Connect with us

മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയചിത്രങ്ങൾ

Malayalam

മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയചിത്രങ്ങൾ

മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയചിത്രങ്ങൾ

പ്രണയത്തെ പ്രമേയമാക്കാത്ത സിനിമകള്‍ കുറവാണ്. പ്രണയം പ്രമേയമാക്കിയ സിനിമകള്‍ അനവധിയുണ്ട് മലയാളത്തില്‍. നായകനും നായികയും സന്തോഷത്തോടെ ഒന്നിച്ച സിനിമയും, ഒരു നോവായി ഇന്നും അവശേഷിക്കുന്ന സിനിമയും മലയാളത്തിലുണ്ടായി. പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയം ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന മലയാളി, മലയാളസിനിമയിലെ ഒട്ടുമിക്ക പ്രണയ ചിത്രങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നിക്കലിൻറെയും വിരഹത്തിൻറെയും കഥ പറഞ്ഞ പ്രണയചിത്രങ്ങൾ അവര്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുക വരെയുണ്ടായിട്ടുണ്ട്. അതുതന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. കാലം മാറുന്തോറും സിനിമയ്ക്കും മാറ്റങ്ങൾ ഉണ്ടായി. പ്രേക്ഷരുടെ രുചികളും മാറി. എന്നാൽ ചില ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും.

തൂവാനത്തുമ്പികൾ

1987 പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ മലയാള സിനിമയുടെ ഒരു പ്രണയ കാവ്യമാണ്. ജയകൃഷ്ണനും ക്ലാരയും രാധയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ സജീവ ചർച്ച വിഷയമാണ്. മലയാളത്തില്‍ പ്രണയം പ്രമേയമായ നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടും ഒന്നാം സ്ഥാനത്ത് പത്മരാജന്റെ തൂവാനത്തുമ്പികൾ ആണ്. പ്രണയത്തിന്റെ മറ്റൊരു ഭാവമാണ് തൂവാനത്തുമ്പികൾ കാണിച്ചു തന്നത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നു. പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു തൂവാനത്തുമ്പികള്‍ ഒരുക്കിയത്.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതി കാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടത്തില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.’ പി. പത്മരാജന്റെ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ‘ എന്ന സിനിമയിലെ നായകൻ നായികയോട് പ്രേമം പറയുന്നത് ബൈബിളില്‍ നിന്ന് കടമെടുത്ത ഈ വരികളിലൂടെയാണ്. സോളമന്റെയും സോഫിയയുടെയും പ്രണയം മുന്തിരിത്തോപ്പുകളില്‍ തളിര്‍ത്തു. ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ ‘ഉത്തമഗീതത്തിലെ’ ഗീതങ്ങളാണ്‌. ശരീരം കൊണ്ടായിരുന്നില്ല അവര്‍ പ്രണയിച്ചിരുന്നത്. ഹൃദയം കൊണ്ടായിരുന്നു. പത്മരാജന്റെ സോളമനെ മോഹന്‍ലാലും സോഫിയെ ശാരിയും മികവുറ്റതാക്കി. പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും.

യാത്ര

1985-ൽ ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഒരു മലയാളചലച്ചിത്രമാണ്‌ യാത്ര.
മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് സിനിമകളിലൊന്നാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദുരന്ത പ്രണയകഥയാണ്‌. അനാഥനായ ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണന്റേയും തുളസിയുടേയും പ്രണയകഥ. തുളസിയെ ഓർമയിൽ സൂക്ഷിച്ച് നാളുകളെണ്ണി കാത്തിരിക്കുന്ന ഉണ്ണികൃഷ്ണന്റെ കഥ.

ചിത്രം

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ചിത്രം. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച് ഒടുവില്‍ മനസില്‍ ഒരിത്തിരി വേദന തന്ന് പോയ വിഷ്ണു എന്ന കഥാപത്രത്തെ ഓര്‍മ്മയില്ലേ? മോഹന്‍ലാലും -രജ്ഞിനിയും അഭിനയിച്ച ഈ ചിത്രം മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം എന്ന അപൂര്‍വ്വ റെക്കോര്‍ഡ് ‘ചിത്രം’ എന്ന സിനിമ സ്വന്തമാക്കി.

അനിയത്തിപ്രാവ്/ നിറം

ഇന്നും കൗമാരക്കാരുടെ പ്രിയ ചിത്രങ്ങളാണ്‌ അനിയത്തിപ്രാവും നിറവും.കുഞ്ചാക്കോ ബോബൻ എന്ന യുവ പ്രതിഭയുടെ നായക അരങ്ങേറ്റം കൂടി ആയിരുന്നു അനിയത്തിപ്രാവ്. മലയാളത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിനിയുടെ ആദ്യ നായിക അരങ്ങേറ്റം അനിയത്തിപ്രാവിൽ ചാക്കോച്ചന്റെ നായിക ആയിട്ടായിരുന്നു. സിനിമയുടെ വൻവിജയത്തിന് ശേഷം ചാക്കോച്ചൻ–ശാലിനി ജോഡികൾ തരംഗമായി. 1999 ൽ കമൽ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും പശ്ചാത്തലത്തിൽ കമൽ സിനിമ ഒരുക്കിയപ്പോൾ വെള്ളിത്തരിയിൽ പിറന്നത് മറ്റൊരു മനോഹരമായ പ്രണയ ചിത്രമായിരുന്നു.

മേഘമൽഹാർ

കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ ഒരു സംഗീത പ്രാധാന്യമുള്ള പ്രണയ ചലച്ചിത്രമാണ് മേഘമൽഹാർ. ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം… ഈ പാട്ടിലൂടെ അറിയാം രാജീവ് മേനോന്റേയും നന്ദിതയുടെയും പ്രണയം. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ബാല്യകാലസഖിയെ രാജീവ് കാണുമ്പോൾ അവള്‍ വിവാഹിതയായിരുന്നു. തിരിച്ചും. പക്ഷേ, അവര്‍ പോലും അറിയാതെ അവരിലുള്ളിലെ പ്രണയം പൂത്തുലഞ്ഞു നിന്നു. വിവാഹത്തില്‍ മാത്രമേ പ്രണയം പൂര്‍ണതയിലെത്തൂവെന്ന സങ്കല്‍പ്പത്തിന് എതിരായിരുന്നു അത്. ബാല്യത്തിലെ ചങ്ങാത്തത്തിന്റേയും സംഗീതത്തിന്റേയും എഴുത്തിന്റേയും ഓര്‍മ്മകളുടേയുമൊക്കെ സുഗന്ധമുള്ള പ്രണയമായിരുന്നു അവരുടേത്. ബിജു മേനോനും സംയുക്തയുമായിരുന്നു രാജീവിനേയും നന്ദിതയേയും അവതരിപ്പിച്ചത്. 2000ങ്ങളിൽ ഇറങ്ങിയ മികച്ചൊരു പ്രണയകാവ്യ ചലച്ചിത്രമായി മേഘമൽഹാർ.

അനാർക്കലി/ എന്ന് നിന്റെ മൊയ്തീൻ

പ്രണയത്തെ പോലെ കാത്തിരിപ്പും ഏറെ സുഖമുള്ള വികാരമാണ്. കാത്തിരിപ്പിന്റെ സുഖം അതിമനോഹരമായി ഫ്രെമിയിൽ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് അനാർക്കലിയും എന്ന് നിന്റെ മൊയ്തീനും. രണ്ട് ചിത്രങ്ങളും വ്യത്യസ്തമായ കഥകളാണ് പറഞ്ഞതെങ്കിലും പ്രണയത്തിൽ കാത്തിരിപ്പിന്റെ സുഖം മനേഹരമായി പ്രേക്ഷകരിൽ എത്തിക്കാൻ രണ്ട് ചിത്രങ്ങൾക്കും കഴിഞ്ഞു. അനാർക്കലിയിൽ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം നായകനും നായികയും ഒന്നായപ്പോൾ മൊയ്തീനിൻ ജീവിതത്തിൽ ഒന്നാകാതെ പോയ കാഞ്ചനമാലയേയും -മൊയ്തിനേയുമാണ് പ്രേക്ഷകർക്ക് കാണാനായത്. മുക്കത്തെ കാഞ്ചനമാലയുടേയും മൊയ്തീന്റേയും അനശ്വര പ്രണയകഥ എല്ലാവരും അറിയുന്നത് വെള്ളിത്തിരയിലൂടെയാണ്.

ബാംഗ്ലൂർ ഡെയ്സ്/ തട്ടത്തിൻ മറയത്ത്

ഒരു കളർ ഫുൾ പ്രണയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. പ്രണയവും , വേർപിരിയലും പിന്നീടുള്ള ശക്തമായ കൂടിച്ചേരലും അതിമനോഹരമായി അഞ്ജലി മേനോൻ എന്ന സംവിധായിക ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെ മനോഹരമായി അവതരിപ്പിച്ചു. അതുപോലെ ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായര് പയ്യനെ മലയാളി പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ സാധിക്കുകയില്ല. തട്ടത്തിൻ മറയത്തിലൂടെ ഒരു പുത്തൻ പ്രണയകാവ്യമായിരുന്നു വിനീത് ശ്രീനിവാസൻ രചിച്ചത്. വിനീത് ശ്രീനിമാസനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നിവിന്‍ പോളിയും ഇഷ തല്‍വാറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരു ചെക്കനെ മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു.

പ്രേമം/ മായനദി

പ്രേമം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് .നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രമാണ് പ്രേമം.ചിത്രത്തിൽ പ്രണയത്തിന്റെ വിവിധ തലങ്ങളെയാണ് അവതരിപ്പിച്ചത്. ജേർജ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തൂവാനത്തുമ്പികൾ കഴിഞ്ഞാൽ ആഷിഖ് അബുവിന്റെ മായനദിയാണ് പ്രണയത്തിന് മറ്റൊരു മനോഹരമായ നിർവചനം നൽകിയിരിക്കുന്നത്. പ്രണയമുണ്ടെന്ന് പാടി നടക്കാത്ത, തങ്ങളെ മാത്രം ബോധ്യപെടുത്തുന്ന മാത്തനും അപ്പുവും. പക്വതയും തീവ്രതയുള്ള റിയലിസ്റ്റിക്ക് പ്രണയം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top