Malayalam
10 വര്‍ഷം മുമ്പുള്ള പീഡനം; ഇര ഒരു പ്രമുഖയായ വ്യക്തിയല്ലാത്തതിനാല്‍ ബാലചന്ദ്രകുമാറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല; പൊട്ടിത്തെറിച്ച് അഭിഭാഷക, മറുപടിയുമായി ബൈജു കൊട്ടാരക്കര
10 വര്‍ഷം മുമ്പുള്ള പീഡനം; ഇര ഒരു പ്രമുഖയായ വ്യക്തിയല്ലാത്തതിനാല്‍ ബാലചന്ദ്രകുമാറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല; പൊട്ടിത്തെറിച്ച് അഭിഭാഷക, മറുപടിയുമായി ബൈജു കൊട്ടാരക്കര
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളക്കരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മലയാള സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിലായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര പീഡന ആരോപണവുമായി യുവ നടി രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ വിജയ് ബാബുവിന്റെ കേസിന് ഇത്രയും അധികം പ്രാധ്യാന്യം ലഭിക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ ഉയര്‍ത്തിയ പീഡനപരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം അഭിഭാഷക വിമല ബിനു ഉന്നയിച്ചിരുന്നു. പൊലീസ് ഇത്തരം കേസുകളില്‍ സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ച് ചൂണ്ടിക്കാണിച്ചു. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇതേ കുറിച്ച് പറഞ്ഞത്.
ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി ചര്‍ച്ചയില്‍ ഉന്നയിക്കുമ്പോള്‍ പാനലിസ്റ്റുകളില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ഉണ്ടായിരുന്നു. അദ്ദേഹം വിമല ബിനുവിന്റെ ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പത്ത് വര്‍ഷം മുമ്പുള്ള ഒരു പരാതിയില്‍ വാദിക്ക് വേണ്ടി ഹാജരായ ഒരു അഭിഭാഷകയാണ് ഞാന്‍. ആ കേസില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീ വന്നിരുന്നിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടും ഈ ബാലചന്ദ്ര കുമാറിന് വേണ്ടി പൊലീസ് ആസ്ഥാനത്ത് തെളിവെടുപ്പുകള്‍ നടന്നിട്ടും ഹൈക്കോടതില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നോട്ട് പ്രസ് ചെയ്തിട്ടും അതിന് ശേഷം ഈ സ്ത്രീ വീണ്ടും പരാതി ഉന്നയിച്ചിട്ടും, ഈ ഇര ഒരു പ്രമുഖയായ വ്യക്തിയല്ലാത്തതിനാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇപ്പോഴത്തെ ചര്‍ച്ചയില്‍ എന്റെ കോ പാനലിസ്റ്റായ ബൈജു കൊട്ടാരക്കര അടക്കം, നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്ത് സംസാരിക്കുകയാണ് ചെയ്തതെന്ന് അഭിഭാഷക വിമല ബിനു പറഞ്ഞു. ഈ സമയത്ത് മാധ്യമങ്ങളും പൊലീസും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അവര്‍ പറയുന്നു. പൊലീസ് ഏത് പ്രതിക്കും ഒരു സംരക്ഷ കവചം ഒരുക്കുന്നുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി.
എന്നാല്‍ ഈ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ബൈജു കൊട്ടാരക്കര രംഗത്തെത്തി. ആ സ്ത്രീയെ ആരും ബ്ലാക്ക്മെയിലും ഹരാസ് ചെയ്യുകയൊന്നും ചെയ്തിട്ടില്ല. ആ സ്ത്രീ പച്ചക്കള്ളങ്ങളാണെന്ന് പറഞ്ഞിട്ടുള്ളതെന്ന് പൊലീസിന് വ്യക്തമായി ബോധ്യപ്പെട്ടതാണ്. ഇതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷമായ തര്‍ക്കമാണ് ഉടലെടുത്തത്. അവതാരകന്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. എന്നാല്‍ പിന്നീട് അഭിഭാഷക ഉന്നയിച്ച ആരോപണത്തിന് ബൈജു കൊട്ടാരക്കര മറുപടിയുമായി രംഗത്തെത്തി. ആ സ്ത്രീ ഒരു ഓണ്‍ലൈന്‍ ചാനലില്‍ പരാമര്‍ശിച്ചത്, തൃശൂര്‍ വച്ചാണ് സംഭവം നടന്നതെന്നാണ്. ഈ കേസ് ഉണ്ടാക്കിയെടുത്ത ഒരു ഓണ്‍ലൈന്‍ ചാനല്‍ പറഞ്ഞത് രവീന്ദ്രന്‍ മാഷ് എന്നയാളാണ്. ആ രവീന്ദ്രന്‍ മാഷ് മരിച്ചത് 2005ലാണ്. അക്കാര്യം പൊലീസ് കണ്ടെത്തി.
തൃശൂരില്‍ നിന്ന് ഒന്നര മണിക്കൂറില്‍ എറണാകുളത്ത് എത്തുന്നു, അവിടെ റേപ്പ് നടക്കുന്നു. അവിടെ താമസിച്ചിരുന്ന രമേശന്‍ നായരുടെ വീട്ടില്‍ ഇങ്ങനെ ഒരാള്‍ താമസിച്ചിരുന്നില്ല. ആ കെട്ടിടത്തിന്റെ ഓണര്‍ പറയുന്നു ഇങ്ങനെ ഒരാള്‍ താമസിച്ചിട്ടില്ല. ആ വീട് കാണിച്ചുകൊടുക്കാന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ഉടമസ്ഥന്‍ ഈ സ്ത്രീയെയും കൂട്ടി അവിടെ വരുന്നു. ആ സ്ത്രീക്ക് പറഞ്ഞുകൊടുക്കുന്ന ഓരോ കാര്യങ്ങളും നുണകളാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. സ്ത്രീ പറഞ്ഞ സമയത്ത് ബാലചന്ദ്രകുമാര്‍ എറണാകുളത്തില്ല. അതിന്റെ വ്യക്തമായ തെളിവ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ട്. പിന്നെ എന്തിനാണ് വക്കീലെ ഇങ്ങനെ കിടന്നു വാചകമടിക്കുന്നതെന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു. അല്‍പം പോലും തെളിവില്ലാത്ത കേസില്‍, പേരെടുക്കാന്‍ വേണ്ടി എന്തെങ്കിലും ഉണ്ടാക്കി വാദിച്ചാല്‍ മതിയോ എന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു.
അതേസമയം, താന്‍ ദിലീപിന്റെ പിന്നാലെ ചാരനായി നടന്നിട്ടില്ലെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത്. ദിലീപിന്റെ വീട്ടില്‍ വെച്ച് നടന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് നേരത്തെ പ്ലാന്‍ ചെയ്തിട്ട് അല്ലായിരുന്നു എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. കേസിന് മുന്‍പ് ദിലീപ് നല്ല മനുഷ്യന്‍ ആയിരുന്നുവെന്നും തനിക്ക് അടക്കം സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.
‘നടിയെ ആക്രമിച്ച കേസ് വരുന്നതിന് മുന്‍പ് ദിലീപിനെ നല്ലൊരു മനുഷ്യനായി കണ്ടിട്ടുണ്ട്. സുഹൃത്തും സഹായിയും ഒക്കെ ആയിരുന്നു. തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അറിഞ്ഞ് ദിലീപ് താന്‍ അറിയാതെ തന്നെ സഹായങ്ങള്‍ ചെയ്യുമായിരുന്നു. വളരെ സ്‌നേഹം ഉളള ആളായിരുന്നു. ഈ കേസിന്റെ കാലത്ത് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം കണ്ടിട്ടുണ്ട്’.
‘സുഹൃത്തായാലും ആരായാലും നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്താല്‍ അകലമുണ്ടാകും. വീട്ടിലെ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി താന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഒരു ചാരന്‍ ആയിരുന്നിട്ടില്ല. ഒക്ടോബര്‍ 15ാം തിയ്യതി ദിലീപിന്റെ വീട്ടില്‍ വന്ന ഒരു സുഹൃത്തുമായുളള സംസാരത്തില്‍ നിന്നാണ് ആ കേസുമായി ദീലിപിന് ബന്ധമുണ്ട് എന്ന് സംശയമുണ്ടാക്കിയത്. അതുവരെ ദിലീപിന് ഈ കേസുമായി ഒരു ബന്ധവും ഇല്ലെന്ന് വിശ്വസിച്ചിരുന്ന ആളാണ് താന്‍’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.