അടച്ചിട്ട കോടതി മുറിയിൽ നാടകീയ രംഗങ്ങൾ; ദിലീപും പൾസർ സുനിയും നേർക്കുനേർ; വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്!!
By
കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. നീണ്ട ഏഴര വർഷത്തിന് ശേഷം കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ നടൻ ദിലീപും കേസിലെ ഒന്നാം പ്രതി പൾസർ സുനിയും വീണ്ടും നേർക്കുനേർ.
കേസിലെ രണ്ടാംഘട്ട വിചാരണ നടപടികൾ ആരംഭിച്ചപ്പോഴാണ് ഇരുവരും ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായത്. പ്രതികളെ കോടതി നേരിട്ട് വിസ്തരിക്കുന്നത് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ. പ്രതികളുടെ വിസ്താരം പൂർത്തിയായാൽ കേസുമായി ബന്ധപ്പെട്ട വാദം കേൾക്കലിലേക്കും തുടർന്ന് വിധിയിലേക്കും പോകും. നവംബറിൽ തന്നെ കേസിൽ അന്തിമ വിധി വരാനും സാധ്യതയുണ്ട്.
2017ൽ നടന്ന കേസിൽ ഏഴര വർഷത്തിനു ശേഷം ഈ മാസം 20നാണ് പൾസർ സുനി ജാമ്യത്തിലിറങ്ങിയത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണിത്. നേരത്തെ കേസിന്റെ വിചാരണാ നടപടികൾ നടക്കുന്ന സമയങ്ങളിൽ പൊലീസ് അകമ്പടിയോടെയാണ് പൾസർ സുനി കോടതിയിൽ എത്തിയിരുന്നത് എങ്കിൽ ഇന്നലെ സ്വതന്ത്രനായി എത്തി എന്നതായിരുന്നു വ്യത്യാസം.
ഇതുവരെ ജയിലിൽനിന്നു പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്ന ഒന്നാം പ്രതി പൾസർ സുനി–35 ജാമ്യം ലഭിച്ചതിനാൽ സ്വന്തം വീട്ടിൽ നിന്നാണു കോടതിയിൽ ഹാജരായത്. പ്രതികളെ നേരിട്ടു ചോദ്യംചെയ്യുമെന്ന് അറിയിച്ചിരുന്നതിനാൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ടു, ഹാജരാവുകയായിരുന്നു. അഞ്ചാം പ്രതി സലിം, ഏഴാം പ്രതി ചാർലി എന്നിവർ ഇന്നലെ ഹാജരായില്ല.
നേരത്തെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സമയത്ത് ദിലീപും പൾസർ സുനിയും ഒന്നിച്ച് കോടതി മുറിയിലെത്തിയിരുന്നു. ഇന്നലെ കോടതി മുറിക്കുള്ളിൽ കേസിലെ 13 പ്രതികളിൽ 12 പേരും ഹാജരായി എന്നാണ് വിവരം. അഞ്ചാം പ്രതിക്ക് വ്യക്തിപരമായ അസൗകര്യം നിമിത്തം ഹാജരാകാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.
നേരത്തെ കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഭാഗം സാക്ഷികളുടെ വിസ്താരവും കഴിഞ്ഞ സാഹചര്യത്തിലാണ് ഇന്നലെ മുതൽ പ്രതികളുടെ വിസ്താരം ആരംഭിച്ചത്. ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന ഘട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആകെ പത്ത് പ്രതികളാണ് കേസിലുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും. ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായി. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്.
ഇന്നും പ്രതികളുടെ വിസ്താരം തുടരും. കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്.
അതിനിടെ കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹര്‍ജിയില്‍ തടസവാദം ഉന്നയിച്ച ദിലീപിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തി.
നടിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല എന്നിരിക്കെ എട്ടാം പ്രതിയ്ക്ക് എന്താണ് ഇത്ര എതിര്‍പ്പെന്ന് ഹൈക്കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന നടിയുടെ ഹര്‍ജിയിലെ അന്തിമ വാദത്തിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്‍പ്പര്യം എന്താണ് എന്നും കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്ന കേസില്‍ കോടതിയും അതിജീവിതയുമാണ് കക്ഷികള്‍ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ റിപ്പോര്‍ട്ട് എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കും എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.
എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മെമ്മറി കാര്‍ഡിലെ മാറ്റം വരുത്തിയത് താങ്കളാണ് എന്ന് ഹര്‍ജിക്കാരി പരാതിയില്‍ പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ പ്രത്യക്ഷമായി അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും പരോക്ഷമായി തന്റെ കക്ഷിയുടെ മേല്‍ പഴി ചാരുകയാണെന്ന്ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ദിലീപ് എതിര്‍കക്ഷിയല്ല എന്നും ഹര്‍ജിയില്‍ ദിലീപ് പിന്നീട് കക്ഷി ചേരുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ വിധി പറയാനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.
