വിജയ് ബാബുവിനെതിരെ നാളെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും; അന്വേഷണം ഊർജിതമാക്കി പൊലീസ് !
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നാളെ റെഡ് കോര്‍ണര്‍ നനോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാളെ കൂടി ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ നീക്കം.
വിജയ് ബാബുവിനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമമാണ് നടത്തുന്നതെന്ന് സി എച്ച് നാഗരാജു പറഞ്ഞു.വിജയ് ബാബു ഒളിവില്‍ കഴിയുകയാണ് എന്ന് കണ്ടെത്തിയ ജോര്‍ജിയയിലെ എംബസിയുമായി പൊലീസ് ഇതിനോടകം ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ വിജയ് ബാബുവിനെ ഡീപോര്‍ട്ട് ചെയ്യാനാണ് സാധ്യത. വേണ്ടി വന്നാല്‍ പൊലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണനയില്‍ ഉണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
നേരത്തെ മെയ് 19-ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാം എന്ന് വിജയ് ബാബു അറിയിച്ചിരുന്നു. മേയ് 18 ന് ഹൈക്കോടതി തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും എന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. ഇതോടെ വിജയ് ബാബു ഒളിവില്‍ കഴിയുകയായിരുന്നു. ഇതിന് പിന്നാലെ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു.
ഇതോടെയാണ് ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നുകളഞ്ഞത്. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നുമാണ് വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിന് വേണ്ടി പൊലീസ് നിയമോപദേശം തേടിയതായാണ് വിവരം.
വിജയ് ബാബുവിനെ കണ്ടെത്താന്‍ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ല. അതിനാല്‍ അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും വിജയ് ബാബു കടന്ന് കളഞ്ഞത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. റോഡുമാര്‍ഗം ദുബായില്‍ നിന്ന് വിജയ് ബാബുവിന് രക്ഷപ്പെടണമെങ്കില്‍ കൃത്യമായ സഹായം ലഭിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍.
ഇത് ദുബായിലെ സിനിമാ വ്യവസായം നിയന്ത്രിക്കുന്ന അധോലോകസംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം 3000 ല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്താനാകുക. ഏകദേശം 43 മണിക്കൂര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാലാണ് ജോര്‍ജിയയില്‍ എത്തുക. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും രക്ഷപ്പെടുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്നാണ് ദുബായിലേക്ക് വിജയ് ബാബു രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ താന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ താനാണ് ഇരയെന്നും അവകാശപ്പെട്ട് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഇരയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അതിനിടെ ഒരു വെബ്സീരീസിന് വേണ്ടി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്ന ഒ ടി ടി കമ്പനി പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരുമായി കരാറില്‍ ഏര്‍പ്പെടുന്നതില്‍ ഒ ടി ടി കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.