ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത് ‘; വിഷ്‍ണു ഉണ്ണികൃഷ്ണന്‍ പറയുന്നു!
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന സബാഷ് ചന്ദ്രബോസ് ഇന്ന് റിലീസ് ചെയ്യുകയാണ് . ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ് ആണ് സംവിധാനം. എന്നാല്‍ റിലീസിനു മുന്‍പേ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ . കേരളത്തില്‍ മാത്രം രാവിലെ 10ന് ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങുന്ന ഒരു ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ രാവിലെ 9 മുതല്‍ പല വിദേശ പ്രൊഫൈലുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയാണെന്ന് വിഷ്ണു പറയുന്നു. ഇത് തിയറ്റര്‍ വ്യവസായത്തെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണെന്നാണ് മനിസ്സിലാക്കാൻ കഴിയുന്നത് എന്ന വിഷ്ണു പറയുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്‍റെ കുറിപ്പ് പൂർണ്ണ രൂപം ഇങ്ങനെ
ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാകിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്.
സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം..
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ്. ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍.