Malayalam
ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
ഫ്‌ളാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. ഫ്‌ളാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി വൻ തുക തട്ടിയെന്നാണ് പരാതി.
ധന്യയ്ക്കും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭർത്താവുമായ ജോൺ ജേക്കബ്, ജോണിൻറെ സഹോദരൻ സാമുവൽ എന്നിവർക്കെതിരെ നിയമനടപടികൾ തുടർന്ന് വന്നിരുന്നു. കമ്പനിയുടെ മാർക്കറ്റിങ് മേധാവിയായിരുന്നു ധന്യ. 2016ൽ കേസിൽ ധന്യയും ഭർത്താവ് ജോണും അറസ്റ്റിലായിരുന്നു.
2011 മുതൽ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്.
മോഡലിങ്ങിൽ നിന്നും സിനിമയിലെത്തി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
