ദൃശ്യങ്ങള്‍ ചോര്‍ന്നത് അറിയരുത്, ഒരു പെണ്‍കുട്ടിയുടെ മാനം എവിടെയെങ്കിലും പോയി തുലയട്ടെ എന്ന് കുറേ പേര്‍ക്കെങ്കിലും ഉണ്ട് ; ബൈജു കൊട്ടാരക്കര പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വിചാരണ കോടതിയില്‍ നിന്ന് വരെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേസില്‍ തെളിവ് ലഭിച്ച പല കാര്യങ്ങളും അന്വേഷിക്കാനോ കേസ് മുന്നോട്ട് പോവാതിരിക്കാനോ ശ്രമിച്ചിട്ടുണ്ട്. ഇത് അട്ടിമറിക്കാന്‍ ശ്രമിച്ചത് കൊണ്ട് ആര്‍ക്കാണ് നേട്ടമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബൈജു പറഞ്ഞു.
അതേസമയം അതിജീവിതയ്‌ക്കെതിരെ പരാമര്‍ശം നടത്തുകയും, ദിലീപിനെ ന്യായീകരിക്കുകയും ചെയ്ത എംഎം മണിയെയും ബൈജു കൊട്ടാരക്കര രൂക്ഷമായി വിമര്‍ശിച്ചു. എംഎം മണി പറഞ്ഞതെല്ലാം ശുദ്ധ അസംബന്ധമായ കാര്യമാണ്. പറയുന്നതില്‍ യാതൊരു കാമ്പും പലപ്പോഴും ഉണ്ടാവില്ലെന്നും ബൈജു തുറന്നടിച്ചു.
കോടതികളില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ഓരോ കാര്യങ്ങള്‍ വരുന്നത്. അതില്‍ വിചാരണ കോടതിയെ വിശ്വസിക്കണമോ എന്നതാണ് പലരിലുമുള്ള ചോദ്യം. നടി തന്നെ വിചാരണ കോടതിയെ കുറിച്ച് പരാതിപ്പെട്ട് കഴിഞ്ഞു. ആക്രമിക്കപ്പെട്ട ദിവസം തനിക്കുണ്ടായ അനുഭവത്തേക്കാള്‍ മോശമായ അനുഭവമാണ് കോടതികളില്‍ നിന്നുണ്ടായതെന്ന് അതിജീവിത തന്നെ പറയുന്നു. ഇന്‍ ക്യാമറ പ്രോസീഡിംഗ്‌സ് ആയതുകൊണ്ട് അന്നൊന്നും കോടതി ഇതിനെതിരെ പ്രതികരിച്ചില്ല. പിന്നീട് കോടതിയില്‍ നിന്ന് തന്നെ രേഖ ചോര്‍ന്നതായി പോലീസ് തെളിവ് കൊണ്ടുവന്നു. അതിനും അന്വേഷണമില്ല. ജഡ്ജി പറഞ്ഞത് ഇത് ചോര്‍ന്നുപോകാത്ത രേഖകളാണെന്നാണ്.
കോടതിയിലെ രേഖകള്‍ തനിയെ ഈ പ്രതിയുടെ വാട്‌സ്ആപ്പിലേക്ക് പോകുമോ. ഇല്ല, കോടതിയില്‍ നിന്ന് ഔദ്യോഗികമായി പ്രതിക്ക് കിട്ടിയതെന്ന് വ്യക്തമാണ്. എന്നിട്ടും ഇക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്നാണ് കോടതി നിലപാട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറി പോയ മറ്റൊരു കേസും ഇക്കൂട്ടത്തിലുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടതാണിത്. തെളിവായി കോടതിയില്‍ കൊടുത്തിരുന്ന പെന്‍ ഡ്രൈവില്‍ നിന്ന് ദൃശ്യങ്ങള്‍ മാറ്റപ്പെട്ടിരിക്കുന്നു, അതല്ലെങ്കില്‍ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുമല്ലെങ്കില്‍ ശബ്ദം മാറ്റിയിരിക്കുന്നു. ഇത് പല തവണ കണ്ടിരിക്കുന്നു, കോപ്പി എടുത്തിരിക്കുന്നു എന്നെല്ലാമുള്ള കാര്യങ്ങളാണ്. ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട്.
പ്രധാന കാരണം ആ പെന്‍ ഡ്രൈവില്‍ ഒരു പെണ്‍കുട്ടിയുടെ മാനമാണ് ഉള്ളത്. ഒരു പെണ്‍കുട്ടിയുടെ സ്വകാര്യത അതിലുണ്ട്. പക്ഷേ അതിനെ തകര്‍ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടന്നത്. അതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ദൃശ്യങ്ങള്‍ വേണ്ടത് വാദിക്കോ വാദിയുടെ വക്കീലിനോ അല്ല. അവര്‍ക്കൊന്നും ആവശ്യമില്ലാത്ത കാര്യമാണ്. പിന്നെ ആരാണ് ഈ ദൃശ്യങ്ങളുടെ പിന്നാലെ പോയത്.
എഫ്എസ്എല്‍ ലാബില്‍ നിന്ന് ഇതിന്റെ റിപ്പോര്‍ട്ട് വന്ന് രണ്ട് വര്‍ഷത്തോളം വിചാരണ കോടതിയില്‍ ഇരുന്നിട്ട് പോലും കോടതിക്ക് അനക്കമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം കോടതിയില്‍ നിന്ന് ഇത് അറിഞ്ഞ പ്രോസിക്യൂഷന്‍ അന്വേഷണ വിധേയമാക്കണമെന്ന് പറഞ്ഞിട്ട് മാസങ്ങളായി എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.
ഇപ്പോള്‍ വിചാരണ കോടതി പറയുകയാണ്, ഹാഷ് വാല്യു മാറാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് തള്ളിയ കേസാണെന്ന്. ഇത് പ്രോസിക്യൂഷന്‍ പോലും പക്ഷേ അറിഞ്ഞിട്ടില്ല. ഒന്‍പതാം തിയതി ഈ കേസ് തള്ളിയതാണെന്ന് കോടതി പറയുന്നു. എന്നാല്‍ അതറിഞ്ഞിരുന്നെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമായിരുന്നു. സുപ്രീം കോടതി വരെ മുന്നിലുണ്ടായിരുന്നു. ഈ കേസ് എങ്ങനെയും നശിപ്പിക്കണം, ദൃശ്യങ്ങള്‍ ചോര്‍ന്നത് അറിയരുത്, ഒരു പെണ്‍കുട്ടിയുടെ മാനം എവിടെയെങ്കിലും പോയി തുലയട്ടെ എന്ന് കുറേ പേര്‍ക്കെങ്കിലും ഉണ്ട് എന്നതാണ് സത്യസന്ധമായ അവസ്ഥ. ഇല്ലെങ്കില്‍ വിചാരണ കോടതി ഇങ്ങനെയൊന്നും പറയില്ല. തപാലില്‍ കൊടുത്തു എന്നാണ് പറയുന്നത്. പാവപ്പെട്ട ഒരു പോലീസുകാരന്റെ പണി മാത്രം അതുകൊണ്ട് പോവും.
ഇത് കേസില്‍ പെടുമെന്ന് ആയപ്പോള്‍ ആ പോലീസുകാരന്റെ തലയില്‍ വെച്ച് കൊടുത്തതാണ്. മലയാള സിനിമയിലെ പ്രമുഖനായ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇതില്‍ പങ്കുണ്ട്. കേസ് മുന്നോട്ട് പോകുമോ എന്ന് നോക്കട്ടെ. പലരെയും ഇനിയും ചോദ്യം ചെയ്യാനുണ്ട്. മുഖ്യമന്ത്രി ഉറപ്പ് തന്ന സ്ഥിതിക്ക് കാത്തിരിക്കാം. കേസ് തള്ളിയെങ്കില്‍, അത് 26 വരെ എന്തുകൊണ്ട് ജഡ്ജി പറഞ്ഞില്ല എന്നത് എന്ത് ഉദ്ദേശത്തിലാണ്.
എല്ലാ ദിവസവും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഉണ്ടല്ലോ, അപ്പോള്‍ തപാലില്‍ കൊടുത്തു എന്ന് പറയുന്നത് എങ്ങനെ ശരിയാവും. ഇത് കേരളമാണ്. ഇങ്ങനൊന്നും പറഞ്ഞാല്‍ ജനങ്ങള്‍ അംഗീകരിക്കില്ല. തീര്‍ച്ചയായും ഈ ദൃശ്യങ്ങള്‍ എഫ്എസ്എല്‍ പരിശോധനയ്ക്ക് അയക്കണം. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാടൂ എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ഈ കേസില്‍ ഒളിഞ്ഞ് കിടക്കുന്ന ചില വില്ലന്മാരുണ്ട്. ദിലീപിന്റെ വക്കീല്‍ രാമന്‍ പിള്ള അടക്കമുള്ളവരാണ് ഇവര്‍. വക്കീലിനെ തൊട്ടാല്‍ കൈപ്പൊള്ളുമെന്ന് അറിയാം. ഉന്നതരെ പിടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പറയുന്നവരെ ഒക്കെ എന്ന് ചോദ്യം ചെയ്യുമെന്ന് കാണാം. വിചാരണ കോടതിയുടെ ചില നടപടികള്‍ നീതിന്യായ വ്യവസ്ഥയെ തന്നെ അപമാനിക്കുന്നതാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം എംഎം മണിയെയും ബൈജു വിമര്‍ശിച്ചു. സിപിഎമ്മിന് എന്തെങ്കിലും പറയാനുണ്ടാവുമ്പോള്‍ ആദ്യം മണിയെ പോലുള്ളവരെ പൊട്ടത്തരം പറയാനായി അഴിച്ചുവിടും. പണ്ട് വണ്‍ ടു ത്രീ എന്നൊക്കെ പറഞ്ഞ് ഒരു കേസായപ്പോള്‍, ആ കേസിന്റെ പേരില്‍ ജയിലില്‍ പോയപ്പോള്‍ മുഖ്യമന്ത്രി കൊടുത്ത വാക്കാണത്രേ, വിലങ്ങ് വെച്ച കൈകള്‍ കൊണ്ട് സല്യൂട്ട് അടിപ്പിക്കുമെന്ന്
വിടുവായത്തരം മാത്രം വിളിച്ച് പറയുന്ന നേതാവാണ് മണി. വണ്‍ ടു ത്രീ പ്രസംഗം മാത്രമല്ല, മറ്റ് പല കാര്യങ്ങളും മണി പറഞ്ഞിട്ടുണ്ട്. മുതുവന്‍മലയില്‍ ബിജെപി ജയിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, തലയ്ക്ക് വെളിവില്ലാത്ത മുതുവാന്‍മാരാണ് എന്നാണ് മണി പറഞ്ഞത്. ജാതീയമായി അധിക്ഷേപമാണ്. ഒരു സമൂഹത്തെ തന്നെയാണ് അധിക്ഷേപിച്ചത്. അതും ആദിവാസികളായവര്‍. അവരുടെ വോട്ട് വാങ്ങി കുഞ്ചി തണ്ണിയില്‍ നിന്ന് ജയിച്ചയാളാണ് മണിയാശാന്‍. അങ്ങനെയുള്ള ഒരാളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. എഡിജിപി ശ്രീജിത്തിന് ശേഷം വന്നവരൊക്കെ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.