എന്റെ പുതിയൊരു മുഖം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ആ ചിത്രമാണ് ; ജീവിതത്തില്‍ ടേണിങ്ങ് പോയിന്റായ വ്യക്തിയെ കുറിച്ച് മനസ്സ് തുറന്ന് ഇന്ദ്രജിത്ത് !
1986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ ബാലതാരമായി എത്തിയ ഇന്ദ്രജിത്ത് പിനീട് ശേഷം 2002ൽ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ആണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിൽ ഇന്ദ്രജിത് അവതരിപ്പിച്ച ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികള്‍ കണ്ടറിഞ്ഞതാണ് .
വില്ലന്‍ മുതല്‍ കോമഡി വരെ കൈകാര്യം ചെയ്തിട്ടുള്ള ഇന്ദ്രജിത്ത് തന്റെ ജീവിതത്തില്‍ ടേണിങ്ങ് പോയിന്റായ കഥാപാത്രത്തെ പറ്റി പറയുകയാണ്. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തന്നിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്ത കഥാപാത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ പയസ് എന്ന് ഇന്ദ്രജിത്ത് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്ത് ക്ലാസ്‌മേറ്റ്‌സ് ഉണ്ടാക്കിയ മാറ്റത്തെ പറ്റി പറഞ്ഞത്.
‘ക്ലാസ്‌മേറ്റ്‌സ് ലൈഫിലെ ഒരു ടേണിങ്ങ് പോയിന്റാണെന്ന് പറയാം. അതിന് മുമ്പ് ഒരുപാട് സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തു. ആദ്യം ഹ്യൂമര്‍ ചെയ്യുന്നത് മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലാണ്. അതിന് ശേഷം ക്ലാസ്‌മേറ്റ്‌സിലെ പയസ് ഭയങ്കര ഹിറ്റായി. എന്റെ പുതിയൊരു മുഖം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ക്ലാസ്‌മേറ്റ്‌സാണ്. അതിന് ശേഷം ഹാപ്പി ഹസ്‌ബെന്‍ഡ്‌സ് ചെയ്തു, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ ചെയ്തു, അമര്‍ അക്ബര്‍ അന്തോണി, കുറെ ഹ്യൂമര്‍ ക്യാരക്റ്ററുകള്‍ ചെയ്യാന്‍ പറ്റി. ഒരു നടന്‍ എന്ന നിലയില്‍ എന്റെ പുതിയ മുഖം പ്രേക്ഷകര്‍ക്ക് തുറന്ന് കാണിച്ച സിനിമ ആയിരുന്നു ക്ലാസ്‌മേറ്റ്‌സ്,’ ഇന്ദ്രജിത്ത് പറഞ്ഞു.
‘ജീവിതത്തില്‍ ടേണിങ്ങ് പോയിന്റായ വ്യക്തി പൂര്‍ണിമ തന്നെയാണ്. ഞങ്ങള്‍ തുടങ്ങിയത് ഒരുമിച്ചാണ്. 22 വയസിലാണ് കല്യാണം കഴിച്ചത്. എന്താണ് ചെയ്യേണ്ടതെന്നോ എങ്ങോട്ടാണ് പോവേണ്ടതെന്നോ ഒരു പിടീമില്ലായിരുന്നു. അവിടെ നിന്നും പടുത്തുയര്‍ത്തിയ ജീവിതമാണ് കഴിഞ്ഞ 20 വര്‍ഷത്തിലുണ്ടായിരുന്നത്.
ഒരുപാട് അപ്‌സ് ആന്‍ഡ് ഡൗണ്‍സിലൂടെ തന്നെയാണ് ഞങ്ങളുടെ മാര്യേജും കടന്നു പോയത്. ഒരു ഫാന്റസി മാര്യേജ് പോലെയോ പലരും പറയാറുള്ള പെര്‍ഫെക്റ്റ് കപ്പിളോ, അങ്ങനെയൊന്നുമല്ല. ചെറിയ വഴക്കുകളും പിണക്കങ്ങളും മിസ്അണ്ടര്‍സ്റ്റാന്റിങ്ങുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ അറ്റ് ദി എന്‍ഡ് ഓഫ് ദി ഡേ ദേര്‍ ഈസ് ലവ്. ഞങ്ങള്‍ പരസ്പരം മനസിലാക്കും. അയാം താങ്ക്ഫുള്‍ ടു ഹെര്‍ ഫോര്‍ ദാറ്റ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പത്താം വളവാണ് ഒടുവില്‍ റിലീസ് ചെയ്ത ഇന്ദ്രജിത്തിന്റെ ചിത്രം. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രമായി എത്തിയിരുന്നു. രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ തുറമുഖമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ഇന്ദ്രജിത്തിന്റെ ചിത്രം. നിവിന്‍ പോളി നായകനാവുന്ന തുറമുഖം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പത്തിലേക്ക് മാറ്റിയിരുന്നു. സാന്റി ഗോപാലന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.