Malayalam
ജോലിയും വരുമാനവുമുണ്ടെങ്കില്‍ എന്നും ഓണം; ഇന്ദ്രൻസ്
ജോലിയും വരുമാനവുമുണ്ടെങ്കില്‍ എന്നും ഓണം; ഇന്ദ്രൻസ്
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. സാധിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജോലിയും വരുമാനവുമുണ്ടെങ്കില്‍ എന്നും ഓണം തന്നെയാണ് എന്ന് തുറന്ന് പറയുകയാണ് ഇന്ദ്രന്‍സ്. കോവിഡ് വ്യാപനം തടയാനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കൊപ്പം മാസ്‌ക്ക് നിര്‍മാണത്തില്‍ പങ്കാളിയാകുന്നതുള്‍പ്പടെ തനിക്കാകുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ദ്രന്‍സ് എന്ന ഈ ചെറിയ വലിയ മനുഷ്യന്‍ ചെയ്തിരുന്നു. കടന്നുവന്ന വഴികളെ മറക്കാത്ത , അതേക്കുറിച്ച് അഭിമാനത്തോടെ മാത്രം പറയുന്ന ഒരു പച്ച മനുഷ്യന്‍…
‘കുട്ടിക്കാലത്ത് ഓണം വരാന്‍ കാത്തിരിക്കുമായിരുന്നു, പുത്തനുടുപ്പിടാനും ഓണക്കളികള്‍ കളിക്കാനും സദ്യ കഴിക്കാനുമൊക്കെയുള്ള കാത്തിരിപ്പ്, എന്നാല്‍ മുതിര്‍ന്നപ്പോള്‍ ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം ജോലിക്കായി. ഓണസമയത്തായിരിക്കും തന്റെ ടെയ്‌ലറിങ് ഷോപ്പില്‍ കൂടുതല്‍ വര്‍ക്ക് ഉണ്ടാവുക. തന്റെ കസ്റ്റമേഴ്‌സിന്റെ ഓണത്തിന് മാറ്റ് കൂട്ടണമെങ്കില്‍ അവരുടെ ഓണപ്പുടവകള്‍ കൃത്യ സമയത്തു ചെയ്തു കൊടുക്കണം, അപ്പോള്‍ പിന്നെ സ്വന്തം ആഘോഷങ്ങള്‍ക്ക് അവിടെ സ്ഥാനമില്ലാതാകും.’ ‘സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും അത് തന്നെ സ്ഥിതി, ജോലി ഉണ്ടെങ്കില്‍ അതിനു തന്നെ പ്രഥമ സ്ഥാനം, ആഘോഷങ്ങളൊക്കെ രണ്ടാമത്തെ ഉള്ളൂ, കോവിഡ് കാലമായതിനാല്‍ ഓണത്തിന് മകള്‍ എത്താനും സാധ്യതയില്ല. അല്ലെങ്കിലും എല്ലാരും രോഗവും ദുരിതവും അനുഭവിച്ചിരുന്ന ഈ കാലത്ത് ആര്‍ക്കാണ് ഓണം ആഘോഷിക്കാന്‍ സാധിക്കുക. കോവിഡ് എല്ലാം തകര്‍ത്തുകളഞ്ഞില്ലേ, എല്ലാവരും അങ്കലാപ്പിലാണ്, സ്ഥിരവരുമാനം ഉള്ളവര്‍ക്ക് മാത്രമാണ് ചെറിയ ആശ്വാസമുള്ളതു. പൊതുജനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.’
‘ചെറിയ കലാകാരന്മാര്‍, പാട്ടുകാര്‍, നാടന്‍ കലാകാരന്മാര്‍,. മേളക്കാര്‍, അവര്‍ക്കൊക്കെ ഇതുപോലെയുള്ള ഉത്സവ സീസണിലാണ് പണി ഉണ്ടാവുക. പക്ഷെ എല്ലാറ്റിനും മുകളിലേക്ക് കോവിഡ് എന്ന മഹാരോഗം വന്നു പതിച്ചു, ഓണം കൊറോണമായി. പലരും ഉള്ളില്‍ കരയുകയാണ് ചിരിയുടെ മാസ്‌ക് അണിഞ്ഞിരിക്കുന്നെന്നേ ഉള്ളൂ. തന്റെ ടൈലറിംഗ് ഷോപ്പിലും അധികം പണി ഒന്നും ഇല്ല, ജോലിക്കാര്‍ക്കൊന്നും പണി കൊടുക്കാന്‍ ഇല്ല. ഇനി എല്ലാരും അപകടമൊന്നുമില്ലാതെ വീട്ടിലിരിക്കാന്‍ നോക്കുകയാണ് വേണ്ടത്, ഓണം എന്ന് പറഞ്ഞു തിക്കി തിരക്കി ഇറങ്ങി നടന്നാല്‍ അസുഖം വരാനുള്ള സാധ്യത കൂടും. അതുകൊണ്ടു ഇത്തവണത്തെ ഓണാഘോഷങ്ങള്‍ മിതമാക്കാം, സന്തോഷമില്ലെങ്കിലും ഒരു ആചാരത്തിന്റെ പേരില്‍ സന്തോഷം അഭിനയിക്കാം, നമുക്ക് മനസ്സ് തുറന്നു ചിരിക്കാനും, സ്‌നേഹം കൈമാറാനും ഒന്ന് തൊട്ടുരുമ്മി ഇരിക്കാനും ഒക്കെ കഴിയുന്ന ഒരോണം പെട്ടെന്നുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.’