സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം;തുല്യ വേതനം വേണമെന്ന് അപർണ ബാലമുരളി!
ദേശിയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി നിൽക്കുകയാണ് അപർണ ബാലമുരളി .കഴിഞ്ഞ ദിവസമായിരുന്നു 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം പ്രഖ്യാപിച്ചത് . സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അപർണ സ്വന്തമാക്കി .
ഇപ്പോഴിതാ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ത്രീ–പുരുഷ ഭേദമില്ലാതെ തുല്യവേദനത്തിന് അർഹതയുണ്ടെന്ന് നടി അപർണ ബാലമുരളി മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതിൽ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപർണ പറയുന്നു. താൻ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്ക്കേണ്ട കാര്യമില്ലെന്നും അപർണ പറഞ്ഞു.
“എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയിൽ സാമ്പത്തിക പ്രശ്നങ്ങൾ കുറയുമോന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാശ് ഞാൻ വാങ്ങാറില്ല. കൊവിഡ് കഴിഞ്ഞതിന് ശേഷം ഇന്റസ്ട്രിയിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സിനിമകൾ ചെയ്യാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾക്ക് തീർച്ചയായും ഞാനെന്റെ സാലറി നോക്കാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണ്”, എന്ന് അപർണ പറഞ്ഞു.
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണമാണെന്ന ഫിലിം ചേമ്പറിന്റെ വിമർശനത്തിൽ പ്രതികരണവുമായി നേരത്തെ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. “താരങ്ങള്‍ പ്രതിഫലം കുറക്കണം എന്ന വാദം ഉണ്ടാകുന്നത് ഇതാദ്യമായല്ല. ഇടയ്ക്ക് ഇത്തരം വാദങ്ങള്‍ വരാറുണ്ട്. അതിന് പിന്നിലെ വികാരം എനിക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ എന്റെ മറുചോദ്യം ഇതാണ്, ഒരു താരത്തിന്റെ ശമ്പളം എത്രയെന്ന് തീരുമാനിക്കുന്നത് ആ നടനോ നടിയോ ആണ്. എന്നാല്‍ ആ നടനെയോ നടിയെയോ വെച്ച് സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം നിര്‍മ്മാതാക്കളുടേതാണ്. ഈ താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ല എന്ന് തോന്നുകയാണെങ്കില്‍ ആ നടനെവച്ച് സിനിമ ചെയ്യരുത്. എന്നാല്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത് നല്ല പ്രവണതയാണ് എന്ന് തോന്നിയിട്ടുണ്ട്.
തുല്യവേതനം എന്ന ആവശ്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഒരു അഭിനേതാവിന്റെ പ്രതിഫലം തീരുമാനിക്കുന്നത് അവരുടെ താരമൂല്യമാണ്. സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. ഒരു നടന്റെയോ നടിയുടെയോ താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് നോക്കേണ്ടത്. നടീ- നടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കിൽ തീർച്ചയായും മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നല്‍കുക”, എന്നായിരുന്നു പൃഥ്വിരാജ് പ്രതികരിച്ചത്.