വിജയ് ബാബു ചെയ്തത് അങ്ങേയറ്റം മോശമായ കാര്യമാണ് ; ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു; ശിക്ഷിക്കപ്പെടേണ്ടയാളാണ് ; വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാ കൃഷ്ണ!
പുതു മുഖ നടിയെ ബലാത്സംഗം ചെയ്ത കേസിലെ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാ കൃഷ്ണ. വിജയ് ബാബു ചെയ്തത് അങ്ങേയറ്റം മോശമായ കാര്യമാണെന്ന് ദുര്‍ഗ പറഞ്ഞു. ഇരയുടെ പേര് വെളിപ്പെടുത്തിയത് വളരെ മോശമായ കാര്യമാണെന്ന് ദുർഗാ കൃഷ്ണ പറഞ്ഞു
അതൊരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നുവെന്നും ദുര്‍ഗാ കൃഷ്ണ വ്യക്തമാക്കി. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുര്‍ഗ പറഞ്ഞു. പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ദുര്‍ഗയുടെ പ്രതികരണം
വിജയ് ബാബുവിന്റെ കേസില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. വിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. ഇതൊന്നും നോക്കാതെ നമ്മള്‍ ഒരാളെ കുറ്റം പറയുകയും, പിന്നീട് ആ വ്യക്തി തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്ന് പറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു. അതൊരു മോശപ്പെട്ട കാര്യമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുവെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു. വിജയ് ബാബു ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് കൊണ്ട് ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു.
അതേസമയം തന്റെ പുതിയ ചിത്രത്തിന് പിന്നാലെ വന്ന വിവാദങ്ങളെ കുറിച്ചും ദുര്‍ഗ സംസാരിച്ചു. ചുംബിക്കുന്ന സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്. താന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുര്‍ഗ പറഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് താന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍ പിന്നാിലെ അതൊഴിവാക്കാന്‍ കഴിയില്ലല്ലോ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അക്കാര്യം അറിയാമായിരുന്നുവെന്നും ദുര്‍ഗ കൃഷ്ണ കുറിച്ചു. നേരത്തെ ഉടല്‍ എന്ന ചിത്രത്തിലെ ദുര്‍ഗയുടെ ഇന്റിമേറ്റ് സീനുകള്‍ വിവാദമായിരുന്നു.
അതേസമയം വിജയ് ബാബു കേസില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി. രാജ്യം പാസ്‌പോര്‍ട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയില്‍ മെമ്പര്‍ഷിപ്പുണ്ടാകും, പക്ഷെ മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായെ പറ്റു. കാരണം അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എഎംഎംഎ ഡാ, സംഘടന ഡാ. ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്. ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്. പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുകയെന്നും ഹരീഷ് കുറിച്ച് എഫ്ബി പോസ്റ്റില്‍ കുറിച്ചു.
അതേസമയം കേസിന് പിന്നാലെ വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പ്രമുഖ ഒടിടി കമ്പനി പിന്മാറിയിരിക്കുകയാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറില്‍ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ പിന്‍മാറ്റം. താരസംഘടനയായ അമ്മ ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിനെതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ പോലീസിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.
വിജയ് ബാബു ഒളിവിലാണെങ്കിലും എവിടെയാണ് ഉള്ളതെന്ന കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നു. ജോര്‍ജിയയിലാണ് അദ്ദേഹമെന്നാണ് പോലീസ് പറയന്നത്. അയല്‍ രാജ്യമായ അര്‍മേനിയയുടെ ഇന്ത്യന്‍ എംബസിയുടെ സഹായവും തേടിയിട്ടുണ്ട് പോലീസ്. കൂടുതല്‍ വിവരശേഖരണമാണ് പോലീസ് ലക്ഷ്യമിടുന്നത്. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പോലീസാണ് ബന്ധപ്പെട്ടത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത് വിസകളെല്ലാം ഉടന്‍ റദ്ദാവും.