Malayalam
മരിച്ചു കിടക്കുമ്പോള്‍ കുറച്ച് നിമിഷം മാത്രമേ ഞാന്‍ ആ മുഖത്ത് നോക്കിയുള്ളൂ. അവസാന നിമിഷം അദ്ദേഹത്തിന്റെ ഛായ പോലും ഉണ്ടായിരുന്നില്ല; ഇപ്പോഴും നിര്‍ജീവമായ അവസ്ഥയിലാണ് താനെന്ന് ഇടവേള ബാബു
മരിച്ചു കിടക്കുമ്പോള്‍ കുറച്ച് നിമിഷം മാത്രമേ ഞാന്‍ ആ മുഖത്ത് നോക്കിയുള്ളൂ. അവസാന നിമിഷം അദ്ദേഹത്തിന്റെ ഛായ പോലും ഉണ്ടായിരുന്നില്ല; ഇപ്പോഴും നിര്‍ജീവമായ അവസ്ഥയിലാണ് താനെന്ന് ഇടവേള ബാബു
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.
എഴുന്നൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ഇന്നസെന്റ് വിടവാങ്ങി ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു വാക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയാത്തവരോ എഴുതാത്തവരോ വിരളമായിരിക്കും.
ഇപ്പോഴിതാ ഇന്നസെന്റിന്റെ സുഹൃത്തും സന്തതസഹചാരിയും ആയിരുന്ന ഇടവേള ബാബു അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒടുക്കം വരെയും അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ഇടവേള ബാബു പറയുന്നു. ഇന്നസെന്റിനെ അവസാനമായി കാണാന്‍ വരാത്തവരോട് ഒന്നും പറയാനില്ലെന്നും വരാതിരുന്നത് ശരിയാണോ എന്ന് സ്വയം ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ബാബുവിന്റെ പ്രതികരണം.
‘ഇപ്പോഴും നിര്‍ജീവമായ അവസ്ഥയിലാണ് ഞാന്‍. മരിച്ചു കിടക്കുമ്പോള്‍ കുറച്ച് നിമിഷം മാത്രമേ ഞാന്‍ ആ മുഖത്ത് നോക്കിയുള്ളൂ. അവസാന നിമിഷം അദ്ദേഹത്തിന്റെ ഛായ പോലും ഉണ്ടായിരുന്നില്ല. കണ്ണട വച്ചപ്പോഴാണ് ആ പഴയ ഇന്നസെന്റ് ചേട്ടനിലേക്കുള്ള ഛായയില്‍ എത്തിയത്. ഇന്നസെന്റ് ചേട്ടന്‍ നമ്മളില്‍ നിന്നും അകന്നു പോകുകയാണെന്ന സത്യം ഒരുപക്ഷേ ആദ്യം തിരിച്ചറിഞ്ഞത് ഞാനായിരിക്കും. കഴിഞ്ഞ ആറ് മാസത്തോളമായി നാല് ദിവസം ആശുപത്രിയില്‍ മൂന്ന് ദിവസം വീട്ടില്‍ എന്നതായിരുന്നു ഇന്നസെന്റ് ചേട്ടന്റെ ജീവിതം.
ഇതിന്റെ ഇടയ്ക്ക് മൂന്നാഴ്ച മുമ്പ് ഇന്നസെന്റ് ചേട്ടന്‍ എന്നെ വിളിച്ചു. ‘ഞാനൊരു രോഗിയായി’ എന്ന് ഇന്നസെന്റ് ചേട്ടന്‍ ആദ്യമായി എന്നോട് പറയുന്നത് അപ്പോഴാണ്. അന്ന് അദ്ദേഹം കുറേ കാര്യങ്ങള്‍ എന്നോട് പറഞ്ഞു. മരണത്തിലേക്ക് അദ്ദേഹം പോകുന്നുവെന്ന് അപ്പോള്‍ തോന്നി. ഞാന്‍ തന്നെ അദ്ദേഹത്തെ നേരില്‍ കണ്ടിട്ട് മൂന്ന് നാല് മാസമായിരുന്നു.
നീ കണ്ട എന്റെ പഴയരൂപം മതി നിന്റെ മനസ്സില്‍ എന്നാണ് അന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ അത്രയും ട്യൂബ് ഇട്ടിട്ടും ഞാന്‍ കണ്ടില്ല. ട്യൂബ് എടുത്തതിന് ശേഷമാണ് അദ്ദേഹത്തെ കണ്ടത്. ഇന്നസെന്റിനെ അവസാനമായി എല്ലാവര്‍ക്കും വന്നു കാണാന്‍ പറ്റി. വരാത്തവരോട് ഒന്നും പറയാനില്ല. അമ്മ സംഘനടയില്‍ പതിനെട്ട് വര്‍ഷം പ്രവര്‍ത്തിച്ച ആളാണ്.
അമ്മയിലെ ഓരോ കലാകാരന്മാകര്‍ക്കും വേണ്ടി ഓടി നടന്ന ആളാണ്. പൈസ വാങ്ങിച്ചല്ല ആരും അമ്മയില്‍ പ്രവര്‍ത്തിക്കുന്നത്. വരാതിരുന്നത് ശരിയാണോ എന്ന് സ്വയം ആലോചിക്കുക. തിരക്കുകള്‍ നമുക്കൊക്കെ ഉണ്ടാകും പക്ഷേ അതിനെ തരണം ചെയ്യാവുന്ന എത്രയോ മാര്‍ഗങ്ങള്‍ ഉണ്ടാകും. മോഹന്‍ലാല്‍ തന്നെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്താണ് വന്നത്. മമ്മൂക്ക തന്നെ എത്രയോ തവണ ആശുപത്രിയില്‍ വന്നു. രോഗാവസ്ഥയിലുള്ള സലിംകുമാര്‍ വരെ വന്നു.’, എന്നും ഇടവേള ബാബു പറയുന്നു.
ഇന്നസെന്റ് ചേട്ടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അവസാന നിമിഷം വരെ എല്ലാം ചെയ്തു. അവിടെ സാമ്പത്തികം ഒരു വിഷയം ആയിരുന്നില്ല. ചിലപ്പോ ഞാന്‍ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുത് എന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു.അമ്മയുടെ ഇന്ഷുറന്‌സ് ഒക്കെ ചേട്ടന്‍ എടുത്തിരുന്നു. അവസാന നിമിഷം വരെ ചേട്ടന് ഒരു ബുദ്ധിമുട്ടും വരരുതെന്ന് എനിക്കും ഇന്നസെന്റ് ചേട്ടന്റെ മകന്‍ സോണറ്റിനും ഉണ്ടായിരുന്നു.
ആരുടേയും കൈയ്യില്‍ നിന്നും ചികിത്സയ്ക്കായി കാശ് വാങ്ങരുതെന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു അദ്ദേഹത്തിനെന്നും ഇടവേള ബാബു പറഞ്ഞു. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളാണ് ഇന്ന് കാണുന്ന ഇന്നസെന്റാക്കി അദ്ദേഹത്തെ മാറ്റിയതെന്നും ഇടവേള ബാബു പറഞ്ഞു. ആദ്യ സമയങ്ങളില്‍ ചെന്നൈയിലെ ചേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പറയുമ്പോള്‍ അദ്ദേഹം എതിര്‍ത്തിരുന്നു. ഒടുവില്‍ ഒരിക്കല്‍ എന്നോട് വരാന്‍ പറഞ്ഞപ്പോള്‍ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം വരുന്നത് എന്നാണ് പറഞ്ഞത്.
ടൗണില്‍ നിന്നും കുറെ ദൂരെ ആയിരുന്നു താമസം. അതും ഒരു ചെറിയ വാടകവീട്ടില്‍, ഇരിക്കാന്‍ ഒരു കസേരപോലും അവിടെ ഉണ്ടായിരുന്നില്ല. അത്രയും ദുരവസ്ഥയില്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നായിരുന്നു ചേട്ടന്റെ വളര്‍ച്ച. അവസാനം പുതിയ വീട് പണിതപ്പോള്‍ എന്തിനാണ് ഇതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഏറ്റവും നല്ല സംവിധാനം ഉള്ള വീട് വേണമെന്ന് ചേട്ടന് നിര്‍ബന്ധമായിരുന്നു. പല തീരുമാനങ്ങളും അദ്ദേഹം ജീവിതത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.
എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നത്. സ്‌നേഹിക്കുന്നവര്‍ക്ക് നഷ്ടം തന്നെയാണ് പക്ഷെ എല്ലാം നേടിയ ആളാണ് ചേട്ടനെന്നും ഇടവേള ബാബു പറഞ്ഞു. എന്നെ മാന്യമായി പറഞ്ഞയക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മരിച്ചു കഴിഞ്ഞാല്‍ ആരൊക്കെ വരുമെന്ന് വരെ ചേട്ടന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ആളുകള്‍ വന്നിരുന്നു. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു അദ്ദേഹത്തിനെ കാണാന്‍ ആളുകള്‍ എത്തിയത്. ഗംഗാധരന്‍ ഡോക്ടര്‍ അദ്ദേഹത്തിന് ദൈവമായിരുന്നു. കോവിഡ് വന്ന് ലങ്‌സ് വല പോലെയായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരിക്കലും അദ്ദേഹം മരിച്ചത് ക്യാന്‍സര്‍ കൊണ്ട് ആയിരുന്നില്ല.
