Malayalam
കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ ഷാഹിറിന്റെ യൂസ്ഡ് കാർ ഷോറൂമിൽ പരിശോധന നടത്തി ഇഡി
കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ ഷാഹിറിന്റെ യൂസ്ഡ് കാർ ഷോറൂമിൽ പരിശോധന നടത്തി ഇഡി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, മലയാളത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമായുടെ നിർമാതാക്കളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ വേളയിൽ നടനും സിനിമയുടെ നിർമാതാവുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള യൂസ്ഡ് കാർ ഷോറൂമിൽ പരിശോധന നടത്തിയിരിക്കുകയാണ് ഇഡി.
സ്ഥാപനത്തിന്റെ ഉടമയായ മുജീബ് റഹ്മാനെയും ഇഡി ചോദ്യം ചെയ്തു. മലപ്പുറം,എറണാകുളം,തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കളുമായി ബന്ധമ്മുള്ള ഓഫീസുകളിലാണ് പരിശോധന നടന്നത് എന്നാണ് വിവരം. യൂസ്ഡ് കാർ ഷോറൂം വഴി സാമ്പത്തിക ഇടപാട് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയ്ക്ക് ആണ് പരിശോധന ആരംഭിച്ചത്. എന്നാൽ രാത്രിയോടെയാണ് പരിശോധന അവസാനിച്ചത്. കഴിഞ്ഞമാസം സൗബിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമക്കു വേണ്ടി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും മുടക്കിയ പണവും നൽകിയില്ലെന്ന് ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു.
7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്.
സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. കേരളത്തിലെ തിയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
