിറങ്ങി. നേരെ വന്ന് കാറില്‍ കയറി, വാതില്‍ അടച്ചതും വണ്ടി വിട്ടു. ബാക്കിയുള്ളവരൊക്കെ കാറിന്റെ പിന്നാലെ ഓടി. ഒരാള്‍ കാറിന്റെ വാതിലില്‍ പിടിച്ച് വലിച്ചു. പക്ഷെ പിടിവിട്ടു, കാര്‍ വിട്ടു പോയി. അമ്പളി ചേട്ടന്‍ വണ്ടിയിലിരുന്ന് ചിരിയോട് ചിരി. രാജാ എനിക്കിതൊന്ന് ആഘോഷിക്കണം പോകുന്ന വഴി കാര്‍ത്ത്യായനിയുടെ മുന്നിലൊന്ന് നിര്‍ത്തണമെന്ന് പറഞ്ഞു. ചേട്ടാ രാവിലെ ഏഴ് മണി ആയതേയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. അതൊക്കെ ഞാന്‍ വരുത്തിക്കോളാം എന്നായി അദ്ദേഹം വണ്ടു.
വണ്ടി കാര്‍ത്ത്യായനിയുടെ മുന്നില്‍ നിര്‍ത്തി. പിള്ളേരെ തട്ടിയുണര്‍ത്തി. രണ്ട് തൊണ്ണൂറ് മേടിച്ച് വരാന്‍ പറഞ്ഞു. കഴിക്കാന്‍ എന്ത് വേണമെന്ന് ചോദിച്ചപ്പോള്‍ കിച്ചണില്‍ കയറി രണ്ട് തക്കാളി കട്ട് ചെയ്‌തെടുത്തോളാന്‍ പറഞ്ഞു. അവരത് കൊണ്ടു വന്നു. രാജാ കഴിക്ക് എന്ന് പറഞ്ഞു. വര്‍ക്ക് ടൈമില്‍ ഞാന്‍ കഴിക്കില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ ഇതും ഞാന്‍ തന്നെ കഴിക്കാം എന്ന് പറഞ്ഞ് പുള്ളി തന്നെ കഴിച്ചു. നേരെ മുഹമ്മയിലെ ലൊക്കേഷനിലേക്ക് പോകൂ.എന്റെ സീനുകളൊക്കെ മുഴുവന്‍ തീര്‍ത്ത ശേഷമേ എന്നെ ഇവിടെ നിന്നും വിടാവൂ, ഇല്ലെങ്കില്‍ പിന്നെ എന്നെ കിട്ടില്ലെന്ന് ചേട്ടന്‍ പറഞ്ഞു. അത് തന്നെ ഞാനും ചേട്ടനും സംവിധായകനോടും പറഞ്ഞു. ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കാവടിയാട്ടം എന്ന സിനിമയിലേക്ക് ചേട്ടനെ കൊണ്ടു പോകാന്‍ ആളു വന്നു.
നാളെ കൊണ്ടു വിടാം എന്ന് പറഞ്ഞാണ് വിളിച്ചു കൊണ്ടു പോകുന്നത്. പിന്നെ കിട്ടിയില്ല. തേടി നടന്ന് കണ്ടു പിടിച്ച് അവിടെ നിന്നും പൊക്കുകയായിരുന്നു പിന്നെ. അന്ന് കരുമത്ത് ലത, ഒരു മോളുള്ള, അവരുടെ വീട്ടില്‍ നിന്നുമാണ് അമ്പിളിചേട്ടനെ പൊക്കുന്നത്.ലതയുടെ ബന്ധു എന്റെ കൂട്ടുകാരനാണ്. അവനോട് കാര്യം പറഞ്ഞപ്പോള്‍ അവനാണ് ഇന്നയിടത്തുണ്ടാകുമെന്ന് പറയുന്നത്.ഞാന്‍ അവിടെ ചെന്നപ്പോള്‍ നീ എനിക്ക് ഇവിടേയും സൈ്വര്യം തരില്ലേടാ എന്നായിരുന്നു അമ്പിളി ചേട്ടന്‍ പറഞ്ഞത്. പിറ്റേന്ന് അമ്പിളി ചേട്ടനെ ഒരു ഗുണ്ട വന്ന് തട്ടിക്കൊണ്ടു പോയെന്ന് നാട്ടുകാര്‍ അടിച്ചിറക്കി. അത് നാനയിലൊക്കെ വന്നുവെന്ന് പറയുന്നുണ്ട്. ഞാന്‍ അറിഞ്ഞിട്ടില്ല.
മറ്റൊരിക്കല്‍ പൊള്ളാച്ചിയില്‍ ഇഷ്ടദാനത്തിന്റെ ചിത്രീകരണം നടക്കുകയാണ്. രാവിലെ അമ്പിളി ചേട്ടനെ വിളിക്കാനായി ഹോട്ടലിലെത്തി. വാതില്‍ തട്ടിയിട്ട് അദ്ദേഹം വാതില്‍ തുറക്കുന്നില്ല. പിന്നെ അകത്ത് കയറി നോക്കിയപ്പോള്‍ ആളില്ല, ഒരു പെട്ടി മാത്രം. പെട്ടിയില്‍ ഒരു ജട്ടി മാത്രം. അമ്പിളി ചേട്ടന്‍ വന്ന കാര്‍ ഹോട്ടലിന്റെ പുറകിലിട്ടിരുന്നു. ആ കാറില്‍ അടുത്ത ലൊക്കേഷനിലേക്ക് മുങ്ങി. പിന്നെ അദ്ദേഹത്തിന്റെ ഡേറ്റ് വീണ്ടും വാങ്ങിയാണ് ഷൂട്ട് ചെയ്തത്. ഓടി നടന്ന് അഭിനയിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
