വിജയ് ബാബുവിനെ കൊച്ചിയിലെ ആംഡംബര ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തു; ലൈംഗികശേഷി പരിശോധിക്കും !
പുതുമുഖ നദിയെ പീഡിപ്പിച്ച കേസിലെ പ്രതി നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് ഇന്നും തുടരും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലുകളില്‍ എത്തിച്ച് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇന്ന് നടന്റെ കൊച്ചിയിലെ ആംഡംബര ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. കൂടാതെ അടുത്ത ദിവസങ്ങളില്‍ വിജയ് ബാബുവിന്റെ ലൈംഗികശേഷി പരിശോധിക്കുകയും ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നാലെ പരാതിയില്‍ പറയുന്ന ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കേസില്‍ വിജയ് ബാബു കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വി യു കുര്യാക്കോസ് പറഞ്ഞിരുന്നു. തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൊച്ചിയിലെ ചില ഹോട്ടലുകളില്‍ വച്ച് പീഡിപ്പിച്ചെന്ന് നടിയുടെ പരാതിയിലുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെയും തെളിവെടുപ്പ് നടക്കും.കഴിഞ്ഞ ദിവസം തെളിവെടുപ്പിന് കൊണ്ടു പോകും മുമ്പ് വിജയ് ബാബുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം വിജയ് ബാബുവിനെ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം ഇന്നലെ വിട്ടയച്ചിരുന്നു. അടുത്ത മാസം മൂന്നാം തീയതിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതിയുണ്ട്.
യുവ നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളിലാണ് വിജയ് ബാബുവിനെതിരെ അന്വേഷണം നേരിടുന്നത്. ഏപ്രില്‍ 22ന് ആണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പരാതി നല്‍കിയത് അറിഞ്ഞതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നിരുന്നു. ദുബായില്‍ വച്ചാണ് താരം അതിജീവിതയുടെ പേര് സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്.
വിദേശത്തേക്ക് കടന്നതോടെ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലേക്ക് എത്തിയത്. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ ജാമ്യം ഹര്‍ജി പരിഗണിച്ചത്.
ഇതിനിടെ പരാതിയില്‍ നിന്ന് പിന്മാറാന്‍ 1 കോടി വാഗ്ദാനം നല്‍കിയതായി അതിജീവിതയുടെ പിതാവ് ആരോപിച്ചിരുന്നു. വിജയ് ബാബു തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ പരാതി പിന്‍വലിക്കാന്‍ എന്തിനാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദിച്ചു. പണവും സ്വാധീനവും ആളുകളും ഉള്ളവര്‍ക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരിയെ ഫോണില്‍ വിളിച്ച് കാലുപിടിച്ചെന്ന പോലെയാണ് വിജയ് ബാബു സംസാരിച്ചത്. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോണ്‍ റെക്കോര്‍ഡിംഗ് കയ്യിലുണ്ടെന്നും പിതാവ് പറയുന്നു.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പണം വാഗ്ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. താനാണ് ഇരയെന്ന് പറഞ്ഞു നടന്നയാള്‍ എന്തിനാണ് കുട്ടിയുടെ പിറകെ നടന്നത്. പെണ്‍കുട്ടി ഒരു കാരണവശാലും വഴിപിഴച്ച് നടക്കുന്നവളല്ല. ഒരു മാസത്തിനകത്ത് നടന്ന സംഭവമാണിത്. പുറത്ത് പറയാന്‍ പറ്റാത്ത വേദനയിലാണ് അവള്‍ നടന്നതെന്നും പിതാവ് പറഞ്ഞു.അതേസമയം, കേസില്‍ അന്വേഷണം നടക്കുന്നതിനിടെ, പ്രതികരണവുമായി വിജയ് ബാബു രംഗത്തെത്തിയിരുന്നു. മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്ത് സ0ഭവിച്ചാലു0 പ്രകോപിതനാകില്ലെന്ന് വിജയ് ബാബു പറയുന്നു. അന്വേഷണ സംഘത്തോട് നൂറ് ശതമാനം സഹകരിക്കുമെന്നും കോടതി നി4ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
