Malayalam
ദുബായില്‍ വച്ച് ഒരു സുഹൃത്ത് വഴി വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു; ഇയാള്‍ കോടികളുണ്ടാക്കിയ സിനിമയില്‍ നിന്ന് തനിക്ക് കിട്ടിയ പ്രതിഫലം 20,000 രൂപ; വനിതാ പോലീസുദ്യോഗസ്ഥയും മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടറും മോശമായാണ് പെരുമാറിയതെന്നും അതിജീവിത
ദുബായില്‍ വച്ച് ഒരു സുഹൃത്ത് വഴി വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു; ഇയാള്‍ കോടികളുണ്ടാക്കിയ സിനിമയില്‍ നിന്ന് തനിക്ക് കിട്ടിയ പ്രതിഫലം 20,000 രൂപ; വനിതാ പോലീസുദ്യോഗസ്ഥയും മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടറും മോശമായാണ് പെരുമാറിയതെന്നും അതിജീവിത
പീഡന പരാതിക്ക് പിന്നാലെ വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തി അതിജീവിത. ദുബായില്‍ വച്ച് ഒരു സുഹൃത്ത് വഴിയാണ് വിജയ് ബാബു തനിക്ക് പണം വാഗ്ദാനം ചെയ്തതെന്നും സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി. അതിജീവിതയുടെ പരാതിക്ക് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു. പരാതിക്കു ശേഷം വിജയ് ബാബു നിലവില്‍ തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് തന്റെ അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അങ്ങനെ പലതും അണിയറയില്‍ നടക്കുന്നുണ്ടെന്നും നടി പറഞ്ഞു.
പരാതി നല്‍കുന്നതിന് മുമ്പും ഒരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ തങ്ങള്‍ക്കിടിയില്‍ ഉണ്ടായിട്ടില്ലെന്നും അതിജീവിത പറഞ്ഞു. ‘കാശ് അയാളില്‍ നിന്ന് മേടിക്കണമെങ്കില്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. ഈ കേസേ ഉണ്ടാകില്ലായിരുന്നു. എനിക്ക് അതിന് കഴിയില്ല. ഇയാളുടെ സിനിമയില്‍ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് എനിക്ക് തന്നത്. ഇയാള്‍ കോടികളുണ്ടാക്കിയ സിനിമയില്‍ നിന്ന് എനിക്ക് കിട്ടിയ പ്രതിഫലമാണിത്.
ഞാന്‍ പരാതി കൊടുക്കുന്നതിനു മുമ്പ് പരാതിയുമായി മുന്നോട്ടു പോവരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം’ എന്നും അതിജീവിത വ്യക്തമാക്കി.
വേണമെങ്കില്‍ തനിക്ക് ആ പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നെന്നും എന്നാല്‍ തന്റെ അനുഭവം നേരിടുന്ന സമാനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതില്‍ നിന്നും പിന്നോട്ടില്ല എന്നും അതിജീവിത വ്യക്തമാക്കി. ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ല.
അത്തരമൊരു സാഹചര്യത്തിലാണ് താന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത് എന്നും നടി കൂട്ടിച്ചേര്‍ത്തു. പരാതിയില്‍ നിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നതിനാല്‍ വീട്ടുകാര്‍ പോലും അറിയാതെയാണ് പരാതി നല്‍കിയത് എന്ന് നടി പറയുന്നു. അഭിഭാഷകയോട് സംസാരിച്ചപ്പോള്‍ ഇതിന്റെ എല്ലാ റിസ്‌കുകളും വ്യക്തമായി ബോധ്യപ്പെടുത്തി തന്നിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമ പോയാലും കുഴപ്പമില്ല. ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം, അതിജീവിത പറയുന്നു. തന്നെ മാത്രമല്ല, സിനിമയെ തന്നെ ദുരുപയോഗം ചെയ്ത ഒരാള്‍ക്കെതിരേയാണ് താന്‍ രംഗത്തിറങ്ങിയിരിക്കുന്നത് എന്നും അയാള്‍ക്ക് പണവും സ്വാധീനവും ഉള്ളതിനാല്‍ ആരോടും എന്തും ചെയ്യാമെന്ന മനോഭാവം ഇല്ലതാവണം എന്ന് തനിക്കുണ്ടായിരുന്നു എന്നും നടി പറയുന്നു.
വിജയ് ബാബുവില്‍ നിന്ന് പലവിധ പീഡനങ്ങള്‍ നേരിട്ട താന്‍ ഈ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍, നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ല, നീ അനുഭവിക്കും, വിജയ് ബാബു ആരാണെന്ന് നിനക്കറിയില്ല എന്ന തരത്തിലുള്ള പലവിധ ഭീഷണികളുമായി അയാള്‍ മുന്നോട്ടു വരികയായിരുന്നു എന്നും അതിജീവിത വ്യക്തമാക്കി. ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്നും നടി പറയുന്നു.
കുറ്റാരോപിതന്‍ ആയിട്ടും താരസംഘടനയായ അമ്മ നടപടി സ്വീകരിക്കാത്തതിലും നടി പ്രതികരിച്ചു. ‘അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്. ഒരു അതിജീവിതയുടെ പേര് റിവീല്‍ ചെയ്തിട്ട് പോലും അയാളുടെ കൂടെ നിന്ന് എനിക്കെതിരേ സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും എനിക്ക് തന്ന പോലെ കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ’ എന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
പരാതി കൊടുത്തതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അതിജീവിത ആരോപിച്ചു. ‘തേവര പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വളരെ മാന്യമായാണ് പെരുമാറിയത്. സി ഐ, കമ്മീഷണര്‍ എന്നിവരെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടര്‍ വളരെ റൂഡ് ആയിരുന്നു.
അയാളുടെ പേരെന്താ, എത്ര പേരുണ്ടായിരുന്നു റേപ് ചെയ്യാന്‍. എന്നൊക്കെ ഒട്ടും സെന്‍സിറ്റീവ് അല്ലാത്ത ടോണിലാണ് ചോദിച്ചത്. എനിക്ക് പേര് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എഴുതി കൊടുക്കാന്‍ പറഞ്ഞു. എഴുതി കൊടുത്തത് വിജയ് എന്ന് അവര്‍ ഉറക്കെ വായിച്ചു. വനിതാ പോലീസുദ്യോഗസ്ഥയും മോശമായാണ് പെരുമാറിയത്. സിഐയുടെ മുന്നില്‍വെച്ചാണ് റേപ്പിനെ കുറിച്ച് വിവരണാത്മകമായി അവര്‍ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്’ എന്നും അതിജീവിത പറയുന്നു.