Connect with us

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയേക്കും; വിമാനത്താവളത്തില്‍ വലവിരിച്ച് പോലീസ്

News

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയേക്കും; വിമാനത്താവളത്തില്‍ വലവിരിച്ച് പോലീസ്

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയേക്കും; വിമാനത്താവളത്തില്‍ വലവിരിച്ച് പോലീസ്

പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന്കൊച്ചിയിലെത്തിയേക്കും. വിജയ് ബാബു കീഴടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹൈക്കോടതിയില്‍ വിമാനടിക്കറ്റിന്റെ പകര്‍പ്പ് എത്തിച്ച ദിവസം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍വെച്ചു തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതിനാല്‍ ടിക്കറ്റ് റദ്ദാക്കുമോയെന്ന സംശയം പോലീസിനുണ്ട്.

ഒളിവില്‍ കഴിയവേ വിജയ് ബാബുവിന് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു നടന്‍ കൊച്ചിയില്‍നിന്ന് എത്തിച്ചു നല്‍കിയതായും ഒരു നടിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിജയ് ബാബുവിനെതിരേ തെളിവുകള്‍ ശക്തമാണെന്നാണ് പോലീസ് പറയുന്നത്.

നാട്ടിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും ഹർജിക്കാരൻ നാട്ടിലെത്തിയതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം താൻ നിയമത്തിൽ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

കൂടാതെ ബലാത്സംഗക്കേസിൽ നാട്ടിൽ തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കുന്നതിന് നടൻ വിജയ് ബാബുവിന് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. മെയ് 30-നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 30-ന് ദുബായിൽ നിന്ന് തിരിച്ചെത്താമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വ്യക്തമാക്കി മടക്ക ടിക്കറ്റ് നടൻ ഹാജരാക്കിയിരുന്നുവെങ്കിലും ഇന്ന് തിരിച്ചെത്തിയേക്കില്ലെന്നാണ് സൂചന.ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് നടൻ റദ്ദാക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ വേണ്ടി മാത്രമാണ് മടക്ക ടിക്കറ്റ് ഹാജരാക്കിയതെന്ന് ആക്ഷേപമുണ്ട്.

നേരത്തെ മെയ് 19-ന് പോലീസിന് മുന്നിൽ ഹാജരാകാമെന്നറിയിച്ച വിജയ് ബാബു ഇത് പാലിക്കാതെ ജോർജിയയിലേക്ക് കടന്നിരുന്നു. മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാൻ നിയമോപദേശം ലഭിച്ച വിജയ് ബാബു തിരിച്ചെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നടൻ തിരിച്ചെത്തിയാൽ ഉടൻ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്. 2018 മുതൽ പരാതിക്കാരിയെ അറിയാം.

സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14ന് നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top