Malayalam
‘ആ ഒറ്റ മുറിയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തി കൊണ്ടു പോയത് ജീവിതത്തിലേക്ക്’, ഇനി ഒരുമിച്ചു ജീവിക്കില്ല എന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷേ അദ്ദേഹം ഇല്ലെങ്കില്‍ ഞാനില്ല. ഞാനില്ല എങ്കില്‍ അദ്ദേഹവും; കുറിപ്പുമായി ലക്ഷ്മി പ്രിയ
‘ആ ഒറ്റ മുറിയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തി കൊണ്ടു പോയത് ജീവിതത്തിലേക്ക്’, ഇനി ഒരുമിച്ചു ജീവിക്കില്ല എന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷേ അദ്ദേഹം ഇല്ലെങ്കില്‍ ഞാനില്ല. ഞാനില്ല എങ്കില്‍ അദ്ദേഹവും; കുറിപ്പുമായി ലക്ഷ്മി പ്രിയ
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇരുപതാം വിവാഹവാര്‍ഷിക ദിനത്തില്‍ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ.
ലക്ഷ്മിപ്രിയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘സുരക്ഷിത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാന്‍ നയിക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്നു എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അതേ എന്ന്. അല്ലെങ്കില്‍ വളരെ സ്‌ട്രോങ്ങ് ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേര്‍ന്നു നടക്കുന്ന ഒരു ജീവിത പങ്കാളി തന്നെ ആയാല്‍ ഏറ്റവും നല്ലത്.സംരക്ഷണവും സ്‌നേഹവും ഉണ്ടാവണം.
രണ്ട് വയസ്സില്‍ മാതാപിതാക്കന്‍ മാരില്‍ നിന്നും വേര്‍പിരിഞ്ഞ എനിക്ക് എല്ലാം റ്റാറ്റായും അപ്പച്ചിയും വാപ്പുമ്മയും ആയിരുന്നു. ഞാന്‍ പത്തില്‍ എത്തിയപ്പോള്‍ അപ്പച്ചിയും 11ല്‍ ആയപ്പോള്‍ വാപ്പൂമ്മയും മരിച്ചു. ഒരുപാട് കട ബാധ്യതകള്‍ മൂലം റ്റാറ്റായ്ക്ക് എങ്ങോട്ടോ മാറി നില്‍ക്കേണ്ടി വന്നു. 16 കാരിയായ എന്റെ ജീവിതം ഒരു നാടക ക്യാമ്പിലേക്ക് പറിച്ചു നടപ്പെട്ടു.
നമ്മള്‍ സിനിമയിലൊക്കെ കാണുമ്പോലെ വലിയ വലിയ കര്‍ട്ടന്‍ കെട്ടുകളും രാജാവിന്റെ വാളും കിരീടവും കറ്റൗട്ടരും നിറച്ചു വച്ച ഇരുട്ട് നിറഞ്ഞ ഒരു കുടുസ്സ് മുറി. കാറ്റ് കടക്കാന്‍ ഒരു ജനല്‍ പോലുമില്ല. ഒരു പഴയ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാവുന്ന ഒരു കട്ടില്‍.എന്റേതായി പദ്മരാജനും മാധവിക്കുട്ടിയുമടങ്ങിയ പുസ്തക ശേഖരം മാത്രം.220 രൂപ ശമ്പളം. അതില്‍ 200 രൂപയും ഞാന്‍ ചിട്ടിയ്ക്ക് കൊടുക്കും. മിച്ചമുള്ള 20 രൂപയില്‍ പരമാവധി ചിലവാക്കാതെ വയ്ക്കും.
നാടകമില്ലാത്തപ്പോള്‍ സ്‌കൂളില്‍ പോകും. ഉത്സവകാലങ്ങളില്‍ പരീക്ഷക്കാലവും ആണ്. നാടക വണ്ടി സ്‌കൂളിന് വെളിയില്‍ കാത്ത് കിടക്കും.
ഒരിക്കല്‍ അച്ഛനെ ( പട്ടണക്കാട് പുരുഷോത്തമന്‍ ) കാണാന്‍ വന്ന ചേട്ടന് അച്ഛനെ കാണാന്‍ കഴിഞ്ഞില്ല. വന്ന വിവരം എന്നോട് പറഞ്ഞേല്‍പ്പിച്ചു പോകാം എന്ന് കരുതി ഉറങ്ങുന്ന എന്നെ തട്ടി വിളിച്ചു.
വാതില്‍ ഒരു പാളി മാത്രം തുറന്ന് മുറിക്കുള്ളിലെ കാഴ്ചകള്‍ അദ്ദേഹം കാണാതിരിക്കാന്‍ ഞാന്‍ മറഞ്ഞു നിന്നു സംസാരിച്ചു. ആ വര്‍ത്താനത്തിന്റെ ഇടയില്‍ അദ്ദേഹം എത്തി എത്തി നോക്കി ആ മുറിക്കകം കണ്ടു. ‘ എന്താ ഇത് ഒരു ഫാന്‍ പോലുമില്ലാതെ താന്‍ എങ്ങനെ ഇവിടെ കിടക്കുന്നു? ‘ എന്ന് ചോദിച്ചു. ഞാന്‍ ചമ്മി എന്തോ പറഞ്ഞു.
ആ ഒറ്റമുറിയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ആണ് ‘ ലക്ഷ്മി പ്രിയ ‘. നിങ്ങള്‍ കാണുന്ന ലക്ഷ്മി പ്രിയ! പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ട്. ഇനി ഒരുമിച്ചു ജീവിക്കില്ല എന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷേ അദ്ദേഹം ഇല്ലെങ്കില്‍ ഞാനില്ല. ഞാനില്ല എങ്കില്‍ അദ്ദേഹവും. ഈശ്വരന്‍ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന വേണം.’
